Pope's Message Reader's Blog

സഭ കരുണയുടെ ഭവനമാണ്: ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നൽകിയ പ്രബോധനം ഇപ്രകാരമായിരുന്നു: ‘സുഖപ്പെടുത്തുന്ന യേശുവിനെ പറ്റി നമുക്ക് തുടർന്നും ധ്യാനിക്കാം. ഇന്ന്, പ്രത്യേകമായ രീതിയിൽ നമ്മൾ തടസ്സപ്പെടുത്തപ്പെടുകയും, പൂട്ടിയിടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു ഞാൻ നിങ്ങളെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു.

ജീവിത്തഗിൽ പ്രത്യാശയോടെ മുൻപോട്ടു പോകുന്നത് ഉപയോഗശൂന്യമാണെന്നു നമുക്ക് ചിലപ്പോൾ തോന്നാറുണ്ട്. പലപ്പോഴും പലതിൽ നിന്നും പിൻവാങ്ങിക്കൊണ്ട്, പൊരുതുവാൻ ഇനി ഇല്ല എന്ന ചിന്തകൾ നമ്മിൽ ഉണ്ടായേക്കാം.

ഈ ഒരു സാഹചര്യത്തെ സുവിശേഷങ്ങൾ വിവരിക്കുന്നത്, തളർവാതം എന്ന പ്രതീകം ഉപയോഗിച്ചുകൊണ്ടാണ്. അതിനാൽ, ഇന്ന്, വിശുദ്ധ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന തളർവാതരോഗിയുടെ രോഗസൗഖ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

യഹൂദന്മാരുടെ ഒരു ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി യേശു ജറുസലേമിലേക്കു പോകുന്നു. എന്നാൽ ഉടനെ ദേവാലയത്തിൽ പോകുന്നില്ല; പകരം, അദ്ദേഹം ഒരു വാതിൽക്കൽ നിലയുറപ്പിക്കുന്നു. അവിടെയാണ് ആടുകളെ കൊണ്ടുവന്നു ശുദ്ധീകരിച്ചശേഷം, ബലിയർപ്പിക്കുന്നതിനായി കൊണ്ടുപോകുന്നത്. ഈ വാതിലിനു സമീപത്തായി നിരവധി രോഗികളും കിടന്നിരുന്നു.

ആടുകളിൽ നിന്ന് വ്യത്യസ്തമായി ഈ രോഗികൾ അശുദ്ധരായി കണക്കാക്കപ്പെട്ടതിനാൽ ദേവാലയത്തിൽ പ്രവേശിക്കുന്നത് അവർക്ക് നിഷിദ്ധമായിരുന്നു. അവരുടെ വേദനയിലേക്ക് യേശു കടന്നുവരുന്നു. ഈ ആളുകൾ അവരുടെ ജീവിതത്തിന്റെ വിധിയെ മാറ്റാൻ കഴിയുന്ന ഒരു അത്ഭുതം പ്രതീക്ഷിച്ചു.

വാസ്തവത്തിൽ, വാതിലിനടുത്ത് ഒരു നീന്തൽക്കുളം ഉണ്ടായിരുന്നു, അതിലെ വെള്ളത്തിന് സുഖപ്പെടുത്തുവാനുള്ള അത്ഭുതസിദ്ധിയുണ്ടെന്നു കണക്കാക്കപ്പെട്ടിരുന്നു. ചില നിമിഷങ്ങളിൽ വെള്ളം ഇളകുന്ന അവസരത്തിൽ, ആദ്യം വെള്ളത്തിൽ മുങ്ങിയിരുന്നവർ സുഖം പ്രാപിക്കുന്നതായി അവർ വിശ്വസിച്ചിരുന്നു.

ഇവിടെ ‘ദരിദ്രർ തമ്മിലുള്ള ഒരു യുദ്ധം’ ഉടലെടുക്കപെട്ടു. കുളത്തിലേക്ക് പ്രവേശിക്കാൻ മാത്സര്യപൂർവ്വം കഠിനാധ്വാനം ചെയ്യുന്ന ഈ രോഗികളുടെ സങ്കടകരമായ രംഗം നമുക്ക് സങ്കല്പിക്കാവുന്നതേയുള്ളു.

