Reader's Blog Social Media

കാർലോയും ചാർലിയും: വിപരീത ദിശയിലെ ആത്മീയ സ്വാധീനകർ…

ഡോ. മാർട്ടിൻ N ആൻ്റണി

ഒരേ നാമധാരികളായ രണ്ടുപേർ. ജർമ്മൻ പദമായ കാൾ എന്ന പദത്തിൽനിന്നും രൂപംകൊണ്ട രണ്ടു പേരുകൾ. കാർലോ അക്യൂത്തിസും ചാർലി കിർക്കും. ഒരാൾ ഇറ്റലിക്കാരനും മറ്റൊരാൾ അമേരിക്കകാരനും. സെപ്റ്റംബർ മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞുനിന്നവരാണവർ.

കാർലോയെ കത്തോലിക്കാ സഭ ഏഴാം തീയതി വിശുദ്ധനായി പ്രഖ്യാപിച്ചു. ചാർലി പത്താം തീയതി യൂട്ടായിൽ വച്ചു കൊല്ലപ്പെടുന്നു. രണ്ടുപേരും സ്വാധീനകർ (influencers) എന്നറിയപ്പെട്ടവരാണ്. രണ്ടുപേരും നടത്തിയത് ദൈവഭാഷണമായിരുന്നു.

ഇന്നിതാ, കാർലൊയെ കുറിച്ചുള്ള ചിന്തകൾ സ്വർഗ്ഗീയതലത്തിലേക്ക് ഉയരുമ്പോൾ, ചാർലിയെ കുറിച്ചുള്ള ചർച്ചകൾ ധ്രുവീകരണത്തിലേക്ക് അധഃപതിക്കുന്ന ഒരു കയ്പേറിയ രുചി അവശേഷിപ്പിക്കുന്നു. അതിൽ അതിശയിക്കാൻ ഒന്നുമില്ല എന്നതാണ് സത്യം.

കാരണം, ചാർലി കിർക്കിൻ്റെ മരണം ഒരു ദൈവഭാഷണം നടത്തുന്ന സ്വാധീനകൻ്റെ വിടവാങ്ങൽ എന്നതിനേക്കാൾ ഒരു മതഭ്രാന്തന്റെ ഫാസിസ്റ്റ് ചിന്തകളുടെ അനിവാര്യമായ അവസാനം എന്ന രീതിയിലാണ് പലരും കരുതുന്നത്. അപ്പോഴും തീവ്രവലതുപക്ഷം അദ്ദേഹത്തെ രക്തസാക്ഷിയായി മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ എന്താണ് അദ്ദേഹത്തിന്റെ മരണം അവശേഷിപ്പിച്ചത് എന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ: ധ്രുവീകരണത്തിന്റെ അഗാധത!

വിവാദപരമായ വ്യക്തിത്വമായിരുന്നു ചാർലി കിർക്ക്. പ്രകോപനപരമായ പ്രഘോഷണങ്ങൾ നടത്തുകയും ചിലപ്പോൾ സ്വന്തം ഇഷ്ടപ്രകാരം വ്യക്തികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവനുമായിരുന്നു അയാൾ എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

അയാളുടെ സംവാദത്തിന്റെ യഥാർത്ഥ ഉള്ളടക്കവും സംസാരിച്ച വാക്കുകളും അവയുടെ സന്ദർഭങ്ങളും അവ ഉളവാക്കിയ പ്രതികരണങ്ങളും ഇന്ന് അവശേഷിപ്പിച്ചിരിക്കുന്നത് ഒരു ഐഡന്റിറ്റി ദ്വന്ദ്വയുദ്ധമാണ്. ഒന്നുകിൽ തീവ്ര വലതുപക്ഷത്തിൽ നിൽക്കുക അല്ലെങ്കിൽ തീവ്ര ഇടതുപക്ഷമാകുക. ഒരുതരം കൂട്ടായ ആചാരമായി അവയെ മാറ്റുന്നു.

