അത്മായർക്കും, കുടുംബത്തിനും, ജീവിതത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ, പരിശുദ്ധ സിംഹാസനം അംഗീകരിച്ചിട്ടുള്ള വിവിധ അത്മായ സംഘടനകളുടെയും, സഭാപ്രസ്ഥാനങ്ങളുടെയും, പുതിയ സമൂഹങ്ങളുടെയും അധ്യക്ഷരുമായി ലിയോ പതിനാലാമൻ പാപ്പാ, ജൂൺ മാസം ആറാം തീയതി വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച്ച നടത്തി.
തദവസരത്തിൽ, വിവിധ സംഘടനകൾ, തങ്ങളുടെ പ്രത്യേകമായ പ്രവർത്തനങ്ങളാൽ, ആളുകളെ, പ്രശ്നങ്ങളുടെയും, തെറ്റിദ്ധാരണകളുടെയും നടുവിലും ക്രൈസ്തവ പാതയിൽ പിന്തുണയോടെയും, പ്രോത്സാഹനത്തോടെയും വഴിനടത്തുന്നതിനു പ്രത്യേകം നന്ദിയർപ്പിച്ചു. സ്വഭാവത്തിലും ചരിത്രത്തിലും സംഘടനകൾ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും, സഭയ്ക്ക് എല്ലാവരും ഏറെ പ്രിയപ്പെട്ടവരാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഒരു പൊതു ഉദ്ദേശ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം ഒരു അടിസ്ഥാന യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, നാം ആരും ക്രിസ്ത്യാനികളെന്ന നിലയിൽ ഒറ്റയ്ക്കല്ല എന്നും, മറിച്ച്, നാം കർത്താവിനാൽ സ്ഥാപിതമായ ഒരു ജനതയുടെ ഭാഗമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ക്രിസ്തീയ ജീവിതം മനസ്സിലും ഹൃദയത്തിലും മാത്രം ഒതുങ്ങുന്ന ഒരുതരം ബൗദ്ധികമോ വൈകാരികമോ ആയ അനുഭവമായി ഒറ്റപെട്ടു കഴിയുന്നതല്ലായെന്നും, അത് ഉയിർത്തെഴുനേറ്റ ക്രിസ്തുവിന്റെ നാമത്തിൽ ശിഷ്യന്മാർ ഒരുമിച്ചുകൂടിയതുപോലെ, കൂട്ടായ്മയുടേതാണെന്നും പാപ്പാ പറഞ്ഞു. രണ്ടാം വത്തിക്കാൻ സൂനഹദോസ് അപ്പസ്തോലിക കൂട്ടായ്മകൾക്ക് നൽകിയ പ്രാധാന്യവും പാപ്പാ അടിവരയിട്ടു.
സഭയിലെ എല്ലാ കോട്ടയംകളുടെയും ലക്‌ഷ്യം ഒന്ന് തന്നെയാണെന്നും, അത് കൃപ സ്വീകരിക്കുവാനും,ദാനം ചെയ്യുവാനുമുള്ള വിളിയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ക്രിസ്തുവിനെ കണ്ടുമുട്ടാനുള്ള ആഗ്രഹവും അവിടുന്ന് നമുക്കു നല്കുന്ന ദിവ്യജീവനുവേണ്ടിയുള്ള ദാഹവും ഹൃദയങ്ങളിൽ ഉണർത്തുക എന്നതാണ് ഈ കൃപ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
തുടർന്ന്, ഓരോ സംഘടനകൾക്കും, പരിശുദ്ധ പിതാവുമായി ഉണ്ടായിരിക്കേണ്ടുന്ന കൂട്ടായ്മയെക്കുറിച്ചും പാപ്പാ ഓർമ്മപ്പെടുത്തി. ഐക്യവും ദൗത്യവും സഭയുടെ ജീവിതത്തിന്റെ രണ്ട് അവശ്യ വശങ്ങളും, പത്രോസിനടുത്ത ശുശ്രൂഷയിലെ രണ്ടു മുൻഗണനകളുമാണെന്നു പറഞ്ഞ പാപ്പാ, ഈ രണ്ട് മേഖലകളിലും പാപ്പായുമായി വിശ്വസ്തതയോടെയും ഉദാരമായും സഹകരിക്കാൻ എല്ലാ പ്രസ്ഥാനങ്ങളെയും പാപ്പാ ആഹ്വാനം ചെയ്തു.
ഐക്യത്തിന്റെ പുളിമാവായിരിക്കുവാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. പരിശുദ്ധാത്മാവ് സഭയിൽ കൊണ്ടുവരുന്ന കൂട്ടായ്മയാണിതെന്നും പാപ്പാ അടിവരയിട്ടു. വിയോജിപ്പുകളും അക്രമവും കൊണ്ട് കീറിമുറിക്കപ്പെട്ട നമ്മുടെ ലോകത്ത്, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പുളിപ്പ് ആയിത്തീരുവാനും പാപ്പാ ആഹ്വാനം ചെയ്തു.
പ്രേഷിതപ്രവർത്തനമാണ് , തന്റെ ആത്മീയ ജീവിതത്തെ രൂപപ്പെടുത്തിയതെന്നു പറഞ്ഞ പാപ്പാ, മിഷനറി തീക്ഷ്ണത എല്ലായ്പോഴും പ്രസ്ഥാനങ്ങളിൽ സജീവമായി നിലനിർത്തണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. കർത്താവുമായുള്ള കണ്ടുമുട്ടലും, അതുവഴിയായി ഹൃദയങ്ങളിൽ ഉൾക്കൊണ്ട നവജീവിതവും മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി.