Daily Saints Reader's Blog

വിശുദ്ധ ഫ്രാൻസിസ് ഡി സാലസ്: ജനുവരി 24

1567 ഓഗസ്റ്റ് 21 – ന് സ്വിറ്റ്സർലാന്റിലെ ജനീവ നഗരത്തിനു സമീപമുള്ള തോറൺസ് പട്ടണത്തിലാണ് ഫ്രാൻസ്വാ ഡി സാലിസിന്റെ മകനായി ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. യൂറോപ്പിലെ തന്നെ ഒരു പ്രമുഖ കുടുംബമായിരുന്നു ഫ്രാൻസിസിന്റേത്. ഫ്രാൻസ്വായുടെയും ഭാര്യയുടെയും ഏഴു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഫ്രാൻസിസിന്റെ ജനനം.

ഫ്രാൻസിസ് അസീസിയുടെ ഭക്തരായ ഇവർ ഈ ഭവനത്തിലെ ഒരു മുറിയിൽ അസീസിയുടെ രൂപം സ്ഥാപിച്ച് ആ മുറിക്ക് വിശുദ്ധന്റെ പേരു നൽകി. ഇവിടെയായിരുന്നു ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. കുറച്ചു നാളുകൾക്ക് ശേഷം തോറൺസ് ദേവാലയത്തിൽ മാമ്മോദീസ നൽകി അവർ ആ കുഞ്ഞിന് വിശുദ്ധ ഫ്രാൻസിസിന്റെ പേരും നൽകി.

ദൈവഭക്തിയിലും പുണ്യത്തിലുമാണ് അവർ ഫ്രാൻസിസിനെ വളർത്തിയത്. തുടർന്ന് കുട്ടിയുടെ പഠനത്തിനായി ഫ്രാങ്കോയി, ടെയാജെ എന്ന പുരോഹിതരെ അധ്യാപകനായി ഏർപ്പെടുത്തി. ഫ്രാൻസിസ് ആ അധ്യാപകരുടെ വാക്കുകൾ ഹൃദ്യസ്തമാക്കുകയും പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയും ചെയ്തു.

മാതാപിതാക്കൾ ഫ്രാൻസിസിന്റെ ഏഴാം വയസ്സിൽ ലാറോഷ് എന്ന കോളേജിൽ വിദ്യാഭ്യാസത്തിനായി ചേർത്തു. തുടർന്നുണ്ടായ രാഷ്ട്രീയമായ പ്രതികൂലസാഹചര്യം മൂലം ഫ്രാങ്കോയിയും കുടുംബവും താമസം ആ മന്ദിരത്തിൽ നിന്നും മാറ്റി. തന്മൂലം ഫ്രാൻസിസിന്റെ ലറോഷ് കോളേജിലെ പഠനം അവസാനിപ്പിച്ച് അന്നേസി സർവ്വകലാശാലയിൽ സൗകര്യമേർപ്പെടുത്തി. ഇക്കാലത്തും ഫാദർ ടെയാജെയും അവർക്കൊപ്പമുണ്ടായിരുന്നു. ഈ സർവ്വകലാശാലയിൽ ഫ്രാൻസിസ് ലത്തീനും മറ്റു ശാസ്ത്രങ്ങളും അഭ്യസിച്ചു.

ഫ്രാൻസിസിന്റെ പത്താമത് വയസ്സിൽ അവരുടെ ഇടവക ദേവാലയത്തിൽ പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തി. വിശുദ്ധകുർബ്ബാന സ്വീകരിക്കുവാൻ ഫ്രാൻസിസ് തീക്ഷ്ണത കാണിച്ചിരുന്നു. കൂടാതെ സർവ്വകലാശാലയിലെ മറ്റു വിദ്യാർഥികളെയും കൂട്ടി ദിവ്യകാരുണ്യം സ്വീകരിക്കുവാൻ ദേവാലയത്തിൽ എത്തിയിരുന്നു. ഫ്രാൻസിസിന്റെ ഈ പ്രവൃത്തി മറ്റുള്ളവരെ ആകർഷിച്ചു.

