കാലഘട്ടത്തിനു ചേർന്ന ഇടയനെ തെരഞ്ഞെടുക്കാം: മാർ വാണിയപ്പുരയ്ക്കൽ…

മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാൻ സീറോമലബാർസഭയുടെ സിനഡു സമ്മേളനം ആരംഭിച്ചു!

കാക്കനാട്: കാലഘട്ടത്തിനു ചേർന്ന മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡുസമ്മേളനത്തിനുള്ളത്. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാൻ ദൈവം തുണയ്ക്കട്ടെയെന്ന് മാർ വാണിയപ്പുരയ്ക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.


പന്ത്രണ്ട് വർഷക്കാലം സഭയെ ധീരമായി നയിക്കുകയും ഭദ്രമായ അടിത്തറ പാകുകയും ചെയ്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് സിനഡുപിതാക്കന്മാർ കൃതജ്ഞത പ്രകാശിപ്പിച്ചു. വിശ്രമരഹിതമായ പ്രവർത്തനങ്ങളിലൂടെ സഭയെ വളർത്തുകയും സഹനങ്ങളിൽ ദൈവത്തിൽ ആശ്രയിച്ച് മാതൃകായോഗ്യമായ നേതൃത്വം നൽകുകയും ചെയ്ത ആലഞ്ചേരി പിതാവിനെ സഭാമക്കൾ ഒരിക്കലും മറക്കുകയില്ലെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയിൽനിന്നും വിരമിച്ച അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനും ഗോരഖ്‌പൂർ രൂപതയുടെ ചുമതലയിൽനിന്നും വിരമിച്ച മാർ തോമസ് തുരുത്തിമറ്റം CST പിതാവിനും സിനഡുപിതാക്കന്മാർ നന്ദി അർപ്പിച്ചു.

ഗോരഖ്‌പൂർ രൂപതയുടെ പുതിയ മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ CST പിതാവിനെ സിനഡിലേയ്ക്ക് സ്വാഗതം ചെയ്തു. രാവിലെ 10 മണിക്ക് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്.

തുടർന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവിന്റെ കാർമികത്വത്തിൽ സിനഡുപിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിക്കുകയും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തുകയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ജപമാല പ്രാർത്ഥന ചൊല്ലുകയും ചെയ്തു.

ദിവസം മുഴുവൻ പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ച പിതാക്കന്മാർ സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ദൈവാലയത്തിൽനിന്നും സിനഡു ഹാളിലേക്ക് പ്രദക്ഷിണമായി എത്തിയതിനുശേഷമാണ് സിനഡുസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലനശുശ്രൂഷയിൽനിന്ന് വിരമിച്ചവരുമായ 55 പിതാക്കന്മാരാണ് സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്നത്.

13-ാം തിയതി ശനിയാഴ്ച സിനഡുസമ്മേളനം സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായും ദൈവഹിതപ്രകാരമുള്ള പുതിയ മേജർ ആർച്ച്ബിഷപ്പ് തെരഞ്ഞെടുക്കപ്പെടാനും പ്രാർത്ഥിക്കണമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് അഭ്യർത്ഥിച്ചു.

സീറോ മലബാര്‍ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള പ്രത്യേക സിനഡ് സമ്മേളനം ഇന്നു ആരംഭിക്കുമ്പോള്‍ നടപടിക്രമങ്ങളും ചര്‍ച്ചയാകുന്നു. സിനഡിൽ സംബന്ധിക്കുന്ന 80 വയസിൽ താഴെയുള്ളവർക്കാണ് വോട്ടവകാശം.

സിനഡിന്റെ ഒന്നാം ദിനം പ്രാർത്ഥനയാണ്. രണ്ടാം ദിനം വോട്ടെടുപ്പ് തുടങ്ങും. ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നതിന് അഞ്ച് തവണവരെ വോട്ടെടുപ്പ് നടക്കും. ഏതെങ്കിലും തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ വോട്ടെടുപ്പ് പ്രക്രിയ അവസാനി ക്കും.

അഞ്ചുതവണയും ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ രണ്ടു തവണവരെ കേവല ഭൂരിപക്ഷത്തിനായി വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരുടെ പകുതിയിലും ഒരു വോട്ടെങ്കിലും കൂടുതൽ കിട്ടണം.

ഏഴു റൗണ്ടുകളിലും തീരുമാനമായില്ലെങ്കിൽ ഏഴാം റൗണ്ടിൽ കുടുതൽ വോട്ടു കിട്ടിയ രണ്ടുപേരെ സ്ഥാനാർഥികളാക്കി വോട്ടിടും. ഇതിൽ കേവലഭൂരിപക്ഷം കിട്ടുന്നയാളെ തെരഞ്ഞെടുക്കും. സമനില വന്നാൽ ഇവരിൽ ആദ്യം മെത്രാനായയാളെ മേജർ ആർച്ച് ബിഷപ്പായി നിശ്ചയിക്കും. തുടർന്ന് മാർപാപ്പയുടെ സ്ഥിരീകരണത്തിനു സമർപ്പിക്കും. മാർപാപ്പയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ പ്രഖ്യാപനമുണ്ടാകും.

error: Content is protected !!