തിരുക്കുടുംബത്തിൻ്റെ തിരുനാള്‍…

മാര്‍ട്ടിന്‍ എന്‍ ആൻ്റെണി

ആര്‍ദ്രതയും സംരക്ഷണവും (ലൂക്കാ 2:22-40)

‘ബെത്’ എന്നാണ് ഹീബ്രു ഭാഷയില്‍ ഭവനത്തിനെ വിളിക്കുന്നത്. ഹീബ്രു അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരത്തെയും ‘ബെത്’ എന്ന് തന്നെയാണ് വിളിക്കുന്നത്. ‘ബെത്’ എന്ന ഈ ലിപി സല്‍ക്കാരത്തിന്റെയും സ്‌ത്രൈണതയുടെയും പ്രതീകമാണെന്നാണ് പണ്ഡിതമതം. (ആദ്യ ലിപിയായ ‘ആലെഫ്’ ദൈവത്തിന്റെയും മനുഷ്യന്റെയും പ്രതീകമാണ്) ‘ബെത്’ എന്ന പദവും ‘ബെത്’ എന്ന ലിപിയും അമ്മയെന്ന സങ്കല്പത്തിന്റെ രൂപകമാണ്.

അമ്മയുള്ള ഇടം അത് ‘ബെത്’ ആണ്. വീടാണ്. അതെ, അമ്മയുള്ള ഇടത്തില്‍ ആര്‍ദ്രത കൂടൊരുക്കും, ആ ഇടമാണ് ഭവനം. അപ്പോള്‍ കുടുംബമോ? കുടുംബത്തിനെ ഹീബ്രു ഭാഷയില്‍ വിളിക്കുന്നത് ‘ബെത് ആബ്’ എന്നാണ്. വാചികമായി ഈ പദത്തെ പിതാവിന്റെ ഭവനം എന്ന് വിവര്‍ത്തനം ചെയ്യാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മാതാവിന്റെ ആര്‍ദ്രതയും പിതാവിന്റെ സംരക്ഷണവുമുള്ള ഒരു ഇടത്തെ കുടുംബം എന്ന് വിളിക്കാം.

ഇനി നമുക്ക് സുവിശേഷത്തിലേക്ക് വരാം. മറിയവും ജോസഫും അവരുടെ കടിഞ്ഞൂല്‍ പുത്രനുമായി ദേവാലയത്തില്‍… യുവദമ്പതികള്‍ ലളിതമായ ബലിവസ്തുക്കളുമായി ബലിവേദിക്കരികില്‍… പക്ഷേ അവര്‍ക്ക് അര്‍പ്പിക്കാനുള്ളത് ആ ബലിവസ്തുക്കളല്ല.

അവരുടെ നവജാത ശിശുവിനെയാണ്. വിശാലമാണ് ദേവാലയ പരിസരം. ഒത്തിരി ജനങ്ങള്‍ ആരാധനയ്ക്കായി വരുന്നയിടം. അറിയില്ല എവിടെ നിന്നോ വന്ന ഒരു വൃദ്ധനും വൃദ്ധയും ആ ദമ്പതികളുടെ കുഞ്ഞിനെ തിരിച്ചറിഞ്ഞിരിക്കുന്നു.

അവര്‍ ആ കുഞ്ഞിനെ കൈകളിലെടുക്കുന്നു. താലോലിക്കുന്നു. അവരുടെ ഉള്ളിലെ ദൈവീക ചൈതന്യം മുഴുവനും ആ കുഞ്ഞിനും മാതാപിതാക്കള്‍ക്കും പകര്‍ന്നു നല്‍കുന്നു. വരാനിരിക്കുന്ന നല്ല ദിനങ്ങളെ കുറിച്ചും അനിവാര്യമായ നൊമ്പരങ്ങളെ കുറിച്ചുമെല്ലാം ആ ദമ്പതികള്‍ക്ക് അവര്‍ ദൈവികമായ പദാവലിയൊരുക്കുന്നു.

ഇപ്പോഴാണ് കുടുംബത്തിന്റെ ചിത്രം പൂര്‍ണമാകുന്നത്. മാതാവും പിതാവും മക്കളും എന്ന ചിത്രത്തിനുള്ളില്‍ നീതിമാനും ദൈവഭക്തനുമായ ഒരു അപ്പൂപ്പനും പ്രാര്‍ത്ഥനാ മന്ത്രണങ്ങളില്‍ മനസ്സുറപ്പിച്ച ഒരു അമ്മൂമ്മയും. ഈ ചിത്രത്തിന് പശ്ചാത്തലമായി നിറഞ്ഞു നില്‍ക്കുന്നതോ ദൈവകരുണയുടെ പര്യായമായ ദേവാലയവും.

വരികളുടെയിടയില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കഥാപാത്രം കൂടി ഇവിടെയുണ്ട്. അതാണ് പരിശുദ്ധാത്മാവ്. വൃദ്ധരായ ശിമയോനും അന്നയോടും ചേര്‍ത്താണ് സുവിശേഷകന്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ ചിത്രീകരിക്കുന്നത്.

