Daily Saints Reader's Blog

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ: ഒക്ടോബർ 11

ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ സോട്ടോ ഇൽ മോണ്ടെ എന്ന ചെറിയ ഗ്രാമത്തിലാണ് 1881 നവംബർ 25 ന് ഏയ്ഞ്ചലോ ഗ്യൂസെപ്പെ റോങ്കാലി എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ജനിച്ചത്. ജിയോവാനി ബാറ്റിസ്റ്റ റൊങ്കാലിയുടെയും ഭാര്യ മരിയാന ജിയൂലിയ മസോളയുടെയും മകനാണ്.

1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ബെർഗാമൊ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു.

1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത നിയമ സംഹിതകൾ തയ്യാറാക്കി. 1901 മുതൽ 1905 വരെ റോമൻ പൊന്തിഫിക്കൽ സെമിനാരിയിലെ ഒരു വിദ്യാർത്ഥിയായിരുന്നു വിശുദ്ധൻ.

1904 ആഗസ്റ്റ് 10ന് റോമിലെ പിസ്സാ ദെൽ പോപോളോയിലെ മോണ്ടെ സാന്റോ സാന്താ മരിയ പള്ളിയിലെ പുരോഹിതനായി അഭിഷിക്തനായി. 1905-ൽ ബെർഗാമൊയിലെ പുതിയ മെത്രാനായി നിയമിതനായ ഗിയാകൊമോ മരിയ റാഡിനി ടെടെസ്ചിയുടെ സെക്രട്ടറിയായി നിയമിതനായി.

1915-ൽ ഇറ്റലി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ സൈന്യത്തിലെ മെഡിക്കൽ കോർപ്പിൽ സർജന്റ് ആയി നിയമിതനാവുകയും മുറിവേറ്റ സൈനികർക്കുള്ള സൈനിക പാതിരിയായി സേവനത്തിൽ ഏർപ്പെട്ടു. യുദ്ധം അവസാനിച്ചപ്പോൾ യുവാക്കളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു വിദ്യാർത്ഥി ഭവനം ഇദ്ദേഹം തുടങ്ങിവച്ചു.

1919-ൽ സെമിനാരിയിലെ ആത്മീയ ഡയറക്ടർ ആയി വിശുദ്ധന്‍ നിയമിതനായെങ്കിലും 1921-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ ഇദ്ദേഹത്തെ റോമിലേക്ക് വിളിക്കുകയും വിശ്വാസ പ്രചാരണ സമിതിയുടെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു.

1925-ൽ പിയൂസ്‌ പതിനൊന്നാമൻ പാപ്പാ ഇദ്ദേഹത്തെ ബൾഗേറിയയിലെ ‘അപ്പസ്തോലിക് വിസിറ്റർ’ ആയി നിർദ്ദേശിക്കുകയും അരിയോപോളിസ് രൂപതയുടെ ‘എപ്പിസ്കോപ്പേറ്റ്’ ആയി ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അപ്പസ്തോലിക സന്ദേശമായി അദ്ദേഹം തിരഞ്ഞെടുത്ത ‘അനുസരണയും സമാധാനവും’ പിന്നീടുള്ള ജീവിതം മുഴുവനും വിശുദ്ധനെ നയിക്കുന്ന സന്ദേശമാറി.

1925 മാർച്ച് 19ന് ബൾഗേറിയയിലേക്ക് തിരിച്ച് വരികയും അവിടുത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അവിടെ വച്ച് അദ്ദേഹത്തിന് അപ്പോസ്തോലിക പ്രതിനിധി എന്ന സ്ഥാനം നൽകുകയും 1935 വരെ ഇത് തുടരുകയും ചെയ്തു. ഇക്കാലയളവിൽ അദ്ദേഹം അവിടത്തെ ക്രിസ്ത്യൻ സമൂഹങ്ങൾ സന്ദർശിക്കുകയും മറ്റ് ക്രിസ്ത്യൻസമൂഹവുമായി നല്ല ബന്ധം വച്ചുപുലർത്തുകയും ചെയ്തു.

1935-ൽ തുർക്കിയിലെയും ഗ്രീസിലെയും അപ്പസ്തോലിക പ്രതിനിധിയായി നിർദ്ദേശിക്കപ്പെട്ടു. കത്തോലിക്കർക്കിടയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയേറെ തീവ്രമായതായിരുന്നു.

കൂടാതെ ഓർത്തഡോക്സ് സഭയും ഇസ്ലാമിക ലോകവുമായുള്ള ഇദ്ദേഹത്തിന്റെ ബഹുമാനത്തോടെയുള്ള ഇടപഴകലും സംഭാഷണ രീതിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1944 ഡിസംബറിൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ ഫ്രാൻസിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു.

പിയൂസ് പന്ത്രണ്ടാമന്റെ നിര്യാണത്തിനു ശേഷം ഇദ്ദേഹത്തെ അടുത്ത മാർപാപ്പയായി 1958 ഒക്ടോബർ 28ന് ജോണ്‍ ഇരുപത്തിമൂന്നാമൻ എന്ന നാമധേയത്തോടുകൂടി തിരഞ്ഞെടുത്തു.

അഞ്ചു വർഷം നീണ്ടു നിന്ന ഇദ്ദേഹത്തിന്റെ പാപ്പാ ജീവിതം വഴി ലോകം മുഴുവനും സൗമ്യനും മാന്യനും ഊർജ്ജസ്വലനുമായ ഒരു നല്ല ഇടയന്റെ ചിത്രമാണ് സമ്മാനിച്ചത്. തടവുകാരെയും രോഗികളെയും സന്ദർശിക്കുകയും ചെയ്യുക വഴി കാരുണ്യത്തിന്റെ ക്രിസ്തീയ മാതൃക അദ്ദേഹം ലോകത്തിന് തുറന്നു നല്കി.

‘അമ്മയും അധ്യാപികയും’ എന്ന തലക്കെട്ടിൽ ക്രിസ്തു മതവും സമൂഹ പുരോഗതിയും എന്ന വിഷയത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഇടയലേഖനം ലോകമെങ്ങും വളരെയേറെ അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്.

റോമൻ സിനഡ് വിളിച്ചു കൂട്ടുകയും, തിരുസഭാ ചട്ടങ്ങൾ നവീകരിക്കുന്നതിനായി ഒരു സമിതിയെ നിയമിക്കുകയും, രണ്ടാം വത്തിക്കാൻ കൗണ്‍സിൽ വിളിച്ചുകൂട്ടുകയും ചെയ്തു. വിശ്വാസികൾ ഇദ്ദേഹത്തിൽ ദൈവത്തിന്റെ നന്മ ദർശിക്കുകവഴി ‘നല്ല പാപ്പാ’ എന്നാണ് വിളിച്ചിരുന്നത്.

ക്രിസ്തുവിൽ അഗാധമായ വിശ്വാസവും ക്രിസ്തുവിനെ പുൽകുവാനുള്ള ഉത്കടമായ ആഗ്രഹവും ഉള്ള ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പാ 1963 ജൂണ്‍ 3ന് ക്രിസ്തുവിൽ അന്ത്യനിദ്ര പ്രാപിച്ചു. 2014 ഏപ്രിൽ 27 ന് ഫ്രാൻസിസ് മാർപാപ്പ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.