വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. റോമിലെ ജെമല്ലി ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ പാപ്പയുടെ ആരോഗ്യ നില വത്തിക്കാനിലെത്തിയ ശേഷം മെച്ചപ്പെട്ട് വരികയായിരിന്നു. ഓക്സിജന്‍ നല്‍കിവരുന്നതിനിടെ ഇന്ന്‍ ഏപ്രിൽ 21 തിങ്കളാഴ്ച കര്‍ത്താവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടുകയായിരിന്നു. രാവിലെ 9:45 -ന് കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെൽ, ഫ്രാൻസിസ് മാർപാപ്പയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധ വാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14-നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്നു റോമിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജെമെല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രവേശിപ്പിച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാപ്പയുടെ ആരോഗ്യ നിലയില്‍ ക്രമാനുഗതമായ പുരോഗതി രേഖപ്പെടുത്തിയിരിന്നെങ്കിലും കൂടെകൂടെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരിന്നു. ഇന്നലെ തിങ്കളാഴ്ച രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചിരിന്നു.
2013 മാർച്ച് 13-നാണ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു ആഗോള സഭയുടെ പരമാധ്യക്ഷനായി അവരോധിതനായത്.
2013 ഫെബ്രുവരി 11-നാണ് ശാരീരിക അവശതകൾ മൂലം തിരുസഭയുടെ അന്നത്തെ അധ്യക്ഷനായിരിന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോർജ് മരിയോ ബര്‍ഗോളിയോയെ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്.
വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഒരു പതിറ്റാണ്ടിലധികം ജീവിച്ചത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെ ലോകത്തിന് കാണിച്ചു തന്നു. 12 വര്‍ഷക്കാലം തിരുസഭയെ നയിച്ച ശേഷമാണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.
കത്തോലിക്കാ സഭയുടെ 266 -മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഒരു മാർപാപ്പ മരിച്ചാൽ, ഔദ്യോഗികമായി മരണവിവരം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം കാമർലെംഗോയ്ക്കാണ്. 2019 മുതല്‍ ഐറിഷ് വംശജനായ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലാണ് ഇതിനായി നിയമിക്കപ്പെട്ടിരിന്നത്. ഇന്ന് ഫ്രാന്‍സിസ് പാപ്പയുടെ മരണവാര്‍ത്ത കര്‍ദ്ദിനാള്‍ കെവിൻ ലോകത്തെ ഔദ്യോഗികമായി അറിയിച്ച വാക്കുകള്‍ ഇപ്രകാരമായിരിന്നു.
“പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ മരണം വളരെ ദുഃഖത്തോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്ന് രാവിലെ ഇറ്റാലിയൻ സമയം 7:35 -ന് റോമിന്റെ മെത്രാൻ ഫ്രാൻസിസ് പാപ്പ നിത്യപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. കർത്താവിന്റെയും, അവന്റെ സഭയുടെയും സേവനത്തിനായി അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും സമർപ്പിച്ചു”.
“സുവിശേഷത്തിന്റെ മൂല്യങ്ങൾ വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി, പ്രത്യേകമായി ദരിദ്രരുടെയും, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പക്ഷം ചേർന്നുകൊണ്ട് ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു. കർത്താവായ യേശുവിന്റെ യഥാർത്ഥ ശിഷ്യനെന്ന നിലയിൽ അദ്ദേഹം നൽകിയ മാതൃകയ്ക്ക് അതിയായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്, പാപ്പയുടെ ആത്മാവിനെ ഏകനും, ത്രിത്വവുമായ ദൈവത്തിന്റെ അനന്തമായ കരുണാമയ സ്നേഹത്തിനു നമുക്ക് സമർപ്പിക്കാം”.