Reader's Blog Social Media

ഷൈനിയും മക്കളും : കഥ മറ്റൊരു വഴിയേ

ജോർജ് പുല്ലാട്ട്

പാഞ്ചോ എന്ന് വീട്ടുകാർ വിളിക്കുന്ന ഏറ്റുമാനൂർക്കാരൻ ഫ്രാൻസിസ്, സ്വിറ്റ്‌സർലണ്ടിലും ഓസ്ട്രിയയിലുമായി പതിനാറു വർഷം നഴ്സിങ്ങ് സേവനം ചെയ്ത ശേഷം യൂറോപ്പിലെ തണുത്ത കാലാവസ്ഥ മകന് അലർജിയുണ്ടാക്കുന്നത് മൂലം ആറു വർഷം മുൻപ് നാട്ടിലേക്ക് മടങ്ങി.

എന്നാൽ ആതുരസേവനം തുടരാനും ഉപജീവനത്തിനുമായി പാഞ്ചോ വീടിനു സമീപം ഏറ്റുമാനൂർ നൂറ്റൊന്ന് കവലയിൽ, ‘റോസാ മിസ്റ്റിക്ക’ എന്നൊരു പാലിയേറ്റീവ് കെയർ ഹോം ആരംഭിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളും രാജ്യാന്തര നിലവാരവുമുള്ള രോഗീപരിചരണ കേന്ദ്രമായ റോസാ മിസ്റ്റിക്കയിൽ ഇപ്പോൾ നാല്പത് അന്തേവാസികളുണ്ട്.

സ്വദേശത്തും വിദേശത്തുമായി ഇതേ മേഖലയിൽ ദീർഘകാലത്തെ സേവനപരിചയമുള്ള പതിനെട്ടു നഴ്സുമാർ ഉൾപ്പെടെ 43 ജോലിക്കാരുള്ള സ്ഥാപനം. 40 അന്തേവാസികളെ ശുശ്രുഷിക്കാൻ 43 പേരുണ്ട് എന്ന് എടുത്തു പറയുന്നത്, അത് സ്ഥാപനത്തിന്റെ നിലവാരത്തിന്റെ സൂചകമായതുകൊണ്ടാണ് .

രോഗികൾക്കായി പാഞ്ചോ ഹൈഡ്രോളിക്ക് ചക്രങ്ങളുള്ള കട്ടിലുകളും ചക്രക്കസേരകളും ആധുനിക ക്ളോസറ്റുകളും ഇറക്കുമതി ചെയ്തു. യൂറോപ്പിലേതുപോലെ എല്ലാ അത്യാധുനിക സൗകര്യങ്ങളുമൊരുക്കി.
എങ്കിലും ശുചീകരണ വിഭാഗത്തിലെ ചില ജോലിക്കാർക്ക് ഇതെല്ലാമൊന്ന് പഠിച്ചു പ്രാവർത്തികമാക്കാൻ തുടക്കത്തിൽ കഴിഞ്ഞില്ല.

വലിയ വിദ്യാഭ്യാസമോ ഇത്തരം തൊഴിൽ പരിചയമോ ഇല്ലാത്ത സാധാരണ ഗ്രാമീണരാണ് പലരും. ബയോവേസ്റ്റ് (അടുക്കളമാലിന്യം) മാത്രമേ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കാവൂ എന്ന് ആവർത്തിച്ചു നിഷ്കർഷിച്ചിട്ടും അത് ശ്രദ്ധിക്കാതെയും കുഴപ്പങ്ങൾ അറിയാതെയും ജോലിക്കാർ പ്ലാസ്റ്റിക്കും ഇലകളുമുൾപ്പെടെ പലതും അതിൽ നിക്ഷേപിച്ചത് കൊണ്ട് പ്ലാന്റിന്റെ പ്രവർത്തനം തകരാറിലായി.

