News Reader's Blog Social Media

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെകാത്ത് വിശ്വാസികള്‍, കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ തുടക്കം…

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഇന്ന് ഇന്ത്യൻ സമയം രാത്രി 8-ന് തുടങ്ങും. വോട്ടവകാശമുള്ളവരിൽ 133 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും.

വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിക്കും. സാന്താ മാർത്ത അതിഥിമന്ദിരത്തിലേക്കു മടങ്ങുന്ന വോട്ടർമാർ ഇന്ത്യൻ സമയം 7.45-ന് പോളീൻ ചാപ്പലിനു മുന്നിൽ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാർഥനാഗാനം ആലപിച്ചും സിസ്റ്റീൻ ചാപ്പലിലേക്കു നീങ്ങും.

കർദിനാൾമാർ ബൈബിളിൽ തൊട്ടു സത്യംചെയ്ത ശേഷമാകും വോട്ടെടുപ്പ്. ഇന്ന് ഒരു തവണയേ വോട്ടെടുക്കൂ. അതിൽ പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

പകരം, ആരൊക്കെയാണു പരിഗണിക്കപ്പെടുന്നതെന്ന സൂചന കോൺക്ലേവ് അംഗങ്ങൾക്കു ലഭിക്കാം. നാളെ മുതൽ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും 2 വീതം ആകെ 4 തവണ വോട്ടെടുപ്പുണ്ടാകും. 2013 -ൽ, രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

ഇത്തവണ തിരഞ്ഞെടുപ്പു നീളുമെന്നു പ്രവചിക്കുന്നവർ പല കാരണങ്ങൾ സൂചിപ്പിക്കുന്നു. ആദ്യമായാണ് 120-ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്; എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാൻ കാരണമാകാം.

ഫ്രാൻസിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതിൽ ശക്തമായ കാഴ്ചപ്പാടുകൾ കർദിനാൾമാർക്കുണ്ട്.

സംഭാഷണത്തിൻറെയും വ്യത്യസ്ത മത സാംസ്കാരിക ലോകങ്ങളുമായുള്ള ബന്ധം കെട്ടിപ്പടുക്കലിൻറെയും മനുഷ്യനായ ഇടയനെയാണ് കർദ്ദിനാളന്മാർ പുതിയ പാപ്പായിൽ കാണുന്നതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ മേധാവി മത്തെയൊ ബ്രൂണി

ഫ്രാൻസീസ് പാപ്പായുടെ നിര്യാണത്തെ തുടർന്ന് പാപ്പാ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന വേളയിൽ കർദ്ദിനാളന്മാർ ചേരുന്ന യോഗങ്ങളിൽ പതിനൊന്നാമത്തെതായി, മെയ് 5-ന് (05/05/25) വൈകുന്നേരം നടന്ന സമ്മേളനത്തെ അധികരിച്ചുള്ള അറിയിപ്പിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.

ഈ യോഗത്തിൽ 170 കർദ്ദിനാളന്മാർ പങ്കെടുത്തുവെന്നും ഇവരിൽ 132 പേർ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ളവരായിരുന്നുവെന്നും ഇരുപതിലേറെപ്പേർ ഇതിൽ സംസാരിച്ചുവെന്നും മത്തേയൊ ബ്രൂണി അറിയിച്ചു.

കുടിയേറ്റക്കാരെക്കുറിച്ചും യോഗം ചർച്ചചെയ്തുവെന്നും അവരെ ഒരു ദാനമായി കാണണമെന്നും അവരുടെ വിശ്വാസത്തിന് താങ്ങാകേണ്ടത് ആവശ്യമാണെന്നും കർദ്ദിനാളന്മാർ ഈ യോഗത്തിൽ വ്യക്തമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. യുദ്ധങ്ങൾ, സഭയ്ക്കുള്ളിലും സമൂഹത്തിലും കാണപ്പെടുന്ന വിഭാഗീയത, സിനഡാത്മകത, കൂട്ടായ്മയുടെ സഭാവിജ്ഞാനീയം ക്രൈസ്തവ അവാന്തരവിഭാഗങ്ങളുയർത്തുന്ന വെല്ലുവിളി എന്നിയെക്കുറിച്ചും ഈ യോഗത്തിൽ പരാമർശിക്കപ്പെട്ടു.

തിങ്കളാഴ്ച രാവിലെ നടന്ന പത്താമത് യോഗത്തിൽ 179 കർദ്ദിനാളന്മാർ പങ്കെടുത്തു. അവരിൽ 132 പേർ വോട്ടവകാശമുള്ളവരായിരുന്നു. കാനൻ നിയമം, വത്തിക്കാൻ സംസ്ഥാനത്തിൻറെ ദൗത്യം, സഭയുടെ പ്രേഷിത സ്വഭാവം എന്നിവ ഈ യോഗത്തിൽ പ്രധാനമായും ചർച്ചചെയ്യപ്പെട്ടു. സഭ സ്വയം ഒതുങ്ങിക്കൂടാതെ ദൈവരഹസ്യത്തിൻറെ സജീവാനുഭവത്തിലേക്ക് ഒരോ സ്ത്രീയെയും പുരുഷനെയും കൈപിടിച്ചു നടത്തണമെന്ന് ഈ യോഗം ഊന്നിപ്പറഞ്ഞു.

ദിശാബോധം നഷ്ടപ്പെട്ടതും ലോകക്രമപ്രതിസന്ധിയാൽ മുദ്രിതവുമായ ഒരു മാനവരാശിക്ക് കൂട്ടായ്മയിലേക്കുള്ള പ്രവേശനം സുഗമമാക്കാനും പാലമായും വഴികാട്ടിയായും പ്രവർത്തിക്കാനും പ്രാപ്തനും ജനങ്ങൾക്കിടയിൽ സന്നിഹിതനും അവർക്ക് സമീപസ്ഥനുമായ ഒരു വ്യക്തിയാകണം, ആളുകളുടെ സമൂർത്തമായ ജീവിതത്തോടു ചേർന്നു നില്ക്കുന്ന ഇടയനാകണം, ഭാവി പാപ്പായെന്ന ആശയവും ഈ യോഗത്തിൽ തെളിഞ്ഞു നിന്നു.

പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കൊൺക്ലേവ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് വത്തിക്കാൻ സംസ്ഥാനാതിർത്തിക്കുള്ളിൽ വിനിമയോപാധിക്കൾക്കു വേണ്ടിയുള്ള സെല്ലുലാർ-റേഡിയോ തരംഗങ്ങൾ വിച്ഛേദിക്കപ്പെടും. പാപ്പായുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാചട്ടങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി.

കൊൺക്ലേവ് തുടങ്ങുന്ന ദിനമായ മെയ് 7-ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ പുതിയ പാപ്പായെ തിരഞ്ഞെടുത്തതായി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ മട്ടുപ്പാവിൽ നിന്ന് പ്രഖ്യാപിക്കപ്പെടുന്നതു വരെയായിരിക്കും മാദ്ധ്യമവിനിമയ തരംഗങ്ങൾ നിശ്ചലമാക്കപ്പെടുക.

വത്തിക്കാൻ നഗരത്തിനു പുറത്തുള്ളതും എന്നാൽ വത്തിക്കാൻറെ ഭാഗവുമായ കാസ്തൽ ഗന്തോൾഫൊയിൽ ഈ നടപടി ബാധകമല്ലെന്ന് വത്തിക്കാൻ നഗരാദ്ധ്യക്ഷ കാര്യാലയം വ്യക്തമാക്കിയിട്ടുണ്ട്.