കരുണയുടെ ഭവനം” എന്നർത്ഥം വരുന്ന ആ കുളത്തെ ബെത്സയ്‌ദ എന്ന് വിളിച്ചു. ഇത് സഭയുടെ ഒരു പ്രതിരൂപമാണ്. രോഗികളും ദരിദ്രരും എല്ലാവരും ഒത്തുകൂടുകയും, അവർക്ക് സൗഖ്യം നൽകുവാനും, പ്രത്യാശ നൽകുവാനും കർത്താവ് കടന്നെത്തുകയും ചെയുന്ന ഒരു ഇടം.

മുപ്പത്തിയെട്ട് വർഷമായി തളർവാതം ബാധിച്ച ഒരു മനുഷ്യനെ യേശു പ്രത്യേകമായി അഭിസംബോധന ചെയ്യുന്നു. ജലം ഇളകുമ്പോൾ ഒരിക്കലും കുളത്തിൽ മുങ്ങുവാൻ സാധിക്കാത്തതിനാൽ, സകലതിൽ നിന്നും പിൻവാങ്ങിയ ഒരു വ്യക്തിത്വം. വാസ്തവത്തിൽ, പലപ്പോഴും നമ്മെ തളർത്തുന്നത് നിരാശയാണ്. നമ്മെ ഇത് നിരുത്സാഹത്തിലേക്കും, അലസതയിലേക്കും കൊണ്ടുചെന്നെത്തിക്കുന്നു.

പക്ഷാഘാതം ബാധിച്ച വ്യക്തിയോട് യേശു ചോദിക്കുന്നത് ഇപ്രകാരമാണ്: ” നിങ്ങൾ സൗഖ്യമാക്കപ്പെടുവാൻ ആഗ്രഹിക്കുന്നുവോ?”. ഈ ചോദ്യം ഒരു പക്ഷെ ഉപരിപ്ലവമായി നമുക്ക് തോന്നിയേക്കാം. എന്നാൽ ഈ ചോദ്യം ഏറെ പ്രാധാന്യമർഹിക്കുന്നു.

കാരണം സൗഖ്യത്തിൽ നിന്നും ഏറെ നാളുകളായി തടസപ്പെടുത്തപ്പെട്ട ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, പിന്നീട് സൗഖ്യപ്പെടുവാനുള്ള അവന്റെ ആഗ്രഹത്തെ പോലും ഇത് ഇല്ലായ്മ ചെയ്യുന്നു.

ചില സമയങ്ങളിൽ, നമ്മെ പരിപാലിക്കാൻ മറ്റുള്ളവരെ നിർബന്ധിച്ചുകൊണ്ടു, രോഗികളായി തുടരുവാൻ പോലും നാം ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കാതിരിക്കാനുള്ള ഒരു ഒഴികഴിവ് കൂടിയാണിത്. ഇവിടെയാണ് യേശു ആ മനുഷ്യനെ അവന്റെ യഥാർഥവും അഗാധവുമായ ആഗ്രഹത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.

വാസ്തവത്തിൽ, ഈ മനുഷ്യൻ യേശുവിന് റെ ചോദ്യത്തോട് കൂടുതൽ വ്യക്തമായി പ്രതികരിക്കുകയും ജീവിതത്തെക്കുറിച്ചുള്ള തന്റെ ദർശനം വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഒന്നാമതായി, അവനെ കുളത്തിൽ മുക്കാൻ അവനു ആരുമില്ലെന്ന് അവൻ പറയുന്നു. അതിനാൽ തെറ്റ് അവനിൽ ആരോപിക്കുക അസാധ്യം. മറിച്ച് അവനെ പരിപാലിക്കാത്ത മറ്റുള്ളവരുടേതാണ്. ഈ മനോഭാവം സ്വന്തം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കാനുള്ള കാരണമായി മാറുന്നു.

എന്നാൽ യഥാർത്ഥത്തിൽ അവനെ സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ലേ? വിശുദ്ധ അഗസ്റ്റിൻ ഇവിടെ ജ്ഞാനപ്രദമായ ഉത്തരം നൽകുന്നുണ്ട്: “സുഖപ്പെടുന്നതിനു അവനു തീർച്ചയായും ഒരു മനുഷ്യന്റെ സഹായം ആവശ്യമായിരുന്നു, ഈ മനുഷ്യൻ ദൈവവും ആകാം. ഇതാ ഇവിടെ ആ മനുഷ്യൻ എത്തിച്ചേർന്നിരിക്കുന്നു. ഇനിയും സൗഖ്യപ്പെടലിനു എന്തിനു അമാന്തം പാലിക്കണം?”