ഡ്രെയ്നേജ് ബ്ലോക്കായി. ഗ്യാസിന് പകരം ടാങ്കിൽ നിന്ന് മാലിന്യം തന്നെ പുറത്തേയ്ക്കൊഴുകി ദുർഗ്ഗന്ധം പരന്നു. പ്ലാന്റ് ഉണ്ടാക്കിയവരെ പാഞ്ചോ കാര്യമറിയിച്ചു. അവർ വന്നു പറഞ്ഞു, ‘അതേയ് എല്ലാംകൂടി അകത്ത് വീണു കട്ടപിടിച്ചു. അതെല്ലാം വാരിക്കളഞ്ഞിട്ട് പുതിയതുണ്ടാക്കണം. രണ്ടുമൂന്നു ദിവസം പിടിക്കും.”

ഒരു മതിൽ പങ്കിടുന്ന അയൽക്കാരൻ കുര്യാക്കോസ് എന്ന മധ്യ വയസ്ക്കൻ അന്ന് പാഞ്ചോയോട് പറഞ്ഞു, ‘നിന്റെ ഈ പ്രസ്ഥാനം ഞാൻ പൂട്ടിച്ചിരിക്കും. ഡെൽഹീൽ പോയിട്ടായാലും ഞാൻ പൂട്ടിക്കും നോക്കിക്കോ ” പാൻജോ പറഞ്ഞു, ‘ചേട്ടാ, ജോലിക്കാർക്ക് അബദ്ധം പറ്റിയതാ. ഉടനെ നന്നാക്കും.”

എത്രയും വേഗം അത് ശരിയാക്കാനുള്ള പണികൾ തുടങ്ങിയപ്പോഴേക്കും അതിരമ്പുഴ ഹെൽത്ത് വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി . വനിതാ ഹെൽത്ത് ഇൻസ്‌പെക്ടർ പാൻജോയോട് പറഞ്ഞു, “നിങ്ങളുടെ സ്ഥാപനത്തിലെ ടാങ്ക് പൊട്ടിയൊഴുകിയിട്ട് ദുർഗന്ധം പരക്കുന്നതായി പരാതി വന്നിട്ടുണ്ട്.

അന്വേഷിക്കാൻ വന്നതാ.” “ആരാ പരാതിക്കാരൻ?’’“അടുത്തൊള്ളോരല്ലാതെ ആരാ ?’ എന്ന് പറഞ്ഞ് അവർ തൊട്ടടുത്ത വീട്ടിലേക്ക് കണ്ണു നീട്ടി . പാൻജോ ഞെട്ടിപ്പോയി. തൊട്ടടുത്ത വടകരയിൽ വീട്ടിലെ കുര്യാക്കോസ് തന്നെ.

റോസാ മിസ്റ്റിക്കയുടെ ആരംഭകാലം മുതൽ തന്നെ അയാൾ ശത്രുത പുലർത്തിയിരുന്നെങ്കിലും ഇങ്ങനെയൊരു പരാതിയുണ്ടാകുമെന്ന് പാൻജോ പ്രതീക്ഷിച്ചിരുന്നില്ല. അവിടെ കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് ബോധ്യമായ ഹെൽത്കാർ മടങ്ങിപ്പോയി.

ദുർഗന്ധം പരത്തുന്നു എന്ന് മാത്രമല്ല, അന്തേവാസികൾക്ക് തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് കൊടുക്കുന്നത് എന്ന് കൂടി കുറേ ആൾക്കാരെ കൂട്ടി അയാൾ പരാതി കൊടുത്തു! അങ്ങനെ ഹെൽത്തുകാർ വീണ്ടും വന്നു.

ഹെൽത്ത് ഇൻസ്‌പെക്ടറും സംഘവും എല്ലായിടവും കർശനമായി പരിശോധിച്ചു. ഫ്രിഡ്ജും ഫ്രീസറും അടുക്കളയും പരിശോധിച്ച അവർക്കൊപ്പം നിന്ന് പാൻജോ കാര്യങ്ങൾ വിശദീകരിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യമായ അവർ നടപടികളെടുക്കാതെ പുഞ്ചിരിയോടെ മടങ്ങിപ്പോയി.

