മാനവകുടുംബത്തിന് ഗുണകരമായ അസാധാരണ സാധ്യതകൾ നല്കുന്ന നിർമ്മിത ബുദ്ധിയുടെ ദ്രുതഗതിയിലുള്ള വികസനം കൂടുതൽ അധികൃതവും നീതിയുക്തവുമായ ഒരു ആഗോള മാനവ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ അതിൻറെ ശരിയായ ഉപയോഗത്തെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പാ.
നിർമ്മിതബുദ്ധിയെ അധികരിച്ച് റോമിൽ ജൂൺ 19,20 തീയതികളിൽ നടന്ന രണ്ടാം സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി നല്കിയ സന്ദേശത്തിലാണ് മാർപാപ്പാ നിർമ്മിതബുദ്ധിയുടെ ഭാവാത്മകവും നിഷേധാത്മകവുമായ മാനങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
നിർമ്മിതബുദ്ധിയിൽ അന്തർലീനമായിരിക്കുന്ന നൈതികമാനത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടതിൻറെ അടിയന്തിര പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ ദ്വിദിന സമ്മേളനം എന്ന് മാർപാപ്പാ വ്യക്തമാക്കി.
കൂടുതൽ സമത്വം പരിപോഷിപ്പിക്കുന്നതിനുള്ള മഹത്തായ വഴികൾ തുറന്നിടുന്ന സാങ്കേതിക വിദ്യയായ നിർമ്മിതബുദ്ധി ഒപ്പം മറ്റുള്ളവരെ ബലിയാടാക്കി സ്വാർത്ഥതാല്പര്യാർത്ഥം ദുരുപയോഗം ചെയ്യുന്നതിനും അതിലുപരി, അക്രമങ്ങൾ പരിപോഷിപിക്കുന്നതിനും വഴിതെളിക്കുന്ന അപകടമുണ്ടെന്ന ആശങ്ക ലിയോ പതിനാലാമൻ മാർപാപ്പാ രേഖപ്പെടുത്തുന്നു.
ഇക്കാര്യത്തിൽ, മനുഷ്യവ്യക്തിയുടെയും സമൂഹത്തിൻറെയും സമഗ്രവികസനത്തിൻറെ വെളിച്ചത്തിൽ പ്രശ്നങ്ങളെ നേരിടുന്നതിനാണ് സഭ ഊന്നൽ നല്കുന്നതെന്ന് പാപ്പാ പറയുന്നു.
മനുഷ്യവ്യക്തിയുടെ അലംഘനീയ അന്തസ്സ് സംരക്ഷിക്കുകയും ലോകജനതയുടെ സാംസ്കാരികവും ആത്മീയവുമായ സമ്പന്നതയെയും വൈവിധ്യത്തെയും ആദരിക്കുകയും ചെയ്യുക എന്നതാണ് ഇതിനർത്ഥമെന്നും മാർപാപ്പാ വ്യക്തമാക്കുന്നു.