News Social Media

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥതയില്ലാത്തത്: കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടു വര്‍ഷമായി പ്രസിദ്ധീകരിക്കാതെ ഇപ്പോഴും നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന പതിവ് സര്‍ക്കാര്‍ മറുപടി ആത്മാര്‍ത്ഥതയില്ലാത്തതും വഞ്ചനാപരവുമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ യൂത്ത് കൗണ്‍സില്‍.

ന്യൂനപക്ഷ കമ്മീഷനില്‍ ഭൂരിപക്ഷമുള്ള മറ്റ് സമുദായങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണോ ഈ നിലപാടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭയില്‍ മറുപടി പറയുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൃത്യമായ ഉത്തരം നല്‍കാതെ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന അപഹാസ്യ മറുപടി ഈ സംശയത്തിന് ബലം കൂട്ടുന്നു.

ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തൊക്കെ ശുപാര്‍ശകള്‍ ആണ് ഉള്‍ക്കൊ ള്ളിച്ചിരിക്കുന്നത് എന്നറിയാനുള്ള ക്രൈസ്തവ വിഭാഗത്തിന്റെ അവകാശത്തെപോലും തള്ളിക്കൊണ്ട് ഉരുണ്ടുകളിക്കുന്ന സര്‍ ക്കാര്‍ നിലപാട് ക്രൈസ്തവ സമൂഹത്തോടുള്ള അപ ഹേളനയുടെഭാഗമാണെന്നും യൂത്ത് കൗണ്‍സില്‍ സമ്മേളനം ചൂണ്ടിക്കാട്ടി.

കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധിരി അധ്യക്ഷത വഹിച്ച യോഗം ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

രൂപതാ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത യൂത്ത് കണ്‍വീനര്‍ എഡ്വിന്‍ പാമ്പാറ, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ അജിത്ത് അരിമറ്റം, ഡോ. ജോബിന്‍ പള്ളിയമ്പില്‍, ക്ലിന്റ് അരീപ്ലാക്കല്‍, ജോണ്‍ ആരിയപ്പിള്ളി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ പോള്‍, സെബാസ്റ്റ്യന്‍ തോട്ടം, ജിനു മുട്ടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.