എല്ലാത്തിനെയും കറുപ്പും വെളുപ്പുമായി മാത്രം കാണുന്ന ഒരു അവസ്ഥാന്തരീക്ഷം. അതിൽ എല്ലാവരും “അനുകൂലമായി” അല്ലെങ്കിൽ “എതിരായി”, മധ്യസ്ഥതയില്ലാതെ, ജിജ്ഞാസയില്ലാതെ, ശ്രദ്ധിക്കാതെ, തിരഞ്ഞെടുക്കണം. എവിടെ മറ്റ് നിറങ്ങൾ? പക്ഷങ്ങൾ തീവ്രമാകുമ്പോൾ അങ്ങനെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല എന്നതാണ് ചാർലി കിർക്കിന്റെയും വാദം.

ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ രംഗത്ത് മത-രാഷ്ട്രീയ ഭാഷണം നടത്തുന്ന സ്വാധീനകർ ഒരു ആത്മശോധന നടത്തേണ്ടത്. കാരണം, വിയോജിപ്പുകളെ യാന്ത്രികമായ സംഘർഷമായി മാറ്റിയും സങ്കീർണ്ണതകളെ മുദ്രാവാക്യങ്ങളായി ചുരുക്കിയും ഫാൻസിന്റെ ആവശ്യങ്ങൾക്ക് വഴങ്ങി യാഥാർത്ഥ്യത്തെ അവഗണിക്കുകയും ചെയ്യുന്ന ഡിജിറ്റൽ സ്വാധീനകർ ഇന്ന് വർദ്ധിക്കുന്നു. ഇത് ആശങ്കാജനകമാണ്.

സോഷ്യൽ മീഡിയയുടെ സ്വഭാവം, അതായത്, അവയുടെ സാങ്കേതിക ഘടന, ദൃശ്യപരത, വൈറലിറ്റി, തുടങ്ങിയവ ഇത്തരത്തിലുള്ള സ്വാധീനകരെ അനുകൂലിക്കുന്നുണ്ട്. അവയിൽ ധാർമികതയുടെ ലളിതവൽക്കരണവും രാഷ്ട്രീയ ധ്രുവീകരണവും സംഘർഷത്തിനോടും പ്രകോപനങ്ങളോടുമുള്ള മതപരമായ ഭ്രാന്തും പിന്തുണയും കൂടുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിലെ സ്വാധീനകരുടെ ലോകം ശ്രദ്ധ പിടിച്ചുപറ്റാൻ പരസ്പരം മത്സരിക്കുന്ന ഒരു ലോകം കൂടിയാണ്. അവിടെ ഏറ്റവും തീവ്രവും ഉച്ചത്തിലുള്ളതും വിമർശനാത്മകവുമായ നിലപാട് പലപ്പോഴും കൂടുതൽ ചിന്തനീയമായതോ പരിഗണിക്കപ്പെടുന്നതോ ആയ ഒന്നിനെക്കാൾ പ്രബലമായിരിക്കും.

വിമർശനാത്മകമായ ചിന്തയും സംയമനവും ഉപയോഗിച്ച് സങ്കീർണ്ണമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിവുള്ള സന്തുലിതമായ ശബ്ദങ്ങൾ ഇല്ലെന്ന് ഇതിനർത്ഥമില്ല. പക്ഷെ ആ ശബ്ദങ്ങൾ ഉയർന്നുവരാൻ പാടുപെടുന്നു. അവ പലപ്പോഴും കാതടപ്പിക്കുന്ന പശ്ചാത്തല ശബ്ദത്താൽ മുങ്ങിപ്പോകുകയോ അല്ലെങ്കിൽ സംഘർഷത്തിന്റെ രണ്ട് ധ്രുവങ്ങളിൽ ഒന്നായി ലേബൽ ചെയ്യപ്പെടുകയോ, നിർവീര്യമാക്കപ്പെടുകയോ, അല്ലെങ്കിൽ സ്വാംശീകരിക്കപ്പെടുകയോ ചെയ്യുന്നു.

