പ്രത്യാശയുടെ ജൂബിലി വർഷത്തിൽ നിത്യനഗരമായ റോം സന്ദർശനത്തിനായും, തീർത്ഥാടനത്തിനായും എത്തിച്ചേർന്ന സ്‌പെയിനിലെ കോർദോബ സെമിനാരിയിൽ നിന്നുള്ള വൈദികവിദ്യാർത്ഥികൾക്കും, പരിശീലകർക്കും ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.
ജനുവരി മാസം പതിനേഴാം തീയതി അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ച്ചയുടെ അവസരത്തിലാണ്, പ്രത്യാശയുടെ തീർത്ഥാടനം വിശ്വാസികൾക്ക് നൽകുന്ന സൂചനകളെയും, അടയാളങ്ങളെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം നൽകിയത്. ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർത്ഥാടകരായി എത്തിച്ചേർന്ന വൈദികവിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ എടുത്തുപറഞ്ഞു.
യേശുവുമായുള്ള കണ്ടുമുട്ടലിലേക്ക് നമ്മെ ‘നയിക്കുന്ന’താണ് പ്രത്യാശയുടെ തീർത്ഥാടനത്തിന്റെ ആദ്യ അടയാളമെന്ന് പാപ്പാ പറഞ്ഞു. ഇത് നമ്മെ സ്വർഗ്ഗത്തിലേക്ക് ദൃഷ്ടികൾ ഉയർത്തുവാൻ പ്രേരിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ജീവിതത്തിലെ പ്രഥമസ്ഥാനങ്ങളും സുഖപ്രദമായ സ്ഥലങ്ങളുമൊക്കെ നേടുവാനുള്ള പരിശ്രമങ്ങൾ നിർജീവമായ ലക്ഷ്യങ്ങളാണെന്നും, നമ്മെ ലജ്ജിപ്പിക്കുന്ന ഇത്തരം കാര്യങ്ങളിൽ നിന്നും പുറത്തുകടക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
തുടർന്ന്, തീർത്ഥാടന വഴികളിൽ നേരിടുന്ന ‘അപകടകരങ്ങളായ കാര്യ’ങ്ങളും നമുക്കുള്ള സൂചനകളാണെന്നു പാപ്പാ പറഞ്ഞു. ഐതിഹാസിക സ്പാനിഷ് രക്തസാക്ഷിയായിരുന്ന വിശുദ്ധ പെലാജോയുടെ നാട്ടിൽ നിന്നും വരുന്നവരായതുകൊണ്ട്, പ്രത്യാശയോടെ ക്രിസ്തുവിനു വേണ്ടി പീഡകൾ സഹിച്ചുകൊണ്ട്, എതിർപ്പുകളെ അതിജീവിച്ചുകൊണ്ട് സാക്ഷികളായി തീരുവാൻ സാധിക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു.
കർത്താവിന്റെ പാതയിൽ ഉറച്ചുനിന്നുകൊണ്ട്, യേശുവിന്റെ സംരക്ഷണത്തിൽ വിശ്വസിക്കുവാനും, പ്രത്യാശയുടെ വിത്തുകൾ പാകുവാനും ഏവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
മൂന്നാമതായി പ്രത്യാശയുടെ തീർത്ഥാടനവഴിയിൽ നമുക്കുള്ള അടയാളം ‘വിശ്രമകേന്ദ്ര’ങ്ങളാണെന്നു പാപ്പാ പറഞ്ഞു. ജീവിതവഴികളിൽ നമുക്ക് അഭയം നൽകുകയും, ക്ഷീണിച്ചവശരാകുമ്പോൾ സ്വാഗതം ചെയ്യുകയും ചെയ്യുന്ന കർത്താവിന്റെ വചനവും, വിശുദ്ധബലിയും നമുക്ക് വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
ഈ പ്രത്യാശയില്ലാതെ, നമ്മുടെ യാത്ര പുറപ്പെടുന്നത് വിഡ്ഢിത്തമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ പ്രത്യാശയുടെ പാത യേശുവിന്റേത് മാത്രമാണെന്നും അത് നമ്മെ കുരിശിന്റെ ആലിംഗനത്തോടെ സ്വർഗീയജറുസലേമിലേക്ക് നയിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.