Daily Saints Reader's Blog

വിശുദ്ധ സില്‍വേരിയൂസ് പാപ്പാ: ജൂൺ 20

വൈദികനാകുന്നതിനുമുമ്പ് വിവാഹിതനായിരുന്ന ഹോര്‍മിസ് ദാസു പാപ്പായുടെ പുത്രനാണ് സില്‍വേരിയൂസുപാപ്പാ. വിശുദ്ധ അഗാപെറസു പാപ്പായുടെ മരണശേഷം 47-ാം ദിവസം സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് അഞ്ചു പട്ടമേ ഉണ്ടായിരുന്നുള്ളൂ. 536 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ അഭിഷേകം

കാല്‍ക്കദോനിയാ സുനഹദോസിലെ തീരുമാനങ്ങളെ നിഷേധിച്ചിരുന്ന ഒരു ഗണമാണ് അസെഫാലി. അവരെ അനുകൂലിച്ചിരുന്നവളാണ് തെയോഡോറാ രാജ്ഞി. അവള്‍ മാര്‍പ്പാപ്പായോടു ഒന്നുകില്‍ കോണ്‍സ്‌ററാന്റിനോപ്പിളിലെ പ്രേട്രിയാര്‍ക്ക് അന്തിമുസിനെ അംഗീകരിക്കുക അല്ലെങ്കില്‍ അവിടെപ്പോയി അദ്ദേഹത്തോട് ആലോചന നടത്തുക എന്നാവശ്യപ്പെട്ടു.

അത് സാദ്ധ്യമല്ലെന്നു മാര്‍പ്പാപ്പാ മറുപടി നല്കി. കോണ്‍സ്‌ററാന്റിനോപ്പിളില്‍ വിജിലിയൂസ് എന്നൊരു ആര്‍ച്ച് ഡീക്കനുണ്ടായിരുന്നു. അദ്ദേഹത്തിനു രാജ്ഞി എഴുതി അന്തിമുസിനെ അംഗീകരിക്കയാണെങ്കില്‍ അദ്ദേഹത്തെ മാര്‍പ്പാപ്പായാക്കാമെന്ന്. വിജിലിയൂസു സമ്മതിച്ചു.

സില്‍വേരിയൂസിനെ പാപ്പാ സ്ഥാനത്തുനിന്ന് ബഹിഷ്‌ക്കരിക്കാനും വിജിലിയൂസിനെ മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കുന്ന തിന് വേണ്ടതുചെയ്യാനും ആവശ്യപ്പെട്ടുകൊണ്ട് രാജ്ഞി സര്‍വ സൈന്യാധിപനായ ബെലിസാരിയൂസിനെഴുതി. സില്‍വേരിയൂസിനെ അദ്ദേഹം ലിസിയായില്‍ പാതരായിലേക്കു നാടുകടത്തി.

അവിടത്തെ മെത്രാന്‍ ബഹിഷ്‌കൃതനായ പാപ്പായെ ബഹുമാനപൂര്‍വ്വം സ്വീകരിച്ചു. മാത്രമല്ല. അദ്ദേഹം കോണ്‍സ്റ്റാന്റി നോപ്പിളില്‍ പോയി ചക്രവര്‍ത്തിയെകണ്ട് എത്രയും സമുന്നതനായ റോമാ മെത്രാനെ നാടുകടത്തിയതിന് ദൈവകോപം ചക്രവര്‍ത്തിയുടെ നേരെ ജ്വലിക്കുമെന്ന് അറിയിച്ചു.

അദ്ദേഹം ചക്രവര്‍ത്തിയോടു പറഞ്ഞു: ‘ ലോകത്തില്‍ രാജാക്കന്മാര്‍ വളരെയുണ്ട് : ലോകമാസകലമുള്ള തിരുസ്സഭയുടെ തലവനായ മാര്‍പ്പാപ്പാ ഒന്നേയുള്ളു. ഇത് ഒരു പൗരസ്ത്യ മെത്രാന്‍ പ്രഖ്യാപനമാണ് ; റോമാ മാര്‍പ്പാപ്പായുടെ പരമാധികാരത്തിന് ഒരുത്തമ സാക്ഷ്യമാണ്.

ജസ്‌ററീനിയന്‍ചക്രവര്‍ത്തി ക്രൂരത മനസ്സിലാക്കിക്കൊണ്ട് മാര്‍പ്പാപ്പായെ റോമയിലേക്കു മടക്കി അയയ്ക്കാന്‍ കല്പന ഉണ്ടായി. മാര്‍ഗ്ഗമദ്ധ്യേ ശത്രുക്കള്‍ മാര്‍പ്പാപ്പായെ പ്രതിരോധിച്ചു വന്യമായ ഒരു ദ്വീപിലേക്ക് കൊണ്ടുപോയി. അവിടെ 588 ജൂണ്‍ 20-ാം തീയതി സില്‍വേരിയൂസുപാപ്പാ അന്തരിച്ചു. അദ്ദേഹത്തെ ഒരു രക്തസാക്ഷിയായിട്ടാണ് പരിഗണിക്കുന്നത്.