ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ ക്രൈസ്തവ മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ സെബാസ്റ്റ്യൻ ജനിച്ചു. ജനിച്ചത് നർബോണയിൽ ആണെങ്കിലും അദ്ദേഹം വളർന്നത് മിലൻ നഗരത്തിൽ ആണ്. സൈനികസേവനം അക്കാലത്ത് ഉന്നതകുലജാതർ വിശിഷ്ടമായി കണ്ടിരുന്നു.
താൽപര്യം ഉണ്ടായിരുന്നില്ലയെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. അങ്ങനെ ഇരുപത്തി എട്ടാമത്തെ വയസ്സിൽ അദ്ദേഹം മിലൻ വിട്ട് റോമിൽ എത്തി. കാരിനസ് രാജാവിൻറെ ഭരണകാലമായിരുന്നു അത്. അക്കാലത്ത് രാജകൊട്ടാരത്തിൽ സേവനം ചെയ്തിരുന്ന ക്രിസ്ത്യൻ ഭടന്മാർ റോമൻ ദേവന്മാരെ ആരാധിക്കണം എന്നു കാരിനസ് കൽപ്പന പുറപ്പെടുവിച്ചിരുന്നു.
എതിർത്തവരെ രാജാവ് വധിക്കുകയും ചെയ്തിരുന്നു. എന്നാൽ സെബാസ്റ്റ്യൻ താൻ ക്രിസ്തു വിശ്വാസി ആണ് എന്ന സത്യം മറച്ചു വെച്ചിരുന്നു.കുറച്ചു കാലം കഴിഞ്ഞ് ഡയോക്ലീഷ്യൻ ചക്രവർത്തിയുമായുള്ള യുദ്ധത്തിൽ കാരിനസ് വധിക്കപ്പെട്ടു..
ഡയോക്ലീഷ്യനും കാരിനസിനെ പോലെ ക്രിസ്തുമത വിരോധി ആയിരുന്നു. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങൾ, വെള്ളപ്പൊക്കം, ഭൂകമ്പം, വരൾച്ച തുടങ്ങിയവയുടെ കാരണം ക്രിസ്ത്യാനികൾ ആണെന്ന് ആരോപിച്ച് ഡയോക്ലീഷ്യൻ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.
പരിതാപകരമായ അവസ്ഥയിൽ നിന്ന് തൻറെ സഹജീവികൾക്ക് മോചനം ഉണ്ടാകണമെന്ന് സെബാസ്റ്റ്യൻ ആഗ്രഹിച്ചു. അദ്ദേഹം ആരുമറിയാതെ ക്രിസ്തു വിശ്വാസികളുടെ രക്ഷക്കുവേണ്ടി പ്രവർത്തിച്ചു.
എ. ഡി. 288 ൽ തൻറെ വിശ്വസ്തനായ സൈനികൻ സെബാസ്റ്റ്യൻ ക്രിസ്തു വിശ്വാസി ആണെന്ന സത്യം ഡയോക്ലീഷ്യൻ മനസ്സിലാക്കി. രാജ്യദ്രോഹകുറ്റത്തിനു് സെബാസ്റ്റ്യൻ തടവിലാക്കപ്പെട്ടു.
അപ്പോഴും സെബാസ്റ്റ്യനോട് ഇഷ്ടം നിലനിർത്തിയിരുന്ന ഡയോക്ലീഷ്യൻ റോമൻ ദേവന്മാരെ ആരാധിച്ചാൽ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങൾ തിരികെ നൽകാമെന്നും അറിയിച്ചു. എന്നാൽ ആ ദേവന്മാരോട് പ്രാർത്ഥിക്കുന്നത് നിഷ്ഫലമാണെന്നും പ്രപഞ്ച സ്രഷ്ടാവായ ജീവിക്കുന്ന ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും ഡയോക്ലീഷ്യനെ സെബാസ്റ്റ്യൻ ഉപദേശിച്ചു.
പിന്നീട് റോമൻ ദേവന്മാരെ ആരാധിച്ചില്ലെങ്കിൽ തീയിൽ നടത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ തീ തനിക്ക് പനിനീർ പൂക്കളാൽ നിർമിച്ച മെത്ത പോലെയായിരിക്കും എന്ന് സെബാസ്റ്റ്യൻ ചക്രവർത്തിയെ വെല്ലുവിളിച്ചു. അതുമാത്രമല്ല ചക്രവർത്തിയോട് താങ്കൾ ക്രിസ്തു മതം സ്വീകരിക്കുവാൻ സെബാസ്റ്റ്യൻ കൽപ്പിച്ചു. ഇതിനാൽ കോപം കൊണ്ട് ജ്വലിച്ച ഡയോക്ലീഷ്യൻ മൈതാനമധ്യത്തിൽ സെബാസ്റ്റ്യനെ മരത്തിൽ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാൻ കൽപ്പിച്ചു.