ഫ്രാൻസിസിന്റെ പിതാവിന്റെ ആഗ്രഹം മകനെ ഒരു നിയമജ്ഞനും രാജസദസ്സിലെ അംഗവുമാക്കണമെന്നതായിരുന്നു. എന്നാൽ ഫ്രാൻസിസിന് വൈദികനാകുവാനായിരുന്നു ആഗ്രഹം. ഫ്രാങ്കോയി മകനെ അവന്റെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫ്രാൻസിസ് അതിന് തയ്യാറായില്ല. ഫ്രാൻസിസ് അവന്റെ പതിനൊന്നാമത് വയസ്സിൽ തന്നെ വൈദികപട്ടസ്വീകരണത്തിന്റെ പ്രാരംഭഭാഗമായി മുടി മുറിച്ച് ലോകമോഹങ്ങളോട് വിട പറയുകയും ചെയ്തു.

യൂറോപ്പിലെ പ്രഭുകുടുംബങ്ങളിലെ കുമാരന്മാർ പാരീസ് സർവ്വകലാശാലായിലാണ് അക്കാലത്ത് ഉന്നതപഠനം നടത്തിയിരുന്നത്. ഫ്രാങ്കോയിയും മകനെ പാരീസിലെ നവാറെ കോളെജിൽ ചേർക്കുവാൻ തീരുമാനിച്ചു. എന്നാൽ കോളെജിൽ പല വിദ്യാർഥികളും അസന്മാർഗ്ഗികളായിരുന്നതിനാൽ തന്റെ മകനും വഴി തെറ്റുമെന്ന ആശങ്ക മൂലം ഫ്രാൻസിസിന്റെ മാതാവ് ഈ തീരുമാനത്തെ എതിർത്തു. ആയതിനാൽ ഫ്രാൻസിസിനെ ഈശോസഭക്കാരുടെ ഒരു കോളെജിലാണ് പ്രവേശിപ്പിച്ചത്.

പഠനകാര്യങ്ങളിൽ ഫ്രാൻസിസ് അതീവശ്രദ്ധാലുവായിരുന്നു. അനാവശ്യസംഭക്ഷണങ്ങളിലോ മറ്റു വിനോദങ്ങളിലോ ഫ്രാൻസിസ് ഏർപ്പെട്ടിരുന്നില്ല. പിന്നീട് അഞ്ചു വർഷത്തെ പഠനത്തിൽ ഫ്രാൻസിസ് ഗ്രീക്ക്, ഹീബ്രു തുടങ്ങിയ ഭാക്ഷകളിൽ പ്രാവീണ്യം നേടി. തുടർന്ന് പഠനശേഷം 1586 – ൽ ഫ്രാൻസിസ് സ്വന്തം ഭവനത്തിലേക്ക് മടങ്ങി.

കാലം ഫ്രാൻസിസിൽ വരുത്തിയ മാറ്റങ്ങൾ മൂലം സ്വമാതാവോ പിതാവോ സഹോദരങ്ങളായ ഗാലോയിയോ, ജീനോ, ലൂയിയോ ഫ്രാൻസിസിനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞില്ല. ഫ്രാൻസിസിന്റെ തിരിച്ചു വരവ് കുടുംബാഗങ്ങൾക്കെല്ലാം ഏറെ സന്തോഷം നൽകിയെങ്കിലും മകനെ നിയമപണ്ഡിതനാക്കുവാൻ ആഗ്രഹിച്ച ഫ്രാങ്കോയി ഫ്രാൻസിസിനെ ഫാദർ ടൊയാജയോടൊപ്പം പാദുവ സർവ്വകലാശാലയിലയച്ച് പഠിപ്പിക്കുവാൻ തീരുമാനിച്ചു.

പ്രതികൂലമായ കാലാവസ്ഥയിൽ കുന്നുകളും മലകളും താണ്ടിയുള്ള പാദുവ സർവ്വകലാശാലയിലേക്കുള്ള അവരുടെ യാത്ര വളരെ ക്ലേശകരമായിരുന്നു. ആൽപ്‌സ് പർവ്വതനിരകളിലൂടെ യാത്ര ചെയ്ത് അവർ പാദുവായിലെത്തിച്ചേർന്നു. അക്കാലത്ത് പ്രശസ്ത നിയമപണ്ഡിതനായിരുന്ന ഗുയി പാൻചിറോളി എന്ന അദ്ധ്യാപകന്റെ കീഴിലായിരുന്നു ഫ്രാൻസിസ് നിയമപഠനം നടത്തിയത്.

