സഭയുടെ മാതാവായ മറിയത്തിന്റെ സ്മരണ ദിനമായ, ജൂൺ മാസം ഒൻപതാം തീയതി, പരിശുദ്ധ സിംഹാസനത്തിൽ സേവനമനുഷ്ഠിക്കുന്നവരുടെ ജൂബിലി ആഘോഷങ്ങൾ നടക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, വിശുദ്ധബലിമധ്യേയുള്ള വചനസന്ദേശം പാപ്പാ ആരംഭിച്ചത്.
വിശുദ്ധ ബലിയിൽ വായിച്ചുകേട്ട വചനഭാഗങ്ങളുടെ അടിസ്ഥാനത്തിൽ, മറിയത്തിന്റെ മാതൃത്വത്തിന് കുരിശിന്റെ രഹസ്യത്തിൽ കൈവന്ന പ്രാധാന്യം പാപ്പാ ഓർമ്മപ്പെടുത്തി, അതോടെ പരിശുദ്ധ അമ്മ പുതിയ ഹവ്വയായി മാറിയെന്നും, രക്ഷാകരമായ തന്റെ മരണത്തിൽ യേശു അമ്മയെ പങ്കാളിയാക്കിയെന്നും പാപ്പാ അടിവരയിട്ടു.
ഫലഭൂയിഷ്ഠതയെപ്പറ്റി പ്രത്യേകമായി ഇന്നത്തെ വായനകൾ സൂചിപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ആത്മാവിനാലും, ക്രിസ്തുവിന്റെ സ്നേഹത്താലും സഭ എപ്പോഴും ഫലഭൂയിഷ്ഠമായിരിക്കുവാൻ വിശുദ്ധ കുർബാനയിലെ ഇന്നത്തെ പ്രാർത്ഥന നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
സഭയുടെ ഫലഭൂയിഷ്ഠതയുടെ മാതൃക പരിശുദ്ധ അമ്മ തന്നെയാണെന്നും, അത് ലാളിത്യത്തിൽ വളർത്തുന്ന സ്നേഹത്തിലും ക്രിസ്തുവിന്റെ കുരിശിലും അടിസ്ഥാനമാക്കിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സഭയുടെ എല്ലാ ഫലങ്ങളും ക്രിസ്തുവിന്റെ കുരിശിനെ ആശ്രയിച്ചിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സഭയുടെ സന്തോഷം, തന്റെ മക്കളുടെ വിശുദ്ധിയിലാണ് അടങ്ങിയിരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, പരിശുദ്ധ സിംഹാസനത്തിന്റെ സ്വഭാവംതന്നെ വിശുദ്ധിയായിരിക്കണമെന്നും ഓർമ്മപ്പെടുത്തി.
പരിശുദ്ധാത്മാവിനെ സേവിക്കാനുള്ള ഏറ്റവും നല്ല മാർഗം, നാം ഓരോരുത്തരും നമ്മിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന ചുമതലയ്ക്കു അനുസൃതമായി വിശുദ്ധരായിരിക്കാൻ ശ്രമിക്കുക എന്നതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
വ്യക്തിപരമായ ജീവിതത്തിൽ എത്രമാത്രം കുരിശുകളും, ത്യാഗങ്ങളും സഹിക്കുമ്പോഴും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തന്റെ ജോലി പരമാവധി ചെയ്യാൻ ശ്രമിക്കുമ്പോഴാണ് സഭയുടെ ഫലഭൂയിഷ്ടതയ്ക്ക് സംഭാവന നൽകുന്നതെന്നും പാപ്പാ ഓർമ്മപെടുത്തി.
തുടർന്ന് പരിശുദ്ധ അമ്മയുടെ മാതൃത്വം വെളിപ്പെടുത്തിയ, പന്തക്കുസ്ത സാക്ഷ്യത്തിനായി ശിഷ്യന്മാരെ കൂട്ടിച്ചേർത്ത അനുഭവവും പാപ്പാ പങ്കുവച്ചു. ആദ്യ സമൂഹത്തിൽ എഴുന്നള്ളിവന്ന പരിശുദ്ധാത്മാവ് തന്നെയാണ്, യേശുവിന്റെ അവസാന ശ്വാസത്തിലൂടെ നൽകിയതെന്നും, രക്‌തവും വെള്ളവുമായി കൃപയായി ഒഴുകിയതെന്നും പാപ്പാ എടുത്തുപറഞ്ഞു. വ്യത്യാസങ്ങളെ സമന്വയിപ്പിക്കുന്ന പരിശുദ്ധ മറിയത്തിന്റെ മാതൃത്വവും പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.