റവ. ഡോ. ആന്റണി വാലുങ്കൽ വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ; മെത്രാഭിഷേകം ജൂൺ 30ന്

റവ. ഡോ. ആന്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപതാ സഹായ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ ആർച്ച് ബിഷപ്സ് ഹൗസിലും വത്തിക്കാനിലും നടന്നു.

വരാപ്പുഴയിൽ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തിയത്. മുൻ ആർച്ച് ബിഷപ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മാർ ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂൺ 30ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽവച്ച് നടത്തപ്പെടും. നിലവിൽ വല്ലാർപാടം ബസിലിക്ക റെക്ടറാണ്. പരേതരായ മൈക്കിൾ – ഫിലോമിന ദമ്പദതികളുടെ മകനായി 1969 ജൂലൈ 26ന് എരൂർ സെന്റ് ജോർജ് ഇടവകയിലാണ് മാർ വാലുങ്കലിന്റെ ജനനം. 1984 ജൂൺ 17ന് സെമിനാരിയിൽ ചേർന്നു.

ആലുവ കാർമ്മൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും നടത്തി. 1994 ഏപ്രിൽ 11ന് മാർ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

പൊറ്റക്കുഴി, വാടേൽ എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ഏഴു വർഷക്കാലം മൈനർ സെമിനാരി വൈസ് റെക്ടർ, വിയാനി ഹോം സെമിനാരി ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തു.

കർത്തേടം വികാരിയായി സേവനം ചെയ്യുന്ന കാലയളവിൽ ഇടവക ദൈവാലയം പുനർനിർമ്മിച്ചു. തുടർന്ന് ജോൺ പോൾ ഭവൻ സെമിനാരി ഡയറക്ടർ ആയി നിയമിതനായി.

മൂന്നു വർഷങ്ങൾക്കു ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയിൽ നിന്നും ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റും നേടിയ അദ്ദേഹം ആലുവ കാർമ്മൽഗിരി സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറും പ്രഫസറുമായി നിയമിതനായി. ഇക്കാലയളവിൽ ചൊവ്വര, പാറപ്പുറം ദൈവാലയങ്ങളുടെ അജപാലന ശുശ്രൂഷയും നിർവഹിച്ചു.

error: Content is protected !!