ചെറിയ ചെറിയ ത്യാഗങ്ങളിലൂടെ, സഹനങ്ങളിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാം

മത്തായി 10 : 17 – 22
പ്രഘോഷണജീവിതം

ദൈവവചനപ്രഘോഷണമേഖലകളിൽ, നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെക്കുറിച്ചാണ് വചനഭാഗം സൂചിപ്പിക്കുന്നത്. എന്നാൽ, അവിടെല്ലാം വിവേകത്തോടും നിഷ്കളങ്കതയോടുംകൂടി വർത്തിക്കാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു.

അപകടങ്ങൾ തിരിച്ചറിഞ്ഞാൽ, അവയിൽനിന്നും ഒഴിഞ്ഞുമാറാനുള്ള വിവേകമാണ് നാം പുലർത്തേണ്ടത്. ഒഴിവാകലിനെ, ഭയം മൂലമുള്ള ഒളിച്ചോട്ടമായി കരുതരുത്. മറിച്ച്, ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കമായി വേണം കരുതാൻ. ഈയൊരു പിൻവാങ്ങൽ, കടന്നുപോകുന്ന മറ്റിടങ്ങളിൽ, സുവിശേഷപ്രഘോഷണത്തിന് ഇടമൊരുക്കുന്നു എന്നതും, വിസ്മരിക്കാനാവാത്ത സത്യമാണ്.

ശിഷ്യത്വജീവിതത്തിൽ ഭയപ്പാടിനിടമില്ല. കാരണം, അവരല്ല, പരിശുദ്ധാത്മാവാണ് അവരിലൂടെ സംസാരിക്കുന്നത്. അവന്റെ നാമത്തിൽ നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം ഭിന്നതയുണ്ടാകും. വിശ്വാസത്തിനായി മരിക്കേണ്ടിവന്നാൽക്കൂടി, അവിടെല്ലാം വിശ്വാസത്യാഗം സംഭവിക്കാതെ, രക്ഷയെ മുന്നിൽക്കണ്ട്, പിടിച്ചുനിൽക്കുവാൻ കഴിയണം.

ഈ നോമ്പിൻകാലം, ചെറിയ ചെറിയ ത്യാഗങ്ങളിലൂടെ, സഹനങ്ങളിലൂടെ, അവന് സാക്ഷ്യം വഹിക്കാം. അതിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങളെ, അനുഗ്രഹങ്ങളാക്കി മാറ്റാം.

error: Content is protected !!