എല്ലാവരുടെയും മാർപ്പാപ്പ “അസ്സീസിയിലെ ഇഗ്‌നേഷ്യസ് !”: ഇതുവരെയുള്ള മാർപ്പാപ്പമാരിൽ ഏതാണ്ട് പത്തുശതമാനം മാർപ്പാപ്പാമാർ സമർപ്പിത സമൂഹങ്ങളിൽ നിന്നുമുള്ളവരാണ്. അവർ ആകെ 24 പേരാണ് ഇതുവരെ. അതിൽ ഏഴു പേർ ബെനെഡിക്റ്റയിൻ സഭക്കാരും നാലു പേർ ഡൊമിനിക്കൻ സഭക്കാരും നാലുപേർ ഫ്രാൻസിസ്‌ക്കൻസും ആണ്. ഒരാൾ മിനൊരിറ്റ്.
സമർപ്പിത സഭാംഗമായ മാർപ്പാപ്പയാണ് ഫ്രാൻസിസ്. ഒരു ഈശോസഭക്കാരൻ! 1831 നു ശേഷം ആദ്യമായാണ് ഒരു സമർപ്പിത സഭാംഗം മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഇശോസഭക്കാരൻ മാർപ്പാപ്പയാകുന്നത് ആദ്യമായതുകൊണ്ട് ഈശോസഭക്കാരനായ മാർപ്പാപ്പ എന്ന നിലയിൽ എന്തായിരിക്കും ഇനി സംഭവിക്കുക എന്ന് ആരും പ്രവചിക്കാനൊരുമ്പെട്ടില്ല. അങ്ങനെയാണല്ലോ ഈശോസഭക്കാരെക്കുറിച്ചു കത്തോലിക്കർ ചിന്തിക്കുന്നത്.
1958- ൽ ജോർജ് മരിയ ബെര്ഗൊഗ്ലിയൊ ഈശോസഭയിൽ ചേർന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ അവസാനിച്ചു നാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ 1969 -ൽ പുരോഹിതനായി. 1973- ൽ ഏപ്രിൽ 22-ന് മുപ്പത്തിഏഴാമത്തെ വയസിൽ സഭാംഗമായി വ്രതവാഗ്ദാനം നടത്തി.
1974- ൽ വളരെ ചെറുപ്പത്തിലെ അർജന്റീനയുടെ ഈശോസഭാ പ്രൊവിൻഷ്യൽ ആയി. ഈശോസഭക്കാരെ സംബന്ധിച്ചിടത്തോളം 37- മത്തെ വയസിൽ പ്രൊവിൻഷ്യൽ ആകുക എന്നുപറഞ്ഞാൽ കൊച്ചുകുട്ടിയെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നതുപോലെയാണ്.
ജോർജ് മരിയോ ബെർഗോഗ്ലിയോയെ സംബന്ധിച്ചിടത്തോളം വളരെ ചെറുപ്പത്തിലെ തീരുമാനങ്ങൾ എടുക്കാനും ജീവിത ശൈലി ക്രമപ്പെടുത്താനും ജീവിതവീക്ഷണം തിട്ടപ്പെടുത്താനും പ്രൊവിൻഷ്യൽ ആയത് നിമിത്തമായി.
അതുകൊണ്ടുതന്നെയാകണം അധികാരം പ്രയോഗിക്കുന്നവൻ, ഒറ്റക്ക് തീരുമാനിക്കുന്നവൻ, കൂടിയാലോചന ഇല്ലാത്തവൻ, തുടങ്ങിയ ആരോപണങ്ങൾക്ക് ജോർജ് മരിയ ബെർഗൊഗ്ലിയൊ വിധേയനായത്. വളരെ ചെറുപ്പത്തിലേ പ്രൊവിൻഷ്യാൾ അയ ബെർഗോഗ്ളിയോ സഭാംഗങ്ങൾക്കിടയിൽ “അസ്ഥിപോലൊരു സ്വേശ്ചാധിപതി”യായ ഭരണാധികാരി ആയാണ് അറിയപ്പെട്ടിരുന്നത്.
വിമോചനദൈവശാസ്ത്രത്തിന്റെ വക്താക്കളായ ഒളിവിൽ കഴിഞ്ഞ രണ്ടു ഈശോസഭക്കാരെ (ഒർലാണ്ടോ യോറിയോ, ഫ്രാൻസ് ജാലീക്സ്) മിലിട്ടറി ഭരണകൂടം പിടികൂടി വെടിവച്ചുകൊന്നപ്പോൾ അത് അവരെ ബെർഗോഗ്ളിയോ ഒറ്റിയതുകൊണ്ടെന്ന കിംവദന്തി ഇന്നും ഈശോസഭക്കാർക്കിടയിലുണ്ട്. ബെർഗോഗ്ളിയോ മാർപ്പാപ്പ ആയത് ഈശോസഭക്കാരെ അത്ര ആവേശഭരിതരാക്കിയില്ല എന്നതാണ് സത്യം.
