കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ വ 3 വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി സിറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മേജർ ആർച്ചു ബിഷപ്പ് അറിയിച്ചു.
ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നിറവിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ തികച്ചും ദൗർഭാഗ്യകരമാണെന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസ്മരിച്ചു. നമ്മുടെ സന്തോഷങ്ങൾ കണ്ണു നീരിൽ അവസാനിക്കുന്ന ഈ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം വേദനാജനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനും അവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും സുമനസ്സുകളായ എല്ലാവരും ഒത്തൊരുമിച്ച് നിൽക്ക ണമെന്നും മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.
മരണമടഞ്ഞവരുടെ നിത്യശാന്തിക്കായും ദുഃഖാർ ത്തരായ കുടുംബങ്ങളുടെ ആത്മധൈര്യത്തിനായും സഭയുടെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു.




