ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കിടയിലെ ഐക്യം ദൈവത്തിൻറെ സാന്ത്വനദാനത്തിൻറെ അടയാളങ്ങളിൽ ഒന്നാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. തൻറെ ജന്മനാടായ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് റോമിൽ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ കബറിടങ്ങൾ സന്ദർശിക്കുന്നതിന് എക്യുമെനിക്കൽ തീർത്ഥാടനമായി എത്തിയ കത്തോലിക്കരും ഓർത്തഡോക്സ്കാരും അടങ്ങുന്ന സംഘത്തെ ഇന്ന് (ജൂലൈ 17-ന്) കാസ്തെൽ ഗന്തോൾഫൊയിലെ വേനൽക്കാല വസതിയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
ഓർത്തഡോക്സ് മെത്രാപ്പോലീത്ത എൽപിദോഫോറസും കർദ്ദിനാൾ ജോസഫ് വില്ല്യം തോബിനും ചേർന്ന് ഈ തീർത്ഥാടനം ഒരുക്കിയതിന് പാപ്പാ അവർക്ക് നന്ദി രേഖപ്പെടുത്തി.
റോമിലെ തീർത്ഥാടനാന്തരം ഈ തീർത്ഥാടക സംഘം കോൺസ്റ്റൻറിനോപ്പിളിൻറെയും പ്രാദേശിക ഓർത്തഡോക്സ് സഭയുടെയും സ്വർഗ്ഗീയ സംരക്ഷകനായ വിശുദ്ധ അന്ത്രയോസ് അപ്പോസ്തലൻറെ സ്മാരകങ്ങൾ സന്ദർശിക്കുന്നതിനായി അവിടേക്കു പോകുന്നത് അനുസ്മരിച്ച പാപ്പാ ഈ തീർത്ഥാടനം ഉറവിടങ്ങളിലേക്കുള്ള യാത്രയാണെന്ന് പറഞ്ഞു.
അപ്പോസ്തലന്മാർ കൈമാറിയ സുവിശേഷം ശ്രവിക്കുകവഴി കൈവന്ന വിശ്വാസം നവമായി, മൂർത്തമായ രീതിയിൽ അനുഭവിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ് ഉറവിടങ്ങളിലേക്കുള്ള ഈ യാത്രയെന്ന് പാപ്പാ പ്രസ്താവിച്ചു.
നിഖ്യാ സൂനഹദോസിൻറെ 1700-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിലും ഫ്രാൻസീസ് പാപ്പാ പ്രഖ്യാപിച്ച ജുബിലിയാചരണ വർഷത്തിലുമാണ് ഈ തീർത്ഥാടനമെന്നതും പാപ്പാ എടുത്തു പറഞ്ഞു.
ഇരുസഭകളും പിൻചെല്ലുന്ന ആരാധനാക്രമകാല പഞ്ചാംഗങ്ങൾ ദൈവികപരിപാലനയെന്നോണം ഈ വർഷം ഒരുപോലെ ആയിരിക്കുന്നതും തന്മൂലം ഇത്തവണ ഉയിർപ്പുതിരുന്നാൾ ഒരേ ദിവസം തന്നെ ആഘോഷിക്കാൻ കഴിഞ്ഞതും പാപ്പാ അനുസ്മരിച്ചു.
കർത്താവ് സത്യമായും ഉയിർത്തെഴുന്നേറ്റു എന്ന പ്രഘോഷണം ബലികഴിക്കപ്പെട്ടകുഞ്ഞാടായ നമ്മുടെ കർത്താവായ യേശുക്രിസ്തു പാപത്തിൻറെയും മരണത്തിൻറെയും അന്ധകാരത്തെ ഇല്ലാതാക്കിയെന്ന പ്രഖ്യാപനമാണെന്നും ഇത് നമുക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്നും പറഞ്ഞു.
കാരണം, ഇത് അക്രമത്തിന് ഇരയായ നിരപരാധികളുടെ ഒരു നിലവിളിയും, മക്കളെപ്രതിയുള്ള അമ്മമാരുടെ ഒരു വിലാപവും കേൾക്കപ്പെടാതെ പോകില്ലെന്ന അവബോധം നമ്മിലുളവാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
തൻറെ ആദരണീയനായ സഹോദരൻ കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് തൻറെ ആശംസകളും സമാധാനാശ്ലേഷവും നല്കാൻ ഈ തീർത്ഥാടകസംഘത്തോട് പാപ്പാ അഭ്യർത്ഥിച്ചു.