Pope's Message Reader's Blog

മതസൗഹാർദ്ദ സംഭാഷണങ്ങൾ മാനവികത ഊട്ടിയുറപ്പിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കുന്നതിനും, കത്തോലിക്കാ സഭയോടുള്ള സ്‌നേഹപൂർണമായ സഹകരണം ഉറപ്പുവരുത്തുന്നതിനും റോമിൽ എത്തിച്ചേർന്ന വിവിധ മതങ്ങളുടെ നേതാക്കന്മാരെയും, ക്രൈസ്തവ സഭകളിലെ നേതാക്കന്മാരെയും, പരിശുദ്ധ പിതാവ്, മെയ് മാസം പത്തൊൻപതാം തീയതി വത്തിക്കാനിൽ സ്വീകരിച്ചു.

കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ്, പരിശുദ്ധ പിതാവ് ബർത്തലോമിയോ, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ, കിഴക്കൻ അസീറിയൻ സഭയുടെ പാത്രിയർക്കീസായ അവ്വാ മൂന്നാമൻ എന്നിവരെ പേരെടുത്തു പറഞ്ഞ പാപ്പാ, ചടങ്ങിനായി എത്തിചേർന്നതിനും, പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദിയർപ്പിച്ചു.

സാർവ്വത്രിക സാഹോദര്യത്തെ എപ്പോഴും കേന്ദ്രസന്ദേശമാക്കിയ ഫ്രാൻസിസ് പാപ്പായും, വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ മുതൽ, തുടർന്നുള്ള എല്ലാ പരിശുദ്ധ പിതാക്കന്മാരും സ്വീകരിച്ചിട്ടുള്ള മതസൗഹാർദ്ദ സംഭാഷണങ്ങളെ മുൻപോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു.

സഭാബന്ധങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, പരസ്പരമുള്ള കണ്ടുമുട്ടലുകളിൽ വിലമതിക്കപ്പെടുന്ന മാനവികമൂല്യങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ ജീവിതയാത്രയുടെ വ്യതിരിക്തതയും ഇതായിരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

പ്രഥമ എക്യൂമെനിക്കൽ സൂനഹദോസായ നിഖ്യയുടെ 1700 മത് വാർഷികത്തിലാണ്, പാപ്പായായി താൻ തിരഞ്ഞെടുക്കപ്പെട്ടുവെന്നുള്ളത്, ഓർമ്മപ്പെടുത്തിയ പാപ്പാ, നിഖ്യ സൂനഹദോസ് മതസൗഹാർദ്ദ സംഭാഷണങ്ങൾക്കും, പൊതുവായ വിശ്വാസപ്രമാണം രൂപപ്പെടുത്തുന്നതിനും വഹിച്ച പങ്കിനെയും അനുസ്മരിച്ചു.

റോമിലെ മെത്രാൻ എന്ന നിലയിൽ, പിതാവായ ദൈവത്തിലും പുത്രനിലും പരിശുദ്ധാത്മാവിലും ഒരേ വിശ്വാസം അവകാശപ്പെടുന്ന എല്ലാവർക്കുമിടയിൽ പൂർണ്ണവും ദൃശ്യവുമായ ഐക്യം പുനഃസ്ഥാപിക്കുക എന്നത് തന്റെ മുൻഗണനകളിൽ ഒന്നായി താൻ കണക്കാക്കുന്നുവെന്നും, പാപ്പാ പറഞ്ഞു.

തന്റെ ശുശ്രൂഷ മേഖലകളിൽ ഉടനീളം, ഐക്യം എല്ലായ്പ്പോഴും തന്റെ പ്രധാന താത്‌പര്യങ്ങളിൽ ഒന്നായിരുന്നുവെന്നും, ഇതിനു ഉദാഹരണമാണ് തന്റെ മെത്രാനടുത്ത ശുശ്രൂഷയ്ക്ക് ആപ്തവാക്യമായി തിരഞ്ഞെടുത്ത, വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകളെന്നും പാപ്പാ അടിവരയിട്ടു.

വാക്കുകൾ ഇതാണ്, ” ഇൻ ഇല്ലോ ഊനോ ഊനും”, ( In Illo uno unum), “ക്രിസ്തുവിൽ നാം എല്ലാവരും ഒന്നാണ്”. ക്രിസ്ത്യാനികളെന്ന നിലയിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ ഈ കൂട്ടായ്മയിലേക്ക് പടിപടിയായി എത്തിച്ചേരുവാൻ പ്രാർത്ഥിക്കുന്നതിനും, പ്രവർത്തിക്കുന്നതിനുമുള്ള വിളിയും പാപ്പാ ഓർമ്മപ്പെടുത്തി. സിനഡലിസവും എക്യുമെനിസവും തമ്മിലുള്ള അവിഭാജ്യമായ ബന്ധം തിരിച്ചറിഞ്ഞുകൊണ്ട്, ഒരു സിനഡൽ സഭയ്ക്കായുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം തുടരുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.

ദൈവത്തിനും അവിടുത്തെ ഇഷ്ടത്തിനും വേണ്ടിയുള്ള അന്വേഷണത്തിൽ പങ്കുചേരുന്ന മറ്റ് മതപാരമ്പര്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച പാപ്പാ, മാനുഷിക സാഹോദര്യത്തിന്റെ ചൈതന്യത്തിൽ, ഇന്ന്ചർച്ചകൾക്കും പാലങ്ങൾ പണിയുന്നതിനുമുള്ള സമയമാണെന്നും ഓർമ്മപ്പെടുത്തി.

മാനുഷിക സാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള മതസൗഹാർദ്ദ സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു. പൊതുവായ ആത്മീയ പിതൃത്വത്തിന്റെ മഹത്വം ഊന്നിപ്പറയുകയും പരസ്പര അറിവും ബഹുമാനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യഹൂദ മതവുമായി ക്രിസ്ത്യാനികൾ ദൈവശാസ്ത്രപരമായ സംഭാഷണം നടത്തേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ പറഞ്ഞു.

കത്തോലിക്കാ സഭയും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം സംഭാഷണത്തോടും സാഹോദര്യത്തോടുമുള്ള വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയാൽ അടയാളപ്പെടുത്തിയിരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, പരസ്പര ബഹുമാനത്തിലും മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിലും സമുദായങ്ങൾക്കിടയിൽ പാലങ്ങൾ പണിയണമെന്നും ആവശ്യപ്പെട്ടു. മറ്റ് മതപാരമ്പര്യങ്ങളുടെ പ്രതിനിധികളായ എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു.

മാനവിക നന്മയോടുള്ള പ്രതിബദ്ധത, നമ്മുടെ പൊതുഭവനം സംരക്ഷിക്കൽ എന്നിവയ്ക്ക് ഓരോ മതസമൂഹവും നൽകേണ്ടുന്ന സംഭാവനകളെ ഓർമ്മപ്പെടുത്തിയ പാപ്പാ, യുദ്ധങ്ങൾക്കെതിരായി നടത്തേണ്ടുന്ന പോരാട്ടത്തിന്റെ പ്രാധാന്യത്തെയും അടിവരയിട്ടു. ജനങ്ങളെയും ഭൂമിയെയും ദരിദ്രമാക്കുന്ന ഒരു സമ്പദ് വ്യവസ്ഥയോട്, ‘ഇല്ല’ എന്ന് പറയുവാനുള്ള ഓരോ മതത്തിന്റെയും കടമയെയും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.