ഡയോക്ലീഷ്യൻറെ സേവകർ സെബാസ്റ്റ്യനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട് നിരവധി അമ്പുകൾ എയ്തു. രക്തം വാർന്ന് സെബാസ്റ്റ്യൻ അബോധാവസ്ഥയിലായി. എന്നാൽ സേവകർ സെബാസ്റ്റ്യൻ മരിച്ചു കാണും എന്ന് തെറ്റിദ്ധരിച്ചു. സെബാസ്റ്റ്യന്റെ ശരീരം അവിടെ ഉപേക്ഷിച്ച് പോയി. എന്നാൽ അവർക്ക് തെറ്റി. കർത്താവായ യേശു ക്രിസ്തുവിന്റെ കാരുണ്യത്താൽ ഐറിൻ എന്ന സ്ത്രീ തൻറെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സെബാസ്റ്റ്യൻറെ ശരീരം അവിടെ നിന്ന് എടുത്തു കൊണ്ട് തന്റെ വീട്ടിൽ കൊണ്ടുവന്ന് ശുശ്രൂഷിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം സെബാസ്റ്റ്യൻ ആരോഗ്യം വീണ്ടെടുത്തു. ജീവിതത്തിലേക്ക് തിരിച്ചു വന്നു.
ധീരനായ സെബാസ്റ്റ്യൻ വീണ്ടും ചക്രവർത്തിയുടെ മുന്നിൽ എത്തുകയും ക്രിസ്തു വിശ്വാസികളെ പീഡിപ്പിക്കുന്നതിന് ചക്രവർത്തിയെ അതിശക്തമായി ശാസിക്കുകയും ചെയ്തു. ആ സമയത്ത് ഡയോക്ലീഷ്യൻ വളരെയധികം ഭയപ്പെട്ടു. ഡയോക്ലീഷ്യൻ ചക്രവർത്തി ഈ വന്നിരിക്കുന്നത് സെബാസ്റ്റ്യന്റെ പ്രേതം ആണോ എന്ന് ചിന്തിച്ചു ഭയന്ന് വിറച്ചു നിന്നു.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം സെബാസ്റ്റ്യന്റെ സംസാരത്തിൽ നിന്നും ഡയോക്ലീഷ്യൻ ചക്രവർത്തിക്ക് ഇത് സെബാസ്റ്റ്യന്റെ പ്രേതമല്ല സെബാസ്റ്റ്യൻ തന്നെയാണെന്ന് ബോധ്യപ്പെട്ടു. അതിനാൽ സെബാസ്റ്റ്യനോട് എന്നത്തേക്കാളും ഏറെ ദേഷ്യം ഉള്ളവനായി ചക്രവർത്തി തീരുകയും ചെയ്തു.
തൻറെ ഭടനോട് രാജസന്നിധിയിൽ വെച്ചുതന്നെ സെബാസ്റ്റ്യനെ ഗദ കൊണ്ട് അടിച്ചു കൊല്ലാൻ ചക്രവർത്തി കൽപ്പിച്ചു. എ.ഡി. 288 ജനുവരി 20 നാണ് അത് സംഭവിച്ചത്. അങ്ങനെ സെബാസ്റ്റ്യൻ ക്രിസ്തുവിനെ പ്രതി രക്തസാക്ഷി ആയിതീർന്നു. “സ്നേഹം തെളിയിക്കാൻ മരണത്തേക്കാൾ വലിയൊരു മാർഗമില്ല” എന്ന് യേശു ക്രിസ്തു പറഞ്ഞ വാക്കുകൾ അദ്ദേഹം പാലിച്ചു.
യേശു ക്രിസ്തുവിനോട് സ്നേഹം കാണിച്ചു. തന്റെ ക്രിസ്തു വിശ്വാസത്തിൽ നിന്നും പിൻമാറാതെ സെബാസ്റ്റ്യൻ ക്രിസ്തുവിനോടുളള സ്നേഹം മുറുകെ പിടിച്ചു. ക്രിസ്തുവിനോടുളള സ്നേഹം രക്തസാക്ഷി ആയി സെബാസ്റ്റ്യനോസ് കാണിച്ചു.
പിന്നീട് സെബാസ്റ്റ്യൻറെ ശരീരം ആരുമറിയാതെ ചക്രവർത്തിയുടെ ഭടന്മാർ ഓടയിൽ എറിഞ്ഞു. ഓടയിൽ എറിയപ്പെട്ട ദിവസം തന്നെ ലൂസിന എന്ന സ്ത്രീക്ക് പ്രാർത്ഥനയിൽ വെളിപാട് ലഭിച്ചു. അവർ ചെന്നു നോക്കിയപ്പോൾ മൃതദേഹത്തിനു ചുറ്റും പരുന്തുകൾ വട്ടമിട്ടു പറക്കുന്ന കാഴ്ചയാണ് കണ്ടത്. ഓടയിൽ പരന്തുക്കൾക്ക് സെബാസ്റ്റ്യന്റെ ശരീരം ഭക്ഷിക്കുവാൻ ഭടന്മാർ എറിഞ്ഞു കൊടുത്തതാണ്. എന്നാൽ അവർ ശരീരത്തിന് കാവലായി.
