News Reader's Blog Social Media

ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്

പാലാ :ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്.

മദ്യമയക്കുമരുന്ന് സംസ്‌കാരം മനുഷ്യന്റെ നിലവാര തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. മയക്കുമരുന്നുകളുടെ സ്വാധീനം സംസ്ഥാനത്ത് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ലഹരിക്കെതിരെ പൊതുസമൂഹം ഒന്നിച്ച് പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും ബിഷപ് പറഞ്ഞു.

രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, സാബു എബ്രാഹം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെക്‌സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സംസ്ഥാനതല സമ്മേളനത്തിന്റെ ആതിഥേയത്വം വഹിച്ചത് പാലാ അല്‍ഫോന്‍സാ കോളേജും പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുമാണ്. അല്‍ഫോന്‍സാ കോളേജിലെ എന്‍.സി.സി., എന്‍.എസ്.എസ്. ടീമംഗങ്ങളും സമിതി അംഗങ്ങളായ ആന്റണി മാത്യു, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവല്‍, ടിന്റു അലക്‌സ് എന്നിവരും നേതൃത്വം നല്‍കി.

ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളായ ലഹരിവിരുദ്ധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, കോര്‍ണര്‍ യോഗങ്ങള്‍, തൊഴില്‍ മേഖലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമുള്ള സന്ദേശ-പ്രതിജ്ഞാ പരിപാടികള്‍, ലഘുലേഖകള്‍, ഹൃസ്വചിത്ര പ്രദര്‍ശനം എന്നിവയിലൂടെ സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതൃത്വം നല്‍കും. രൂപതയിലെ വിവിധ സ്‌കൂളുകള്‍ ആഥിതേയത്വം വഹിക്കുകയും പരിപാടികള്‍ക്ക് സജീവ പങ്കാളികളാകുകയും ചെയ്യും.

കേരള കത്തോലിക്കാ സഭയുടെ 32 അതിരൂപത-രൂപതകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ഒരേ സമയം അസംബ്ലി സന്ദേശങ്ങളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.