News Social Media

കുവൈത്ത് തീപിടിത്തം; മൃതദേഹങ്ങൾ ഇന്ന് തന്നെ എത്തിക്കാൻ ശ്രമം; ധനസഹായം പ്രഖ്യാപിച്ച് കമ്പനി

കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് തന്നെ എത്തിക്കാൻ ശ്രമം. ദൗത്യത്തിനായി വ്യോമസേനാ വിമാനം സജ്ജമാക്കി. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയര്‍ബേസില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നത്.

ഔദ്യോഗിക നിര്‍ദേശം ലഭിച്ചാല്‍ ഉടൻ തന്നെ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. തുടര്‍ന്ന് ഇന്ന് തന്നെ മൃതദേഹങ്ങളുമായി ഇന്ത്യയിലേക്ക് തിരിച്ചെത്താനാണ് ശ്രമം. ദൗത്യത്തിനായി വിമാനം സജ്ജമായിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് അറിയിച്ചത്.

ഇതിനിടെ, കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് എന്‍ബിടിസി കമ്പനി അറിയിച്ചു. കമ്പനിയുടെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലേബര്‍ ക്യാംപിലാണ് തീപിടിത്തമുണ്ടായത്.

മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് അപകടത്തില്‍പെട്ടവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനമായ എൻ ബി ടി സി അറിയിച്ചു. മരിച്ചവരുടെ ആശ്രീതർക്ക് ജോലി, ഇൻഷുറൻസ് പരിരക്ഷ, മറ്റ് ആനൂകൂല്യങ്ങൾ എന്നിവയും ലഭ്യമാക്കും.

മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യയും കുവൈത്തുമായി ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.