എങ്കിലും, ‘നിന്റെ പ്രസ്ഥാനം ഞാൻ പൂട്ടിക്കും’ എന്ന് കുര്യാക്കോസ് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത് പാൻജോയെ അസ്വസ്ഥനാക്കി. കാരണം, വല്ലപ്പോഴുമൊക്കെ അവിടെയെത്തുന്ന രണ്ടു പെൺകുട്ടികൾ തന്റെ മക്കളുടെ കൂട്ടുകാരാണ്.

തൊടുപുഴയിൽ ചുങ്കത്തു ചേരിയിൽ നോബിക്ക് കെട്ടിച്ചു കൊടുത്ത മകൾ ഷൈനി വല്ലപ്പോഴുമൊക്കെ സ്വന്തം വീട്ടിലെത്തുമ്പോൾ മക്കളെയും കൂട്ടി തന്റെ വീട്ടിലും വരും. അവർ മക്കളോടൊപ്പം കളിക്കും, സൈക്കിൾ ചവിട്ടും. തങ്കം പോലുള്ള ആ പെൺകുട്ടികൾ, അലീനയും ഇവാനയും, പാൻജോയുടെ കുട്ടികളുടെ കൂട്ടുകാരായ ഓമനക്കുട്ടികളായിരുന്നു.

പാൻജോയുമായി ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ ചില കാര്യങ്ങളാണ് ഞാൻ കുറിക്കുന്നത് : ‘ഈ കുര്യാക്കോസ് ചേട്ടൻ കുറേ വർഷങ്ങൾക്ക് മുൻപ് അതിരമ്പുഴേന്ന് ഇവിടെ വന്നു താമസമാക്കിയതാ. വടകരേൽന്നാ വീട്ടുപേര്. പണ്ട് ടൈലിന്റെ പണിയൊക്കെ ചെയ്തിരുന്നതാ. പിന്നെ ബസ് മേടിച്ചു. അതെല്ലാം പൊട്ടി. പുള്ളീടെ അഞ്ച് പിള്ളേരിൽ മൂത്തതാ ഷൈനി. അവര് വല്ലപ്പോഴുമൊക്കെ തൊടുപുഴേന്ന് ഇവിടെ വരുമ്പം ഞങ്ങള് കാണും. എന്തേലും പ്രശ്നം ഉള്ളതായി തോന്നീട്ടില്ല.

എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപ് അവര് ഇവിടെ വന്നു. റോസാ മിസ്റ്റിക്കയിൽ ഒരു ജോലി തരാമോന്നു ചോദിച്ചാ വന്നത്. അന്നേരം കുറേ സങ്കടങ്ങളൊക്കെ പറഞ്ഞു. പൊതുവെ ഒത്തിരി വർത്താനം പറയാത്ത ഷൈനി അന്ന് ഒത്തിരി സങ്കടത്തിലുമായിരുന്നു.

പുള്ളിക്കാരീടെ കഴുത്തേൽ കരിനീല പാടുകൾ ഒണ്ടാരുന്നു. ‘അച്ചാച്ചൻ അമ്മേ നിലത്തൂടെ വലിച്ചിഴച്ചു അടിച്ചു എന്നൊക്കെ പിള്ളേര് പറഞ്ഞു. ഇവിടെ വേക്കൻസി ഇല്ലാഞ്ഞിട്ടും അവരുടെ അവസ്ഥ കണ്ടിട്ട് ഞാൻ ജോലി കൊടുത്തു.

ആദ്യമൊക്കെ ഷൈനി അപ്പച്ചമ്മാരേം അമ്മച്ചിമാരേം നല്ലപോലെ നോക്കുമെങ്കിലും എപ്പോഴും ഒരു മൗനമാ. ഒരു മാസം കഴിഞ്ഞപ്പഴേക്കും എല്ലാർക്കും ഷൈനിയെ വെല്യ കാര്യമായി. ഷൈനിയും എല്ലാരുമായി കൂട്ടായി.’’

ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു, ‘പാൻജോ ഒന്ന് ചോദിച്ചോട്ടെ, ഷൈനിയ്ക്ക് എത്ര ശമ്പളമുണ്ടായിരുന്നു?‘പതിനാറായിരം രൂപ അന്ന് ശമ്പളം കൊടുക്കുമായിരുന്നു. ആ ജോലിക്ക് സാധാരണ തുടക്കക്കാർക്ക് കൊടുക്കുന്നതിലും ആയിരം കൂടുതൽ കൊടുത്തിരുന്നു. സ്വന്തം വീട്ടിലായതുകൊണ്ട് വേറെ വെല്യ ചെലവില്ലല്ല

കുറച്ചു പരിചയം ആയിക്കഴിഞ്ഞു പ്രൊമോഷൻ കൊടുക്കാമെന്നും ശമ്പളം കൂട്ടിക്കൊടുക്കാമെന്നുമൊക്കെ വിചാരിച്ചതാ. റോസാ മിസ്റ്റിക്കയുടെ കുറച്ചൂടെ വലിയ ഒരു യൂണിറ്റ് കോട്ടയത്തു തുടങ്ങാൻ പണി നടക്കുന്നുണ്ട്. മൂന്നാല് മാസം കഴിഞ്ഞ് അത് സ്റ്റാർട്ട്‌ ചെയ്യും. അന്നേരം ഷൈനിയെ അവിടെ നേഴ്സ് ആയി വെക്കാൻ ഉദ്ദേശിച്ചതാ.

അപ്പപ്പിന്നെ ഈ കുര്യാക്കോസിനെക്കൊണ്ട് സമയമില്ലല്ലോ. എന്തു ചെയ്യാനാ! അങ്ങനെ നാലു മാസം കഴിഞ്ഞ് ഒരു ദിവസം ഷൈനി പറഞ്ഞു, ‘അവനെതിരെ ഞാൻ കേസ് കൊടുത്തിരിക്കുവാ, അതുകൊണ്ട് നീയവിടെ ജോലിക്ക് പോകണ്ടാന്ന് അപ്പച്ചൻ പറഞ്ഞു. അതുകൊണ്ട് സാറേ എനിക്കിനി ജോലിക്ക് വരാൻ പറ്റില്ല.”

ഞങ്ങള് ഞായറാഴ്ച പള്ളീൽ പോയിട്ട് വേദപാഠം കഴിഞ്ഞു വരുമ്പം ഷൈനീടെ പിള്ളേരും ഞങ്ങടെ കൂടെ കാറേൽ പോരും. കുറേനാൾ അങ്ങനെയായിരുന്നു. പക്ഷേ ഒരു ദിവസം ആ പിള്ളേര് വണ്ടിയിൽ കേറാൻ മടിച്ചു നിന്നു.

ചോദിച്ചപ്പം അവര് പറഞ്ഞു, ‘ഇനി മേലാൽ നിങ്ങള് അങ്കിളിന്റെ വണ്ടിയേൽ കേറരുതെന്ന് വെല്യപ്പാ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞേച്ച് അവര് ഊടുവഴീക്കൂടെ ഓടിപ്പോയി. അങ്ങനെ കുര്യാക്കോസ് ആ പിള്ളേരേം ഒറ്റപ്പെടുത്തി. ഞങ്ങളോട് മിണ്ടാൻ പോലും പിള്ളേര് നിക്കുകേല. കാരണം വെല്യപ്പയെ പേടിയാ. അത്രയ്ക്ക് ദുഷ്ടനാ അയാള്. സത്യത്തിൽ ഒൻപത് മാസമായിട്ട് സ്വന്തം വീട്ടിൽ നിന്നിട്ട് പോലും അവർക്കൊരു സമാധാനോം ഇല്ലായിരുന്നു.”

ഇത്രയുമൊക്കെ കേട്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി. കൊച്ചുമക്കൾ കൂടെയുള്ളപ്പോഴാണല്ലോ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊക്കെ ഏറ്റവും സന്തോഷം. എന്നിട്ടും ആ മാലാഖക്കുഞ്ഞുങ്ങളെ ഒരു ഭാരമായി കണ്ട ആ ദുഷ്ടൻ മകളോട് പറഞ്ഞു, ‘നീ എവിടേലും ജോലിക്ക് പോകുവാണേൽ പിള്ളേരെ വല്ല ഹോസ്റ്റലിലും ആക്കിക്കോണം.”