37 വയസുള്ള പ്രൊവിൻഷ്യൽ എന്ന നിലയിൽ തനിക്ക് കൂടിയാലോചനകളുടെ കുറവും പ്രശ്‌നസാന്ദ്രനായ ആ കാലഘട്ടത്തിൽ തീരുമാനങ്ങളിൽ പിഴവും ഉണ്ടായിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ സമ്മതിച്ചിട്ടുണ്ട്. താൻ ഒരാളെ വിശ്വസിച്ചാൽ അത് നൂറു ശതമാനം ആണെന്ന് മാർപ്പാപ്പ കൂട്ടിച്ചേർക്കുകയും ചെയ്തു.
കർദിനാൾ ബെർഗോഗ്ലിയോ മാർപ്പാപ്പ ആയപ്പോൾ അപ്പോഴത്തെ ഒരു ലാറ്റിൻ അമേരിക്കൻ ഈശോസഭാ പ്രൊവിൻഷ്യൽ പറഞ്ഞതായി ഫ്രാൻസിസ് മാർപ്പാപ്പയെക്കുറിച്ചു പുസ്തകമെഴുതിയ പ്രശസ്ത ദൈവശാസ്ത്രജ്ഞനും ഈശോസഭക്കാരനുമായ ബാറ്റ്ലൊഗ് എഴുതിയിരിക്കുന്നത് ബെർഗോഗ്ളിയോ അർജന്റീനിയൻ ഈശോസഭയിൽ പല പ്രശ്നങ്ങൾക്കും കരണമായിട്ടുണ്ടെന്നാണ്.
“ചിലർ അദ്ദേഹത്തോട് വഴക്കിട്ടു. വേറെ ചിലർ അദ്ദേഹത്തോട് മിണ്ടില്ലെന്നായി. തന്റെ അദ്ധ്യാൽമികത അധികാരം നേടാൻ ദുര്വിനിയോഗിക്കുന്നവനാണദ്ദേഹം. ബെർഗൊഗ്ലിയൊ അർജന്റീനയിലെ ഈശോസഭയെ സമൂഹമെന്ന നിലയിലും സാമ്പത്തികമായും തകർത്തിട്ടാണ് ബിഷപ്പായി പോയത്.
മാർപ്പാപ്പ ആയ ബെർഗോളിയോ കത്തോലിക്കാസഭയെ ഒരു ദുരന്തമാക്കും.” ഈശോസഭക്കാരനായ ഒരു പ്രൊവിൻഷ്യൽ തന്റെ സഭാംഗവും ഒരുകാലത്തു പ്രൊവിൻഷ്യലും ഇന്ന് കത്തോലിക്കാസഭയുടെ മാർപ്പാപ്പയുമായ ജോർജ് മരിയ ബെർഗോഗ്ലിയോയെക്കുറിച്ചു അഥവാ “എല്ലാവരുടെയും സ്വന്തം മാർപ്പാപ്പയെക്കുറിച്ചു” നൽകുന്ന ഈ ചിത്രവും ചിത്രീകരണവും അതി ഭീകരമെന്നെ പറയാനാകൂ.
ബൊനസ് ആരീസിന്റെ ആർച്ചു ബിഷപ്പ് കർദിനാൾ ജോർജ് മാരിയോ ബെർഗൊഗ്ളിയൊ ഫ്രാൻസിസ് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ ഫ്രാൻസിസ് മാർപ്പാപ്പ ഈശോസഭക്കാരുടെ അർജന്റീനിയൻ പ്രൊവിൻഷ്യൽ ആയിരുന്ന കാലത്തേ (1974-1979) പല പ്രശ്നങ്ങളും അർജന്റീനയിലും ജർമനിയിലും വാർത്തയായി.
ജർമ്മനിയിലെ ബർലിൻ പത്രം അന്ന് എഴുതിയത് “ഹിറ്റ്ലറിന്റെ അനുയായിയെ കർദ്ദിനാളൻമാർ മാർപ്പാപ്പയായി തിരഞ്ഞെടുത്തു” എന്നാണ്. എന്നാൽ രണ്ടു ഈശോസഭാവൈദികരെ മിലിട്ടറി ഭരണകൂടത്തിന് ഒറ്റി എന്ന പരാതിയിൽ ബെർഗോഗ്ളിയോ നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്.
മാത്രമല്ല, ഉരുഗുവെയിലും അർജന്റീനയിലും സ്വേശ്ചാധിപതികൾ പ്രതിഷേധക്കാരെ പീഡിപ്പിച്ചപ്പോൾ അഭയാർത്ഥികൾക്ക് സഹായവുമായെത്തിയതും ബെർഗോഗ്ലിയോ ആയിരുന്നു.
