ഇലക്ഷനു മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ചില ആവശ്യങ്ങളുമായി സീറോ മലബാര്‍ സഭ

ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നതിനുവേണ്ടി താഴെ പറയുന്ന ആവശ്യങ്ങള്‍ സീറോമലബാര്‍ സഭ മുമ്പോട്ടു വയ്ക്കുന്നു:

1. ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്പൂര്‍ണമായി പുറത്തുവിടണം

രണ്ടു വര്‍ഷക്കാലം നീണ്ട ഗഹനമായ പഠനം പൂര്‍ത്തിയാക്കി റിട്ട. ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 2023 മെയ് 17 ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഒമ്പത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. ഈ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പൂര്‍ണമായും പുറത്തു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

2. സംസ്ഥാന ഇഡബ്ല്യു എസ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം

2020 ജനുവരി 03 ന് സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സംവരണം (ഇഡബ്ല്യുഎസ്) നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവില്‍, മൂന്നുവര്‍ഷം കൂടുമ്പോള്‍ സംവരണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ നാലുവര്‍ഷം പൂര്‍ത്തിയായിട്ടും നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങള്‍ പലതും അശാസ്ത്രീയവും അപര്യാപ്തവുമാണ്. അതിനാല്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.

3.കേന്ദ്ര സര്‍ക്കാരിന്റെ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം

കേന്ദ്ര സര്‍ക്കാര്‍ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങള്‍ പ്രകാരം റസിഡന്‍ഷ്യല്‍ പ്ലോട്ട് പഞ്ചായത്തുകളില്‍ 4.13 സെന്റും മുന്‍സിപ്പാലിറ്റികളില്‍ 2.1 സെന്റും ആണ്. കേരളത്തില്‍ പുരയിടമായി രേഖപ്പെടുത്തിയിരിക്കുന്ന കൃഷിഭൂമികളെയെല്ലാം റസിഡന്‍ഷ്യല്‍ പ്ലോട്ട് ആയി കണക്കാക്കിയിരിക്കുന്നതിനാല്‍ പലര്‍ക്കും കേന്ദ്ര ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല.

ഇതുമൂലം അനേകായിരങ്ങള്‍ക്ക് അര്‍ഹമായ തൊഴിലവസരങ്ങളും ഉന്നത സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങളും നഷ്ടമാകുന്നു. ഇവയൊന്നും കേരളത്തിലെ മറ്റൊരു വിഭാഗത്തിനും പകരമായി ലഭിക്കുന്നുമില്ല. ഇതിനും സമാനമായ മറ്റു പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി 2022 സെപ്തംബര്‍ 19 ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും അതു നടപ്പിലാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

പ്രസ്തുത നിര്‍ദേശങ്ങളിലെ 9 ആം നമ്പര്‍ പ്രകാരം ‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍മാണ ചട്ടമനുസരിച്ചുള്ള റസിഡന്‍ഷ്യല്‍ പ്ലോട്ടിന് പുറത്ത് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി കൃഷിഭൂമിയായി തന്നെ കണക്കാക്കേണ്ടതാണ്’. ഈ നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഇത് അടിയന്തിരമായി നടപ്പിലാക്കാന്‍ ബഹു മുഖ്യമന്ത്രി നിര്‍ദേശം നല്‍കണം.

4.വന്യമൃഗശല്യം നിയന്ത്രിക്കണം

വന്യമൃഗങ്ങള്‍ മനുഷ്യവാസ മേഖലകളില്‍ ഇറങ്ങി നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങളെ വനാതിര്‍ത്തിയില്‍ത്തന്നെ തടയുന്നതിനുള്ള സംവിധാനം ഉണ്ടാകണം. നിലവിലെ വനം വന്യജീവി നിയമങ്ങള്‍ മനുഷ്യപക്ഷത്ത് നിന്ന് മാത്രമേ നടപ്പിലാക്കാവൂ എന്ന ശക്തമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ വനപാലകര്‍ക്കു നല്‍കണം. .കേന്ദ്ര സര്‍ക്കാര്‍ വനം വന്യജീവി നിയമങ്ങളിലെ മനുഷ്യവിരുദ്ധ വകുപ്പുകള്‍ പൂര്‍ണമായി ഒഴിവാക്കി ഭേദഗതികള്‍ കൊണ്ടുവരികയും വേണം.

സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് ആണ് ഈ കാര്യങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചത്.

error: Content is protected !!