ചാർലി കിർക്കിൻ്റെ കാര്യത്തിൽ ഇതാണ് സംഭവിക്കുന്നത്. അയാൾ പറഞ്ഞ കാര്യങ്ങൾ വ്യക്തതയോടെ വിശകലനം ചെയ്യുന്നതിനും, എന്താണ് അടിസ്ഥാനപരം, എന്താണ് പ്രകോപനപരം, എന്താണ് പ്രത്യയശാസ്ത്രപരം, എന്താണ് പ്രതിലോമകരം, എന്താണ് പ്രശ്‌നകരം, അല്ലെങ്കിൽ ചിന്തോദ്ദീപകമായത് എന്നിവ മനസ്സിലാക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു.

എല്ലാം ആരാധകവൃന്ദങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി ചുരുങ്ങുന്നു: ഒരു വശത്ത്, അദ്ദേഹത്തെ ഫാസിസ്റ്റ് ചിന്തകളുടെ നാവായി ചിത്രീകരിക്കുന്നവർ, മറുവശത്ത്, അദ്ദേഹത്തെ പ്രതിരോധിക്കുകയും, ഒരു പ്രതീകമായി, രക്തസാക്ഷിയായി, നായകനായി, വിശുദ്ധനായി നാമകരിക്കുകയും ചെയ്യുന്നവർ. കിർക്ക് ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ്, പക്ഷേ അദ്ദേഹത്തിന് മുമ്പ് നിരവധി ആത്മീയ സ്വാധീനകർ ഉണ്ടായിട്ടുണ്ട്, ഇനിയും വരും.

സ്വാധീനകർ ഏതുതരത്തിലുള്ളവരായാലും ഒരു കാര്യം ഓർക്കണം, ഓൺലൈൻ സംവാദത്തിന് വിദ്വേഷത്തിന്റെയോ അന്ധമായ ആവേശത്തിന്റെയോ ഒരു ശാശ്വതമായ ആഖ്യാനം നിർമ്മിക്കാൻ കഴിയില്ല.

കാർലോയും ചാർലിയും സോഷ്യൽ മീഡിയയിലെ ആത്മീയ സ്വാധീനകർക്കുള്ള രണ്ടു ചൂണ്ടുപലകകളാണ്. ഒരേ സ്ഥലത്തേക്കല്ല ഈ രണ്ടു വഴിയടയാളങ്ങളും വിരൽ ചൂണ്ടുന്നത്. വിപരീത ധ്രുവങ്ങളിലേക്കാണ്. തങ്ങൾ കൈകാര്യം ചെയ്ത വിഷയത്തിലെ സങ്കീർണ്ണതയോടുള്ള അഭിരുചിയും വിശകലന ക്ഷമതയും സംസാരിക്കാനുള്ള പാടവവും നഷ്ടപ്പെടാതെ ഒരു ആശയവിനിമയ സംവിധാനത്തെ പ്രതിഫലിപ്പിക്കാൻ രണ്ടുപേർക്കും സാധിച്ചുവെങ്കിലും, സ്നേഹത്തിൻ്റെ തത്വത്തിലാണ് രണ്ടുപേരും വ്യത്യസ്തരായിരുന്നത്.

ചാർലി പങ്കുവെച്ചത് ആത്മീയതയിൽ പൊതിഞ്ഞ ഫാസിസമായിരുന്നു. ഭ്രൂണഹത്യക്കെതിരെ വാദിക്കുകയും ഒപ്പം അഭയാർത്ഥികളെ ബഹിഷ്കരിക്കാൻ പറയുകയും ചെയ്യുന്ന വൈരുദ്ധ്യാത്മകത അദ്ദേഹത്തിലുണ്ടായിരുന്നു.

കാർലോയുടെ ആത്മീയത നിഷ്കളങ്കതയുടെ നിറവാണ്. എന്തായാലും യഥാർത്ഥ അപകടം ചാർലിയെ പോലുള്ള ആത്മീയ സ്വാധീനകർ പറയുന്നതിലല്ല, മറിച്ച് പ്രതികരിക്കാതെ കേൾക്കാനും, ആക്രോശിക്കാതെ ചിന്തിക്കാനും, വെറുക്കാതെ വിയോജിക്കാനും ഉള്ള നമ്മുടെ വർദ്ധിച്ചുവരുന്ന കഴിവില്ലായ്മയിലാണ്.