സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴി‍ഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കൂടാതെ തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അതേസമയം, തൃശൂരിൽ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

കനത്ത മഴയിൽ മതിലകത്ത് വീട് തകർന്നു വീണു. മതിലകം പതിനൊന്നാം വാർഡിൽ കഴുവിലങ്ങ് തോപ്പിൽ ബാബുവിന്റെ ഓടിട്ട വീടാണ് തകർന്നു വീണത്. ഇന്ന് രാവിലെ 10 മണിയോടെ പെയ്ത കനത്ത മഴയിലാണ് വീട് തകർന്നത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇടുക്കി പൂച്ചപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്.

ഉരുൾപൊട്ടലിനെ തുടർന്ന് വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചു.

error: Content is protected !!