Pope's Message Reader's Blog Social Media

ലിയോ പതിനാലാമൻ പാപ്പ ലോകത്തെ അഭിസംബോധന ചെയ്തതിൻ്റെ മലയാള പരിഭാഷ…

പരിഭാഷ: ഫാ. ജോഷി മയ്യാറ്റിൽ

“നിങ്ങൾക്കു സമാധാനം!”

പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം.

സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവർ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവൻ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ!

ഇതാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്നേഹിക്കുന്ന ദൈവത്തിൽ നിന്നാണ്.

ഈസ്റ്റർ പ്രഭാതത്തിൽ റോമായ്ക്കും ലോകത്തിനും ആശീർവാദം നല്കിയ ഫ്രാൻസിസ് പാപ്പയുടെ ദുർബലവും എന്നാൽ സുധീരവുമായ ആ ശബ്ദം ഇപ്പോഴും നമ്മുടെ ചെവികളിൽ മുഴങ്ങുന്നുണ്ട്! അതേ അനുഗ്രഹം തുടരാൻ എന്നെ അനുവദിക്കുക.

ദൈവം നമ്മെയെല്ലാവരെയും സ്നേഹിക്കുന്നു, തിന്മ പ്രബലപ്പെടില്ല! നാമെല്ലാവരും ദൈവത്തിന്റെ കൈകളിലാണ്. അതിനാൽ, ഭയമില്ലാതെ, ദൈവവുമായും പരസ്പരവും കൈകോർത്ത് നമുക്കു മുന്നോട്ട് പോകാം.

നമ്മളെല്ലാം ക്രിസ്തുവിന്റെ ശിഷ്യരാണ്. ക്രിസ്തു നമുക്ക് മുമ്പേയുണ്ട്. ലോകത്തിന് അവിടുത്തെ പ്രകാശം ആവശ്യമാണ്. ദൈവത്തിനും അവിടുത്തെ സ്നേഹത്തിനും എത്തിച്ചേരാനുള്ള ഒരു പാലമായി ക്രിസ്തുവിനെ മനുഷ്യരാശിക്ക് ആവശ്യമുണ്ട്.

സംഭാഷണത്തിലൂടെയും കണ്ടുമുട്ടലുകളിലൂടെയും പാലം പണിയുന്നവരാകാൻ നിങ്ങൾ ഞങ്ങളെയും പരസ്പരവും സഹായിക്കുക. അങ്ങനെ എല്ലായ്പ്പോഴും സമാധാനത്തോടെ ഒരു ജനമായി നമുക്ക് ഒരുമയോടെ നീങ്ങാം. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി!

എല്ലായ്പ്പോഴും സമാധാനവും നീതിയും തേടുന്ന, സുവിശേഷം പ്രഘോഷിക്കാനും മിഷനറിമാരായിരിക്കാനും ഭയമില്ലാത്ത, യേശുക്രിസ്തുവിനോട് വിശ്വസ്തതയുള്ള സ്ത്രീ-പുരുഷന്മാരായി വർത്തിക്കുന്ന ഒരുമയുള്ള സഭയിൽ പത്രോസിന്റെ പിൻഗാമിയായിരിക്കാനും നിങ്ങളോടൊപ്പം ചരിക്കാനുമായി എന്നെ തിരഞ്ഞെടുത്ത എല്ലാ സഹോദര കർദ്ദിനാളന്മാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

“നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയും നിങ്ങൾക്കു വേണ്ടി ഒരു മെത്രാനുമാണ്” എന്ന് പറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ മകനാണ് ഞാൻ. ഈയർത്ഥത്തിൽ, നമുക്കെല്ലാവർക്കും ഒരുമിച്ച് ദൈവം നമുക്കായി ഒരുക്കിവച്ചിട്ടുള്ള മാതൃരാജ്യത്തേക്ക് പ്രയാണം ചെയ്യാം.

റോമിലെ സഭയ്ക്ക് ഒരു പ്രത്യേക അഭിവാദ്യം! ഒരു മിഷനറി സഭയായിരിക്കാൻ, പാലങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കുന്ന, ഈ ചത്വരം പോലെ എപ്പോഴും തുറന്ന കൈകളോടെ നമ്മുടെ സഹായവും സാന്നിധ്യവും സംഭാഷണവും സ്നേഹവും ആവശ്യമുള്ള ഏവരെയും സ്വീകരിക്കുന്ന ഒരു സഭയായിരിക്കാൻ നാം നിരന്തരം പരിശ്രമിക്കണം.

