Pope's Message Reader's Blog

ആശയവിനിമയം മാനവികതയുടെ മുറിവുകൾ ഉണക്കണം: ഫ്രാൻസിസ് മാർപാപ്പാ

നിസ്സംഗത, അവിശ്വാസം, വിദ്വേഷം എന്നിങ്ങനെയുള്ള തിന്മകൾ നിറയുന്ന ഒരു ലോകത്തിൽ, നന്മയുടെ അന്വേഷണത്തെ ത്വരിതപ്പെടുത്തുന്നതും, ഹൃദയത്തെ വിശാലമാക്കിക്കൊണ്ട്, സാഹോദര്യം ഉറപ്പുവരുത്തുന്നതുമായ ഒരു മാനവികത സൃഷ്ടിക്കുന്നതാണ് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വമെന്നു ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.

അൻപത്തിയൊമ്പതാമത് ആഗോള സമൂഹ മാധ്യമ ദിനത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അടിവരയിട്ടു പറഞ്ഞത്. ജൂബിലി വർഷത്തിൽ, പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നമുക്ക്, മറ്റുള്ളവരുടെ ജീവിതത്തിൽ മറഞ്ഞിരിക്കുന്ന പ്രത്യാശയുടെ കിരണങ്ങൾ ജ്വലിപ്പിക്കുവാനുള്ള കടമയെയും പാപ്പാ ഓർമ്മപ്പെടുത്തുന്നു.

മാധ്യമപ്രവർത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിന്റെ തിരുനാൾ ദിനമായ ഇന്നാണ് (ജനുവരി 24) പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിക്കപ്പെട്ടത്.

“ഭയവും നിരാശയും, മുൻവിധിയും നീരസവും, മതഭ്രാന്തും വിദ്വേഷവും” സൃഷ്ടിച്ചുകൊണ്ട്, മാനവികതയെ മുറിവേൽപ്പിക്കുന്ന ഒരു മാധ്യമപ്രവർത്തനം ഇന്ന് നിലനിൽക്കുന്നുവെന്നും പാപ്പാ പറഞ്ഞു. യാഥാർത്ഥ്യത്തെ ലളിതമാക്കിക്കൊണ്ട്, പ്രകോപനത്തിന്റെയും, വെറുപ്പിന്റെയും കഥകൾ പറയുന്ന വികലവും, മിഥ്യാജനകവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമപരിപാടികളിന്മേൽ ജഗ്രത പുലർത്തണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.

ആശങ്കാജനകമായ പ്രതിഭാസങ്ങളാൽ അടയാളപ്പെടുത്തിയ ഈ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ, ഹൃദയാത്മകമായ ഒരു സംഭാഷണത്തിനാണ് പാപ്പാ ആഹ്വാനം നൽകുന്നത്.

സാഹോദര്യം ഉറപ്പുവരുത്തുന്ന പ്രത്യാശയുടെ ആശയവിനിമയം സാധ്യമാക്കണമെന്നും, അടച്ചുപൂട്ടലിന്റെയും കോപത്തിന്റെയും വികാരഭരിതമായ പ്രതികരണങ്ങൾക്ക് പകരം, തുറന്ന മനോഭാവത്തിന്റെയും സൗഹൃദത്തിന്റെയും മനോഭാവങ്ങൾ പ്രോത്‌സാഹിപ്പിക്കണമെന്നും മാധ്യമപ്രാവർത്തകരെ പാപ്പാ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ക്രിസ്തീയ ആശയവിനിമയത്തിന്റെ മൂന്ന് പ്രധാന സന്ദേശങ്ങളും വിശുദ്ധ പത്രോസ് അപ്പസ്തോലന്റെ വാക്കുകൾ ഓർമ്മപെടുത്തിക്കൊണ്ട് പാപ്പാ അടിവരയിട്ടുപറഞ്ഞു. “എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും, നന്മയുടെ നുറുങ്ങുവെട്ടം കണ്ടെത്തുക”, “ദൈവസ്നേഹത്തിന്റെയും അതിന്റെ പുതുമയുടെയും സൗന്ദര്യം എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് മനസിലാക്കുക”, “സൗമ്യമായി എങ്ങനെ ആശയവിനിമയം നടത്താമെന്ന് അറിയുക” ഇവയാണ് ആ മൂന്നു സന്ദേശങ്ങൾ.

മിഥ്യാധാരണകളോ ഭയങ്ങളോ ജനിപ്പിക്കാതെ, പ്രത്യാശയുടെ അനുഭവങ്ങൾ നൽകാൻ കഴിയുന്ന ഒരു ആശയവിനിമയത്തെക്കുറിച്ച് താൻ സ്വപ്നം കാണുന്നുവെന്നും, ഇതിനായി ആത്മമേന്മയുടെയും, അഹംഭാവത്തിന്റെയും രോഗങ്ങളിൽ നിന്നും വിടുതൽ പ്രാപിച്ചുകൊണ്ട്, പരസ്പരം സംസാരിക്കുന്നതിനു സാധിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. പ്രത്യാശയുടെയും നന്മയുടെയും കഥകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, സമൂഹത്തിലെ അധസ്ഥിതവിഭാഗത്തിന്റെ നിലവിളി കേൾക്കുവാനും മാധ്യമപ്രവർത്തകരെ പാപ്പാ ക്ഷണിക്കുന്നു.