ആത്മാവ് അവരെ നയിക്കുന്നു. അവരുടെ ജീവിത ചാരിതാര്‍ത്ഥ്യത്തെ വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തല്‍ ഏറ്റവും സുന്ദരവുമാണ്; ‘കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല’. പ്രതീക്ഷയാണ്, പ്രത്യാശയാണ് ഈ വെളിപ്പെടുത്തല്‍.

വിശുദ്ധ ഗ്രന്ഥം നമുക്കോരോരുത്തര്‍ക്കായി കരുതിവച്ചിരിക്കുന്ന ആശ്വാസമാണിത്. അതെ, കര്‍ത്താവിന്റെ അഭിഷിക്തനെ കാണാതെ നീ മരിക്കില്ല. ദൈവത്തിന്റെ ഇടപെടല്‍ ഒന്നുമില്ലാതെ നിന്റെ ജീവിതം അങ്ങ് അവസാനിക്കുമെന്ന് കരുതരുത്.

ഒരു കണ്ടുമുട്ടല്‍, ഒരു മറുപടി, ഒരു പ്രകാശം നിന്റെ ജീവിതത്തിലേക്കും കടന്നു വരും. സ്‌നേഹത്തിനുള്ളിലെ ഊര്‍ജ്ജമായി, കനിവിനുള്ളിലെ തുടിപ്പായി, നൊമ്പരത്തിനുള്ളിലെ കൈത്താങ്ങായി കര്‍ത്താവ് നിന്റെ ജീവിതത്തിലേക്ക് വരും. ഒരു കൈകുഞ്ഞിന്റെ രൂപത്തിലെങ്കിലും നിന്റെ ജീവിതത്തിലേക്ക് അവന്‍ കടന്നു വരും.

നിനക്കു വേണ്ടി നിലകൊള്ളുന്ന ദൈവം ഒരു അനുഭവമായി മാറാതെ നീ മരണം ദര്‍ശിക്കുകയില്ല. ഇനി നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത് ആ ദൈവ സാന്നിധ്യത്തെ തിരിച്ചറിയാനുള്ള നേത്രങ്ങള്‍ക്ക് വേണ്ടിയാണ്. ആ ദൈവീക സാന്നിധ്യം നിന്റെ അരികിലുണ്ട്, നിന്റെ ജീവിത പരിസരത്തിലുണ്ട്, അതിലുപരി നിന്റെ കുടുംബത്തിലുണ്ട്.

കര്‍ത്താവിന്റെ അഭിഷിക്തനെ തിരിച്ചറിഞ്ഞ ശിമയോന്‍ പിന്നീട് ഒരു കീര്‍ത്തനമാലപിക്കുന്നുണ്ട്. അവന്‍ പാടുന്നു സകലരുടെ രക്ഷയും വെളിപാടിന്റെ പ്രകാശവും കണ്ടുവെന്ന്. ശിശുവായ യേശുവിനെ കണ്ടതിനുശേഷമാണ് അവന്‍ ഇങ്ങനെ പ്രഘോഷിക്കുന്നത്.

വ്യക്തികളില്‍ വെളിച്ചം ദര്‍ശിക്കാന്‍ സാധിക്കുക ദൈവികമായ ഉണര്‍വുള്ളവര്‍ക്ക് മാത്രം പറ്റുന്ന കാര്യമാണ്. ദൈവിക സാന്നിധ്യം തിരിച്ചറിയുക അതാണ് രക്ഷ. ആ പ്രകാശത്തെ ഒരു കൈക്കുഞ്ഞില്‍ തിരിച്ചറിയുന്ന ശിമയോന്മാരുടെ സാന്നിധ്യങ്ങള്‍ നമ്മുടെ ഭവനങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രമേ കുടുംബം എന്ന യാഥാര്‍ത്ഥ്യത്തിന് ദൈവീക പരിവേഷം കിട്ടു.

കാരണം ദൈവിക പ്രകാശത്തെ ശേഖരിച്ചു നിര്‍ത്തുന്ന ഭൂമിയിലെ ഏക ഇടം കുടുംബം മാത്രമാണ്. വചനഭാഗം അവസാനിക്കുന്നത് ശ്രദ്ധിക്കുക. കുടുംബത്തിന്റെ പ്രകാശ പൂര്‍ണ്ണതയിലാണ് യേശു ജ്ഞാനം നിറഞ്ഞ് ശക്തനാകുന്നത്. ദൈവത്തിന്റെ കൃപ അവന്‍ കൂടുതലും അനുഭവിച്ചത് മാതൃത്വത്തിന്റെ ആര്‍ദ്രതയിലും പിതൃസഹജമായ സംരക്ഷണയിലുമാണ്.

ആഘോഷിക്കേണ്ട, അതിലുപരി സംരക്ഷിക്കേണ്ട, ഒരു വിശുദ്ധ യാഥാര്‍ത്ഥ്യമാണ് കുടുംബം. അപരിമേയമായ ദൈവസ്‌നേഹത്തെ തൊട്ടറിയാന്‍ സാധിക്കുന്ന ഏക ഇടം കുടുംബം മാത്രമാണ്. അതിന്റെ വിശുദ്ധിയെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതു മാത്രമാണ് ഇന്നിന്റെ ഏക ദുരന്തവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!