വല്യപ്പനെന്ന നിലയിൽ അയാൾ എന്തായിരുന്നു പറയേണ്ടത്? ‘ഷൈനീ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. നിനക്ക് പഠിക്കാനോ ജോലിക്കോ എവിടെ വേണേലും പൊക്കോ മോളേ, ഈ കുഞ്ഞുങ്ങളെ ഞങ്ങൾ നോക്കിക്കോളാം.”

അങ്ങനെയൊരു കരുതലിന്റെ വാക്ക് കേൾക്കാൻ ആ പാവം മോൾക്കും കുഞ്ഞു മക്കൾക്കും ഭാഗ്യമുണ്ടായില്ല. പാൻജോ പറഞ്ഞു, ‘എന്റെ ഭാര്യ ലൂസിക്ക് ഷൈനിയോട് അര മണിക്കൂർ മിണ്ടാൻ കിട്ടിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. പക്ഷേ. അതിനുള്ള സ്വാതന്ത്ര്യമില്ലല്ലോ. അവസരവും കിട്ടിയില്ല.

ഒടുവിലവൾ അപ്പച്ചൻ പറഞ്ഞപോലെ ഹോസ്റ്റൽ തേടിയിറങ്ങി. അവരെ എവിടെയെങ്കിലും ആക്കിയിട്ടു വേണം പഠിക്കാൻ. എന്നിട്ട് വേണം ജോലിക്ക് പോകാൻ. ഹോസ്റ്റല് കാർ പറഞ്ഞു, ‘ഇത്രേം ചെറിയ പിള്ളേരെ നോക്കാൻ ഇവിടെ പറ്റത്തില്ല. കൊറച്ചൂടെ കഴിഞ്ഞിട്ട് നോക്കാം.”

പിള്ളേർ വളർന്നു വലുതാകുന്നത് വരെ ഷൈനി എവിടെപ്പോകും? അന്നവൾ കൂട്ടുകാരി ജെസിക്ക് (റോസാ മിസ്റ്റിക്കയിലെ കൂട്ടുകാരി) ശബ്ദസന്ദേശം അയച്ചു, രഹസ്യം പറയുന്നത് പോലെ തീരെ ശബ്ദം താഴ്ത്തിയാണവൾ പറഞ്ഞത്. വീട്ടിൽ ആരെങ്കിലും കേൾക്കുമോ എന്ന് ആ സാധു പേടിച്ചു കാണും.

ഇത്രയും നിസ്സഹായയായ, ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും പോയ ഒരു സാധു വീട്ടമ്മ സ്വന്തം വീട്ടിൽ പോലും അപ്പനെയും അമ്മയെയും പേടിച്ചാണ് ജീവിച്ചത് എന്ന് വേണം കരുതാൻ . ആരൊക്കെ പുറന്തള്ളിയാലും ആത്മവിശ്വാസത്തോടെ കേറിച്ചെല്ലാവുന്ന ഇടമാണ് പിറന്നുവീണ വീട് എന്ന സാമാന്യ ധാരണ അവളുടെ കാര്യത്തിൽ തെറ്റായിപ്പോയി. അതോടെ പ്രത്യാശകളെല്ലാം അന്നവസാനിച്ചു.

‘പിള്ളേരേം കൊണ്ട് പോയി ചാകെടീ’ എന്ന് അന്ന് രാത്രിയിൽ ഭർത്താവും കൂടി പറഞ്ഞത് ഏറെനാളായി ഷൈനി ചിന്തയിൽ കൊണ്ടുനടന്നെന്ന് വിചാരിക്കാവുന്ന കടുംകൈയ്ക്ക് മേൽ ആണിയടിയ്ക്കലുമായി. അക്കാര്യം രാത്രിയിൽത്തന്നെ പിഞ്ചോമനകളോടും പറഞ്ഞുകാണും.

