Pope's Message Reader's Blog

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലിയോ പതിനാലാമൻ പാപ്പാ

സഭയുടെ കൂട്ടായ്മയിൽ എപ്പോഴും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി, ലിയോ പതിനാലാമൻ പാപ്പാ, പാരീസിലെ സഭാപ്രവിശ്യയിലുള്ള വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക്, ആശംസകൾ നേരുകയും തന്റെ അപ്പസ്തോലിക ആശീർവാദം നൽകുകയും ചെയ്തു.

പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത മോൺസിഞ്ഞോർ ലൗറെന്റ് ഉൾറിച്ച്, പ്രവിശ്യയിലെ മറ്റു മെത്രാന്മാർ എന്നിവരെ പ്രത്യേകമായി പാപ്പാ അഭിസംബോധന ചെയ്തു. പാരീസിലെ നോത്ര ദം കത്തീഡ്രലിൽ വച്ചാണ്, വൈദികരുടെ ജൂബിലി ആഘോഷവും, പൗരോഹിത്യ ശുശ്രൂഷയെയും ജീവിതത്തെയും കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ പ്രെസ്ബിത്തെരോരും ഓർദിനിസിന്റെ അറുപതാം വാർഷികവും സംയുക്തമായി ആഘോഷിച്ചത്.

തന്റെ പിതൃവാത്സല്യം പ്രകടമാക്കുന്നതോടൊപ്പം, തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവജനത്തിന്റെ സേവനത്തിനായി വൈദികരെന്ന നിലയിൽ ശുശ്രൂഷ തുടരുന്നതിനു തന്റെ പ്രോത്സാഹനവും, അതിയായ സന്തോഷവും പാപ്പാ അറിയിച്ചു.

ബുദ്ധിമുട്ടുള്ളതും, പലപ്പോഴും ക്ഷീണിപ്പിക്കുന്നതുമായ സഭാപരവും സാമൂഹികവുമായ സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനായി, നമ്മെ തന്റെ സുഹൃത്തുക്കളാക്കുകയും, നിത്യതയിലേക്ക് നയിക്കുകയും ചെയ്യുന്ന യേശുവിന്റെ സ്നേഹത്തിൽ, ശക്തവും വ്യക്തിപരവും ആധികാരികവുമായ രീതിയിൽ വേരൂന്നിയ ജീവിതവും, ശുശ്രൂഷയും നയിക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഫ്രാൻസിസ് പാപ്പാ എപ്പോഴും ഓർമ്മപെടുത്തുന്നതുപോലെ, സ്നേഹത്തിൽ ഉദാരമതികളാകുവാനും, അടുപ്പം, അനുകമ്പ, സൗമ്യത, വിനയം, ലാളിത്യം എന്നിവയാൽ സ്നേഹത്തെ സമ്പുഷ്ടമാക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ഇത്തരത്തിൽ, നാം ഇനിയും വിശുദ്ധരല്ലെങ്കിലും, വിശ്വസ്തരായിരിക്കുവാൻ സാധിക്കുമെന്നും, വിദൂരങ്ങളിൽ ആയിരിക്കുന്നവരുടെ പോലും ഹൃദയത്തെ സ്പർശിക്കുവാനും, അവരുടെ വിശ്വാസ്യത നേടിക്കൊണ്ട് അവരെ യേശുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് കൂട്ടിക്കൊണ്ടുവരുവാനും സാധിക്കുമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

തുടർന്ന്, വൈദികർക്കിടയിൽ സാഹോദര്യബന്ധം ഊഷ്‌മളമാക്കുവാനും, മെത്രാന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. സഭയുടെ ഐക്യത്തിനായി വൈദികർ നിരന്തരമായി പ്രാർത്ഥിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, പൗരോഹിത്യ സ്വീകരണ ദിനത്തിൽ സ്വീകരിച്ച ദാനം പുതുക്കുന്നതിന് പരിശുദ്ധാത്മാവിന്റെ സഹായവും ആശംസിച്ചു.