മാരക ലഹരിയില്‍ മാനസികനില നഷ്ടപ്പെട്ടവരെ നിയന്ത്രിക്കണം

പാലാ: മാരക ലഹരിയില്‍ മാനസിക നില നഷ്ടപ്പെട്ട് തിമിര്‍ത്താടുന്ന തലമുറയെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും നിയന്ത്രിക്കണമെന്ന് കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസിഡന്റ് പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു.

ലഹരിയുടെ മാസ്മരികതയില്‍ പരിസരബോധവും, മാനസിക നിലയും തകരാറിലാകുന്ന ഇളംതലമുറയും, യുവതലമുറയും നാടിന് തുടരെ ഭീഷണിയാകുകയാണ്. ഇതിനെ കുട്ടിക്കളിയെന്ന് പറഞ്ഞ് തള്ളാനാവില്ല. പേക്കൂത്തുകള്‍ക്ക് ധൈര്യം പകരാന്‍ മാരക ലഹരിയെക്കൂട്ടുപിടിക്കുകയാണിവര്‍.

റവന്യു-എക്‌സൈസ്-പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും നിരന്തര പരിശോധനകള്‍ നടത്തുകയും വേണം. കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ സ്വീകരിച്ച അതേ സമീപനം മാരക ലഹരിവ്യാപനത്തിനെതിരെയും വേണം. മാഫിയയെയും വില്പനക്കാരനെയും മുഖവും, സമുദായവും, കക്ഷി-രാഷ്ട്രീയവും നോക്കാതെ പിടിച്ചകത്താക്കണം. ഭവനങ്ങള്‍ തോറും ബോധവല്‍ക്കരണം നടത്തണം.

സന്നദ്ധ സംഘടനകളും സമുദായങ്ങളും സര്‍വ്വകക്ഷികളും ലഹരിക്കെതിരെ നിലകൊള്ളണം. മുതലെടുപ്പുകാരെ തിരിച്ചറിയണം. ഇളംതലമുറയുടെ കുറ്റകൃത്യങ്ങളെ നിസ്സാരവത്ക്കരിച്ച് തള്ളരുത്. മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സ്‌കൂള്‍-കോളേജ് പി.റ്റി.എ.കള്‍ നിലപാടുകള്‍ കര്‍ക്കശമാക്കണം.

നാട്ടില്‍ ചില കേന്ദ്രങ്ങള്‍ ലഹരിയുടെ ഹബ്ബായി മാറിയിരിക്കുന്നു. തിരിച്ചറിഞ്ഞ് നടപടികള്‍ ശക്തമാക്കണം. മാരക ലഹരിയെ തളയ്ക്കാന്‍ സര്‍ക്കാര്‍ ഇനിയും മടികാണിച്ചാല്‍ മാനസിക രോഗികളുടെ നാടായിമാറും കേരളം. പ്രശ്‌നങ്ങള്‍ വഷളാകുമ്പോള്‍ മാത്രം ജാഗ്രത പുലര്‍ത്തുന്നവരുടെ നാടായി മാറുന്നു നമ്മുടെ നാടെന്നും ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും പറയുന്നു.

കെ.സി.ബി.സി മദ്യ-ലഹരി വിരുദ്ധ സമിതിയുടെ രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. മാര്‍ച്ച് ആദ്യവാരം പാലാ നഗരത്തില്‍ ”ജാഗ്രതാ സദസ്സ്” സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.

error: Content is protected !!