2012-ൽ സമർപ്പിതരുടെ 82- മത്തെ ആഗോളസമ്മേളനത്തിൽ പങ്കെടുത്ത 120 സുപ്പീരിയർ ജനറാൾമാരോടായി സമർപ്പിതരുടെ ദൗത്യത്തെക്കുറിച്ച ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു: “ലോകത്തെ ഉണർത്തുക. വ്യത്യസ്തമായ പ്രവർത്തനത്തിന്റെ സാക്ഷികളാകുക.”
മാറ്റം വിശ്വാസത്തിന്റെ ശക്തികൊണ്ട് സാധിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ വിശ്വസിച്ചു. വ്യത്യസ്തമായ ചിന്തയും വ്യത്യസ്തമായ പ്രവർത്തനവും സമർപ്പിതരുടെ സമീപനത്തിൽ മാത്രമല്ല എല്ലാ ക്രൈസ്തവരുടെ സമീപനത്തിലും വേണമെന്ന് വിശ്വസിക്കുന്നവനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. സമർപ്പിതരെ പ്രവാചകരെന്നാണ് മാർപ്പാപ്പ വിളിക്കുന്നത്.
പ്രവാചക ദൗത്യമാണ് സമർപ്പിതരുടേതെന്ന് മാർപ്പാപ്പ വിശ്വസിക്കുന്നു. മാർപ്പാപ്പയുടെ വീക്ഷണത്തിൽ സമർപ്പിതർക്ക് പ്രവാചകരാകാനും പ്രവാചകസ്വരം ഉയർത്താനും കഴിയണം. പ്രവാചകസ്വരം ഉയർത്തുമ്പോൾ ചിലപ്പോൾ സ്വരം ഇത്തിരി ഉയർന്നു എന്നും വരാം, മാർപ്പാപ്പ പറഞ്ഞു.
ഫ്രാൻസിസ് മാർപ്പാപ്പ പ്രവാചകദൗത്യം പേറിയ ഒരു മാർപ്പാപ്പ ആയിരുന്നു.ഫ്രാൻസിസ് അസ്സീസ്സി അന്ന് ഒരു വിവാദപുരുഷനായിരുന്ന പോലെ ഫ്രാൻസിസ് മാർപ്പാപ്പയും ഒരു വിവാദപുരുഷനാണ്. ഫ്രാൻസിസ് മാർപ്പാപ്പ പക്ഷെ കത്തോലിക്കാസഭക്കൊരു ദുരന്തമായില്ല.
“പ്രവാചക സാക്ഷ്യം” ആവശ്യപ്പെടുന്ന മാർപ്പാപ്പ തെറ്റുകൾ പറ്റുന്നതും പാപത്തിൽ വീഴുന്നതും മാനുഷികമാണെന്ന് പറയുകയും തെറ്റുകൾ തിരുത്താനും പാപത്തിൽ വീഴാതിരിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പ്രവൃത്തികളിലൂടെയുള്ള സാക്ഷ്യം ആവശ്യപ്പെടുന്ന മാർപ്പാപ്പ സ്വന്തം പ്രവൃത്തികളുടെ പരീണിതഫലങ്ങൾ ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നു.
വിവേചനത്തിനും മാറ്റങ്ങൾക്കും സമയം ആവശ്യമാണെന്നു മാർപാപ്പയ്ക്ക് ബോധ്യമുണ്ട്. ആദ്യത്തെ ഈശോസഭക്കാരനായ മാർപ്പാപ്പ എന്ന നിലയിൽ പത്രപ്രവർത്തകർ പ്രതികരണം ചോദിച്ചപ്പോൾ “ഏറ്റം വലിയവരിൽനിന്നും അകറ്റപ്പെടാതെയും ഏറ്റം ചെറിയവരെയും ഉൾപ്പെടുത്താതിരിക്കാതെയും ഉള്ള സമീപനമാണ് ദൈവികം” എന്നായിരുന്നു മറുപടി.
ആകമാനമൊരു മാറ്റത്തിന്റെ ധ്വാനിയാണ് അതിലൂടെ മാർപ്പാപ്പ നൽകിയത്.
“അസ്സീസിയിലെ ഇഗ്‌നേഷ്യസ് ” എന്ന് കളിയായിട്ടെങ്കിലും വിളിക്കപ്പെടുന്നുണ്ട് ഫ്രാൻസിസ് മാർപ്പാപ്പ. ഈശോസഭക്കാരനായതുകൊണ്ടും അസ്സീസിയിലെ ഫ്രാൻസിസിന്റെ പേര് സ്വീകരിച്ചതുകൊണ്ടുമാണിത്.