Pope's Message

സമാധാനം എല്ലാവരുടെയും അവകാശമാണ്: ലിയോ പതിനാലാമൻ പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ പങ്കാളിത്തത്തോടെ ഒരു വർഷം മുൻപ് വെറോണയിലെ ‘അരേന ദി പാച്ചേ’, സമർപ്പണ പ്രസ്ഥാനങ്ങളുടെയും, കൂട്ടായ്മകളുടെയും അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി.

മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേൽ പൗരനായ മാവോസ് ഇനോനും, പലസ്തീൻകാരനായ അസീസ് സാറായും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും, തുടർന്ന് അവർ നൽകിയ സൗഹൃദത്തിന്റെ സാക്ഷ്യവും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് പ്രത്യാശയുടെ അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. സമാധാനത്തിലേക്കുള്ള പാതയിൽ, മറ്റുള്ളവരെ പരിപാലിക്കാൻ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത് ഏറെ അവശ്യമാണെന്ന് പാപ്പാ പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തിൽ പൊതുനന്മ തിരിച്ചറിയാൻ പ്രാപ്തിയുള്ള ഹൃദയങ്ങളും മനസ്സുകളും ആവശ്യമാണെന്നും, സമാധാനത്തിലേക്ക് നയിക്കുന്ന പാത സാമുദായികമാണെന്നും പാപ്പാ അടിവരയിട്ട് പറഞ്ഞു.

“സമാധാനം അവിഭാജ്യമായ ഒരു നന്മയാണ്, ഒന്നുകിൽ അത് എല്ലാവരുടേതുമാണ് അല്ലെങ്കിൽ അത് ആരുടേതുമല്ല”, എന്ന സൊള്ളിച്ചിതൂടോ റെയ് സോചാലിസ് എന്ന ചാക്രികലേഖനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകളും പാപ്പാ എടുത്തു പറഞ്ഞു.

സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഓരോ സംഘടനകളും നൽകുന്ന പ്രത്യാശയുടെ സാക്ഷ്യത്തിന്റെ മൂല്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു. യുദ്ധങ്ങൾ, ഭീകരവാദം, മനുഷ്യക്കടത്ത്, വ്യാപകമായ ആക്രമണം എന്നിവയുടെ പശ്ചാത്തലത്തിൽ, അഹിംസാത്മകമായ ഒരു ജീവിതശൈലിയുടെ സാക്ഷികളെ ഇന്നത്തെ ലോകത്ത് ആവശ്യമെന്നു പാപ്പാ കൂട്ടിച്ചേർത്തു.

സുവിശേഷവും സാമൂഹിക ഉപദേശവും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സമാധാന നിർമ്മാണ പ്രക്രിയകളുടെ ഭാഗം ആണെന്നും, ഇത് എല്ലാവർക്കും ഒരു ദിശാസൂചകമായി മാറുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഐക്യത്തിന്റെ കൂട്ടായ്മ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.