അവരെക്കൊണ്ട് മകൻ എഡ്വിനെ വിളിപ്പിച്ച് പറയിപ്പിച്ചു, ‘ഞങ്ങൾ പോകുന്നു ചേട്ടായീ. ഇനി നമ്മൾ തമ്മിൽ കാണില്ല. “ എന്താണുദ്ദേശമെന്ന് അവനപ്പോൾ പിടികിട്ടിക്കാണില്ല. വെളുപ്പിന് 4.43 ന് ഷൈനിയും മക്കളും പുറത്തിറങ്ങി നീങ്ങുന്ന ആ സി സി ടി വി ദൃശ്യം ലോകത്തിനു കിട്ടിയത് കുര്യാക്കോസ് ശത്രുവായി കണ്ട പാൻജോയുടെ ക്യാമറയിൽ നിന്നാണ്.

ഈ സംഭവപരമ്പരയിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യമിതാണ്. ചുരുണ്ടുകൂടി മൂടിപ്പുതച്ചു കിടന്നുറങ്ങാൻ ഏതൊരു കുഞ്ഞും ഏറ്റവും ഇഷ്ടപ്പെടുന്ന ആ കുളിരുള്ള പുലർച്ചയ്ക്ക് സ്വന്തം അമ്മ തന്നെ പിഞ്ചു കുഞ്ഞുങ്ങളെ ബലമായി പിടിച്ചു വലിച്ചു മരണത്തിലേക്ക് കൊണ്ടുപോകുന്ന കാഴ്ച ഇനിയെന്നും നോവായി, നീറ്റലായി , വിങ്ങലായി, ഉണങ്ങാത്ത വ്രണമായി നമുക്കൊപ്പമുണ്ടാകണം.

ആ രാത്രിയിൽ ഷൈനി ഒരു പോള കണ്ണടച്ചിട്ടുണ്ടാവില്ല. കുട്ടികൾ ഒന്നുമറിയാതെ ഉറങ്ങിയിരിക്കാം. പുലരും മുൻപേ അമ്മ വിളിച്ചുണർത്തിയത് അവർക്ക് ഇഷ്ടപ്പെട്ട് കാണില്ല. എപ്പോഴെങ്കിലും ഷൈനിയുടെ ഉള്ളിൽ കുടിയേറിയ ആ കടുംകൈ വിചാരത്തെ പുറത്താക്കാൻ ഒരു പരിശുദ്ധത്മാവ് പറന്നിറങ്ങിയില്ലല്ലോ എന്നോർത്തു നാം ദൈവത്തോട് പോലും പരിഭവിച്ചു പോകുന്നു.

മരിച്ചവരിൽ ഏതെങ്കിലുമൊരാൾ ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് ഞാൻ എന്റെ അപ്പനമ്മമാരെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ ആഗ്രഹിച്ചിട്ടോ പ്രാർത്ഥിച്ചിട്ടോയില്ല. എന്നാൽ അടുത്ത കാലത്ത് ഞാൻ ചിലരെക്കുറിച്ച് അങ്ങനെ ആഗ്രഹിച്ചു പോകുന്നു. ആദ്യം സിദ്ധാർഥിനെക്കുറിച്ചാണ്. കാരണങ്ങൾ ഞാൻ എടുത്തു പറയേണ്ടതില്ല. പിന്നെ ഷൈനി, അലീന, ഇവാനാ എന്നിവരെക്കുറിച്ചും.

ജീവിക്കാൻ കൊതിച്ച് ഒത്തിരി സ്വപ്‌നങ്ങൾ നെയ്തവരായിരുന്നു അവർ. സിദ്ധാർഥ്നെ ഒരുകൂട്ടം പിശാചുക്കൾ കൊന്നു. ഷൈനിയെ സാഹചര്യങ്ങൾ കൊന്നു. അത് ആത്മഹത്യയല്ല, കൊലപാതകമാണ്.

ഒരു ഭാര്യ, സഹോദരി, മകൾ എന്നൊക്കെയുള്ള നിലയിൽ അവൾ അർഹിച്ചിരുന്നതും അവൾക്ക് ആവശ്യമായിരുന്നതും കൊടുക്കാത്ത കുടുംബങ്ങളും കൂട്ടുകാരും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഈ സമൂഹമാണ് അവരെ കൊന്നത്.കരുണയുടെ, കനിവിന്റെ ഒരു തുള്ളി വീഴ്ത്തണം ലോകമേ