അർത്ഥശൂന്യമായ ഒരു യുദ്ധത്തിന്റെ ഇരകളായി തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരു ജനതയെ ആശ്വസിപ്പിക്കാനും, അവരോട് പ്രത്യാശയെക്കുറിച്ച് സംസാരിക്കാനും എളുപ്പമല്ല എന്നിരിക്കിലും, ക്രിസ്തുവിന്റെ സ്നേഹത്തിൽ അധിഷ്ഠിതമായ പ്രത്യാശയിൽ നവീകരിക്കപ്പെടാൻ പരിശ്രമിക്കണമെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയോട് ലിയോ പതിനാലാമൻ മാർപാപ്പാ.
പ്രത്യാശയെന്ന വിഷയത്തിൽ കേന്ദ്രീകൃതമായ ജൂബിലിവർഷത്തിൽ റോമിലെത്തിയ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ സിനഡ് അംഗങ്ങൾക്ക് വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ഫ്രാൻസിസ് പാപ്പായുടെ ഉദ്ബോധനങ്ങളെക്കൂടി പരാമർശിച്ചുകൊണ്ട്, പ്രത്യാശയിൽ മുന്നേറാൻ മാർപാപ്പാ സഭാനേതൃത്വത്തെ ക്ഷണിച്ചത്.
ഹൃദയത്തിലും ശരീരത്തിലും മുറിവുകളേറ്റ അനേകം ജനങ്ങളെ നിങ്ങൾ അനുദിനം കണ്ടുകൊണ്ടിരിക്കുകയാണെന്നത് സത്യമാണെങ്കിലും, ഇതേ ജനത്തിനിടയിൽനിന്ന് നിരവധി ആളുകളുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സാക്ഷ്യങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. നാശാവശിഷ്ടങ്ങൾക്കിടയിലും മനുഷ്യർക്ക് സമീപസ്ഥനാകുന്ന ദൈവത്തിന്റെ ശക്തിയുടെ അടയാളമാണിതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഉക്രൈനിലെ സഭ സഭാപരവും മാനവികവുമായ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നത് താൻ തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, നിങ്ങളുടെ മുന്നിൽ സഹായം തേടിയെത്തുന്ന മുറിവേറ്റവരും തളർന്നവരുമായ ഓരോ മനുഷ്യരിലൂടെയും ക്രിസ്തുവിനെ ശുശ്രൂഷിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഉദ്‌ബോധിപ്പിച്ചു.
ഗ്രീക്ക് കത്തോലിക്കാസഭാനേതൃത്വത്തിനും സഭാംഗങ്ങൾക്കും പാപ്പാ തന്റെ സാമീപ്യം ഉറപ്പുനൽകി. ഏക വിശ്വാസത്തിലും ഏക പ്രത്യാശയിലും ഒരുമയോടെ മുന്നോട്ടുപോകാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. നമ്മുടെ ഈ ഐക്യം വലിയൊരു രഹസ്യമാണെന്നും, ഈ ഭൂമിയിൽനിന്ന് എടുക്കപ്പെട്ട് ദൈവത്താൽ സ്വീകരിക്കപ്പെട്ട സഹോദരീസഹോദരങ്ങളുമായുള്ള ഐക്യം കൂടി ഉൾക്കൊള്ളുന്ന ഒന്നാണ് ഇതെന്നും പറഞ്ഞ പാപ്പാ, അവനിലാണ് എല്ലാത്തിന്റെയും പൂർണ്ണതയെന്ന് ഓർമ്മിപ്പിച്ചു.
നമ്മുടെ സമാധാനമായ ക്രിസ്തുവെന്ന തൻറെ പുത്രനിലേക്ക് നമ്മെ നയിക്കുന്ന പരിശുദ്ധ അമ്മ നമുക്കൊപ്പമുണ്ടെന്ന ചിന്ത നമുക്ക് ആശ്വാസം പകരുന്നതാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, മാതാവിന്റെ മാതൃസഹജമായ മാദ്ധ്യസ്ഥ്യത്താൽ നിങ്ങളുടെ രാജ്യത്ത് എത്രയും വേഗം സമാധാനം തിരികെയെത്തട്ടെയെന്ന് ആശംസിച്ചു.