വത്തിക്കാന്‍ സിറ്റി: ജനകോടികളുടെ പ്രാര്‍ത്ഥനയ്ക്കു ഉത്തരമായി പരിശുദ്ധാത്മാവ് തിരുസഭയ്ക്കു പുതിയ പാപ്പയെ സമ്മാനിച്ചു. അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് തിരുസഭയുടെ 267-ാമത് പാപ്പയായി ഇനി തിരുസഭയെ നയിക്കും. തന്റെ സ്ഥാനിക നാമമായി അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത് ലെയോ പതിനാലാമന്‍ എന്ന നാമമാണ്.

വത്തിക്കാന്‍ സമയം 6:11 (ഇന്ത്യന്‍ സമയം രാത്രി 9.41) -നാണ് ഫലം വന്നത്. സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാരും ബാന്‍ഡ് സംഘവും വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി തീരുകയായിരിന്നു.

ഒരു മണിക്കൂറിന് ശേഷം കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി ‘ഹാബേമൂസ് പാപ്പാം’ (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി.

ഇത് കഴിഞ്ഞപ്പോള്‍ തന്നെ ഗോവയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഉള്‍പ്പെടെ നിരവധി കര്‍ദ്ദിനാളുമാര്‍ മധ്യ ബാല്‍ക്കണിയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മറ്റ് ബാല്‍ക്കണികളിലെത്തി. വത്തിക്കാന്‍ ചത്വരത്തില്‍ ഹര്‍ഷാരവങ്ങളോടെ പതിനായിരങ്ങള്‍. വൈകാതെ പുതിയ മാർപാപ്പ സ്‌ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ‌് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.

നിങ്ങൾക്ക് സമാധാനം! എന്ന വാക്കുകളോടെയാണ് അദ്ദേഹം പാപ്പ പദവിയിലെ ആദ്യ പ്രസംഗത്തിന് തുടക്കം കുറിച്ചത്. “നിങ്ങൾക്ക് സമാധാനം, പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദൈവത്തിന്റെ അജഗണത്തിനുവേണ്ടി ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ ആശംസയാണിത്.

സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും, നിങ്ങളുടെ കുടുംബങ്ങളിലും, അവർ എവിടെയായിരുന്നാലും എല്ലാ ആളുകളിലും, എല്ലാ ജനതകളിലും, ഭൂമിയിലും എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നു”. -ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. മുൻഗാമി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും രണ്ടു ദിവസം നീണ്ടുനിന്ന കോൺക്ലേവിൽ തന്നെ തിരഞ്ഞെടുത്തതിന് കർദ്ദിനാൾമാരോട് നന്ദി പറഞ്ഞും അദ്ദേഹം ഹൃസ്വ സന്ദേശം തുടര്‍ന്നു.

ചിക്കാഗോയിൽ നിന്നുള്ള പ്രെവോസ്റ്റിന് 69 വയസ്സു മാത്രമാണ് പ്രായം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പെറുവിൽ ഒരു മിഷ്ണറിയായി ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. 2023 -ൽ മാത്രമാണ് കർദ്ദിനാൾ ആയത്. അതായത് കര്‍ദ്ദിനാള്‍ പദവി ലഭിച്ചിട്ട് കേവലം 2 വര്‍ഷം മാത്രം.

2015 മുതൽ 2023 വരെ വടക്കുപടിഞ്ഞാറൻ പെറുവിലെ ചിക്ലായോയിൽ ബിഷപ്പായി സേവനമനുഷ്ഠിച്ച പ്രെവോസ്റ്റ് 2015 -ൽ പെറുവിയൻ പൗരത്വവും നേടിയിരിന്നു. അമേരിക്കയും പെറുവും സഹിതം അദ്ദേഹത്തിന് ഇരട്ട പൗരത്വമുണ്ട്. പാപ്പയായി തെരഞ്ഞെടുത്തതോടെ യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ, അഗസ്റ്റീനിയന്‍ സമൂഹത്തില്‍ നിന്നുള്ള പാപ്പ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ കൂടി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

പുതിയ പാപ്പയ്ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.