താൻ കുളത്തിലേക്ക് മുങ്ങാൻ ശ്രമിക്കുമ്പോൾ എല്ലായ്പ്പോഴും ആരെങ്കിലും തന്റെ മുന്നിൽ വന്നിരിക്കുമെന്നു ഈ രോഗി പരാതി പറയുന്നുണ്ട്. ഈ മനുഷ്യൻ ജീവിതത്തെക്കുറിച്ച് മാരകമായ ഒരു കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നു. നാം ഭാഗ്യവാന്മാരല്ലാത്തതുകൊണ്ടാണ് നമുക്ക് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നു നാം വിചാരിച്ചേക്കാം. കാരണം വിധി നമുക്കെതിരാണ്.

ഇവിടെ ഈ മനുഷ്യൻ നിരുത്സാഹതയുടെ അവസ്ഥയിലാണ് കാണപ്പെടുന്നത്. ജീവിതത്തോടുള്ള പടപൊരുത്തലിൽ പരാജയപ്പെട്ട ഒരു വ്യക്തി. ഇവിടെ യേശു അവന്റെ ജീവിതത്തെ വീണ്ടെടുക്കുവാനും, അത് അവന്റെ കൈകളിൽ ആണെന്ന് ബോധ്യപ്പെടുത്തുവാനും സഹായിക്കുന്നു.

വിട്ടുമാറാത്ത അവസ്ഥയിൽ നിന്ന് എഴുന്നേൽക്കാനും, തന്റെ കിടക്ക എടുക്കുവാനും, വീണ്ടെടുക്കുവാനും യേശു അവനെ ക്ഷണിക്കുന്നു. ആ കിടക്ക ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യപ്പെടുന്നില്ല: കാരണം അത് അവന്റെ രോഗത്തിന്റെ ഭൂതകാലത്തെ പ്രതിനിധീകരിക്കുന്നു, അത് അവന്റെ കഥയാണ്. അതുവരെ ഭൂതകാലം അവനെ പലതിലും തടസ്സപ്പെടുത്തിയിരുന്നു. മരണപ്പെട്ടവനെപോലെ ജീവിതം തള്ളിനീക്കുവാൻ അവനെ നിർബന്ധിച്ചിരുന്നു.

എന്നാൽ ഇപ്പോൾ അതാ അയാൾ തന്റെ കിടക്കയെടുത്തുകൊണ്ട് എവിടെക്കുവേണമെങ്കിലും നീങ്ങും വിധം ധൈര്യവാനായിരിക്കുന്നു. തന്റെ ചരിത്രത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് അവൻ മനസ്സിലാക്കിയിരിക്കുന്നു. ഉത്തരവാദിത്വത്തോടെ ഏതു പാത തിരഞ്ഞെടുക്കണമെന്നു അവനു തിരിച്ചറിവുണ്ടായിരിക്കുന്നു. ഇതിനെല്ലാം അവൻ നന്ദിയർപ്പിക്കുന്നത് യേശുവിനാണ്.

പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ ജീവിതം എവിടെയാണ് അവസാനിച്ചതെന്ന് മനസ്സിലാക്കാനുള്ള കൃപ യേശുവിനോട് നമുക്ക് ചോദിക്കാം. സുഖപ്പെടുത്തപ്പെടാനുള്ള നമ്മുടെ ആഗ്രഹത്തിന് ശബ്ദം നൽകാൻ നമുക്ക് ശ്രമിക്കാം. പുറത്തുകടക്കാൻ ഒരു മാർഗവും കാണാതെ തളർന്നുപോയവർക്കായി നമുക്ക് പ്രാർത്ഥിക്കാം. കരുണയുടെ യഥാർഥ ഭവനമായ ക്രിസ്തുവിന്റെ ഹൃദയത്തിൽ വസിക്കാൻ നമുക്ക് യേശുവിനോട് അർത്ഥിക്കാം.”