അദ്ദേഹത്തിന്റെ ആകർഷകമായ വ്യക്തിത്വം മൂലം ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചു. മോശമായ കൂട്ടുകെട്ടുകളിൽ വീഴാതിരിക്കുവാൻ തക്ക വിവേകവും ഫ്രാൻസിസിനുണ്ടായിരുന്നു. അക്കാലത്ത് അന്നാട്ടിലെ ഒരു പ്രഭുകുമാരിക്ക് ഫ്രാൻസിസിനോട് പ്രണയം ഉളവാകുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ ദൈവത്തിന് സ്വയം സമർപ്പിച്ച ഫ്രാൻസിസ് ബാലിശമായ ഈ ആലോചന നിസാരമായി നിരസിച്ചു.

വിശ്രമമില്ലാത്ത പ്രാർഥനയും പഠനവും താപസകൃത്യങ്ങളും മൂലം ഫ്രാൻസിസ് കഠിനമായ രോഗബാധിതനായിത്തീരുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. എന്നാൽ ഫ്രാൻസിസ് തന്റെ മരണസാധ്യതയെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. രക്ഷപെടുവാനുള്ള സാധ്യത വൈദ്യന്മാർ തള്ളിക്കളഞ്ഞതിനാൽ ഫാദർ ടൊയാജെ ഫ്രാൻസിസിനെ സൽമരണത്തിനായൊരുക്കി. എന്നാൽ പിന്നീട് അത്ഭുതകരമായ രീതിയിൽ ഫ്രാൻസിസ് സുഖം പ്രാപിച്ചു.

1591 സെപ്റ്റംബറിൽ ഫ്രാൻസിസ് പാദുവാ സർവകലാശാലയിലെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഡോക്ടർ ബിരുദം നേടുകയും ചെയ്തു. സ്വന്തം ഭവനത്തിലേക്ക് മടങ്ങും മുൻപ് ഫ്രാൻസിസ് ഫാദർ ടൊയാജെയും കൂട്ടി റോമിലേക്ക് യാത്രയാകുകയും പുണ്യസ്ഥലങ്ങളും കബറിടങ്ങളും സന്ദർശിച്ച് 1592 – ൽ ഒരു വസന്തകാലത്ത് ഭവനത്തിലെത്തിച്ചേർന്നു.

ഫ്രാൻസിസിന്റെ പിതാവിന്റെ ആഗ്രഹം മൂലം അദ്ദേഹത്തിന് അധികകാലം വിശ്രമത്തിനു പോലും അവസരം ലഭിച്ചില്ല. പിതാവ് ഫ്രാങ്കോയി, ഫ്രാൻസിസിനെ ഷാംബെറി നഗരത്തിൽ അഭിഭാഷകവൃത്തിക്കായി അയച്ചു. അവിടുത്തെ മന്ത്രിസഭയിലെ അംഗവും നിയമപണ്ഡിതനുമായിരുന്ന ആന്റണി ഫാവ്റേയുമായി ഫ്രാൻസിസ് അടുക്കുകയും അദ്ദേഹത്തിന്റെ സഹായത്താൽ സാവോയി മന്ത്രിസഭയിലെ വക്കീലായി നിയമിതനാകുകയും ചെയ്തു.

ഫാദർ ടൊയാജെയോടോപ്പം കുതിരപ്പുറത്ത് സ്വഭവനത്തിലേക്ക് സഞ്ചരിക്കവേ ഫ്രാൻസിസ് താഴെ വീഴുകയും വാൾ ഉറയോടെ തെറിച്ചു പോകുകയും ചെയ്തു. ഉറയിൽ നിന്നും തെറിച്ച വാൾ ഉറയുടെ മുകളിലായി കുരിശിന്റെ ആകൃതിയിൽ വന്നു വീണു കിടന്നു. എന്നാൽ പരിക്കൊന്നും സംഭവിക്കാത്തതിനാൽ അവർ യാത്ര തുടർന്നു. പക്ഷേ തുടർന്ന് രണ്ടു പ്രാവശ്യം കൂടി ഈ സംഭവം ആവർത്തിക്കപ്പെട്ടു.

അങ്ങനെ വീണ്ടൂം സംഭവിച്ചതിനാൽ ഇതൊരു ദൈവികാഹ്വാനമായി ഫ്രാൻസിസ് വിശ്വസിക്കുകയും തന്റെ ബാല്യകാല ആഗ്രഹമായ സമർപ്പിത ജീവിതത്തിലേക്കു തിരിയുവാനുള്ള തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഫ്രാൻസിസിന്റെ മാതാവിനെ ഇത് ഏറെ സന്തോഷവതിയാക്കിയെങ്കിലും പിതാവ് തന്റെ അനന്തരാവകാശിയും പിന്തുടർച്ചക്കാരനുമായ ഫ്രാൻസിസിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാനും ശ്രമിച്ചു.

ഇത്തരം ചിന്തകളിൽ നിന്നും മകന്റെ മനസ്സിനെ പിന്തിരിപ്പിക്കുവാനായി അദ്ദേഹം ഫ്രാൻസിസിന് വിവാഹാലോചനകൾ നടത്തിത്തുടങ്ങി. അന്നാട്ടിലെ മറ്റൊരു പ്രഭുകുടുംബത്തിലെ തന്നെ ഒരു യുവതിയുമായി ഫ്രാൻസിസിന് വിവാഹാലോചന നടത്തുകയും അദ്ദേഹത്തിന്റെ മനസ്സിളക്കുവാനായി അവർക്കു തമ്മിൽ കൂടിക്കാഴ്ചയ്ക്കായി അവസരങ്ങൾ ഒരുക്കുകയും ചെയ്തു.

ഒടുവിൽ ഫ്രാൻസിസിന്റെ തീരുമാനത്തിനു മുൻപിൽ പിതാവിന് തോവി സമ്മതിക്കേണ്ടി വന്നു. എന്നിരുന്നാലും മകനെ സാവോയി മന്ത്രിസഭയിലെ സാമാജികസ്ഥാനത്ത് അലങ്കരിക്കുവാൻ പിതാവ് നിർബന്ധിച്ചുകൊണ്ടിരുന്നു. ഇത് ഫ്രാൻസിസിനെ കടുത്ത ആശയക്കുഴപ്പത്തിലാക്കി.

എന്നാൽ ജനീവാ രൂപതാദ്ധ്യക്ഷന്റെ ആലോചനാസംഘത്തിന്റെ അധ്യക്ഷനും നിയമപണ്ഡിതനുമായ ഒരു വൈദികൻ അക്കാലത്ത് മരണമടഞ്ഞു. നിയമത്തിൽ ഡോക്ടർ ബിരുദവും ഉന്നതകുലജാതനുമായ ഫ്രാൻസിസിനെ ആ സ്ഥാനത്ത് നിയമിക്കുവാനായി രൂപതാദ്ധ്യക്ഷൻ ക്ലാവൂദ് സീനിയർ ഫ്രാൻസിസിന്റെ ഒരു അകന്ന ബന്ധുവായ ലൂയി ദെസാലസ് എന്ന വൈദികൻ വഴി റോമിൽ നിന്നും അനുവാദം നേടിയെടുത്തു.

ഈ വിവരം ലൂയി ഫ്രാൻസിസിന്റെ പിതാവ് ഫ്രാങ്കോയിയെ അറിയിക്കുകയും വളരെ നേരത്തെ നിർബന്ധം മൂലം രൂപതാദ്ധ്യക്ഷന്റെ ഏറ്റവുമടുത്ത ഉപദേശകസ്ഥാനം വഹിക്കുവാൻ വൈദികപട്ടം സ്വീകരിക്കുവാൻ ഫ്രാൻസിസിന് അനുവാദം നൽകുകയും ചെയ്തു.

1622 ഡിസംബർ 28-ന് അന്തരിച്ച ഫ്രാൻസിസ് ഡി സാലസിനെ 1662 ജനുവരി 8-ന് റോമിൽ വച്ച് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തുടർന്ന് 1665 ഏപ്രിൽ 8-ന് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ തന്നെ ഫ്രാൻസിസിനെ വിശുദ്ധനായും പ്രഖ്യാപിച്ചു. ജനുവരി 24-നാണ് വിശുദ്ധന്റെ തിരുനാൾ ആചരിക്കുന്നത്.