ആപ്യൻ എന്ന പാതക്ക് അടുത്തുള്ള ഒരു ഭൂഗർഭ ഗൃഹത്തിൽ ലൂസിന സെബാസ്റ്റ്യൻറെ മൃതദേഹം സംസ്ക്കരിച്ചു. ഇത് ഇന്നൊരു ബസിലിക്ക ദേവാലയമാണ്. സെയിൻറ്റ് സെബാസ്റ്റ്യൻറെ പേരിലുള്ള ആദ്യത്തെ പള്ളി ഈ സ്ഥലത്താണ് സ്ഥാപിതമായത്. ഈ വിവരം അറിഞ്ഞ ഡയോക്ലീഷ്യൻ ചക്രവർത്തി പിന്നീട് ലൂസിനയെ വധിച്ചു.
1575 ൽ മിലാനിലും ഇറ്റലിയിലും 1596 ൽ ലിസ്ബണിലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. സെയിൻറ്റ് സെബാസ്റ്റ്യന്റെ തിരുസ്വരൂപവുമായി വിശ്വാസികൾ അവിടം തോറും പ്രദക്ഷിണം നടത്തിയപ്പോൾ അവിടെ അത്ഭുതകരമായ രോഗശാന്തിയുണ്ടായി.
അതിനു പ്രത്യുപകാരമായി ഒരു കപ്പലിൽ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാൻ ജനങ്ങൾ തീരുമാനിച്ചു. എന്നാൽ അവർ അത് മറന്നു. ആ കാരണത്താൽ പിന്നീട് വീണ്ടും അവിടെ പകർച്ച വ്യാധികൾ ഉണ്ടാകാൻ തുടങ്ങി. അപ്പോഴാണ് അവർ ആ ഒരു തീരുമാനത്തെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ അവർ ലോകം ചുറ്റാൻ ഒരുങ്ങി. ലോകം ചുറ്റാനായി അവർ ഉപയോഗിച്ച കപ്പൽ എളുപ്പത്തിൽ ഒന്നും നശിക്കാത്തതായിരുന്നു.
ആ കപ്പൽ നിർമാണത്തിന് വർഷങ്ങൾ എടുത്തു എന്ന് പറയപ്പെടുന്നു. അങ്ങനെ അവർ ആ കപ്പലിൽ ലോകം ചുറ്റാൻ ആരംഭിച്ചു. അങ്ങനെ ലോകം ചുറ്റി കൊണ്ടിരിക്കുമ്പോൾ ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു കടൽ ക്ഷോഭം ഉണ്ടാവുകയും കപ്പൽ അവിടെ നിന്ന് പോവുകയും ചെയ്യുന്നു. മുമ്പ് എപ്പോഴോ തീരുമാനിക്കപ്പെട്ടതുപോലെയാണ് കപ്പൽ അവിടെ വന്ന് നിന്നു പോയത്. അത് ഒരു അത്ഭുതം ആയി കണക്കാക്കുന്നു. അതിന് ശേഷം ഈ തിരുസ്വരൂപം ഇവിടുന്ന് സമീപത്തുള്ള അർത്തുങ്കൽ എന്ന ദേവാലയത്തിൽ ഏൽപ്പിക്കണം എന്ന് കപ്പിത്താന് ദർശനം ലഭിച്ചു.
അതേ സമയം കപ്പലിൽ വന്നെത്തിയ തിരുസ്വരൂപം ഈ ദേവാലയത്തിൽ സ്ഥാപിക്കണം എന്ന് അർത്തുങ്കൽ പള്ളി വികാരിക്കും സ്വപ്ന ദർശനം ഉണ്ടായി. അങ്ങനെ പള്ളി വികാരി ആ അത്ഭുത തിരുസ്വരൂപം ഏറ്റെടുക്കുന്നു. അങ്ങനെ വിശുദ്ധൻറെ ആ അത്ഭുത തിരുസ്വരൂപം അർത്തുങ്കൽ കടപ്പുറത്ത് ഒരു കുരിശടി നിർമ്മിച്ച് അതിനുള്ളിൽ സ്ഥാപിച്ചു.
ആ തിരുരൂപം ഇന്നും അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയത്തിന്റെ പഴയ പള്ളിയിൽ തെക്കെ അൾത്താരയിൽ ഭക്തർക്ക് ദർശനത്തിനായി പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടിൽ സ്ഥാപിച്ചിരിക്കുന്നു. ജനുവരി-20 നാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നത്.