Pope's Message Reader's Blog Social Media

‘കോൺക്ലേവ്’ -ചരിത്രവും കാതലായ മാറ്റങ്ങളും…

ഫാ. മാത്യു മുറിയങ്കരിച്ചിറയിൽ

ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണവാർത്ത അറിഞ്ഞതുമുതൽ മാധ്യമങ്ങളിൽ ഇടം പിടിച്ച ഒരു വാക്കാണ്‌ ‘കോൺക്ലേവ്’. ഈ വാക്കിന്റെ ഉത്ഭവം ‘cum'(with,കൂടെ), ‘clavis'(key-താക്കോൽ) എന്നീ ലത്തീൻ പദങ്ങളിൽ നിന്നാണ്. ‘സുരക്ഷിതമായി അടയ്ക്കപെട്ട സ്ഥലം’ എന്നാണ് വാക്യാർത്ഥം.

കോൺക്ലേവ് എന്ന പദം മറ്റു സന്ദർഭങ്ങളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയിൽ ഇത് റോം രൂപതയുടെ മെത്രാനും ആഗോളകത്തോലിക്കാ സഭയുടെ തലവനുമായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് കര്‍ദ്ദിനാള്‍സംഘം നടത്തുന്ന സമ്മേളനത്തെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത്

ആദ്യനൂറ്റാണ്ട് മുതലേ സഭയിൽ മാര്‍പാപ്പമാരുടെ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിരിന്നെങ്കിലും കേവലം പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി മാത്രമാണ് ഇന്ന് നിലനില്‍ക്കുന്ന കോൺക്ലേവ് രൂപത്തിലേക്ക് ഈ തെരഞ്ഞെടുപ്പുകള്‍ എത്തിച്ചേരുന്നത്.

1274-ൽ ഗ്രിഗറി പത്താമൻ മാര്‍പാപ്പയാണ് ഇന്ന് നിലനില്ക്കുന്ന കോൺക്ലേവിന് രൂപം നല്കിയത്. ഇപ്രകാരം, പുതിയ രൂപത്തിലുളള 76-ാമത്തെ കോൺക്ലേവായിരിക്കും 2025 മെയ് 7-നു തുടക്കം കുറിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ രൂപംകൊണ്ട കോൺക്ലേവ് രീതികൾക്കുമുൻപ് റോമിലെ വിശ്വാസികളും വൈദികരുമാണ് തങ്ങളുടെ മെത്രാനെ തെരഞ്ഞെടുത്തിരുന്നത്. സഭയുടെ ആദ്യകാലഘട്ടങ്ങളില്‍ ഇത് എളുപ്പവുമായിരുന്നു.

എന്നാല്‍ വിശ്വാസം സ്വീകരിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന അവരെ ഒരുമിച്ചു കൂട്ടുന്നതിനും തെരഞ്ഞെടുപ്പുകര്‍മ്മം ഫലപ്രദമായി ക്രമീകരിക്കുന്നതിനും ബുദ്ധുമുട്ടുകളുണ്ടാക്കി. ഇവിടെയാണ്‌ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെടുന്ന പ്രതിനിധികളെപ്പറ്റി ചിന്തിക്കുന്നതും അത് പ്രാബല്യത്തില്‍ വരുന്നതും.

ഈ പ്രതിനിധികളെ കുറിച്ച് കൂടുതൽ വ്യക്തത നല്‍കിയത് നിക്കോളോ രണ്ടാമന്‍ മാര്‍പാപ്പയാണ് (1059 – 1061). In nomine Domini എന്ന തൻറെ ഡിക്രിയിലൂടെ (1059) സഭയിലെ കര്‍ദ്ദിനാള്‍ മെത്രാന്മാര്‍(കര്‍ദ്ദിനാള്‍മാരിലെ പ്രമുഖര്‍) ഒരുമിച്ചു കൂടി ഏറ്റവും യോജ്യരായ സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കുകയും അതിനുശേഷം മറ്റു കര്‍ദ്ദിനാള്‍മാരെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പു നടത്തി റോമിലെ വൈദികരെയും വിശ്വാസികളെയും അറിയിച്ചു അവരുടെയും സമ്മതം വാങ്ങിച്ചു തുടര്‍ന്ന് റോമന്‍ ചക്രവര്‍ത്തിയുടെ അംഗീകാരത്തോട് കൂടിയുമാണ് പുതിയ മാര്‍പാപ്പയെ പ്രഖ്യാപിക്കേണ്ടത്.

കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ അവകാശമുള്ളൂ എന്ന ഈ നിയമം ഇന്നും ഏതാനും ചില മാറ്റങ്ങളോടെ നിലനില്‍ക്കുന്നു എന്നത് പ്രസക്തമാണ്. റോമന്‍ ചക്രവര്‍ത്തിയുടെ അംഗീകാരവും സഭയില്‍ ഒരുകാലത്ത് മാര്‍പാപ്പമാരുടെ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയിരുന്നു എന്നതും ഇവിടെ വ്യക്തമാണ്.

ഗ്രിഗറി ഏഴാമനാണ് (1073) റോമന്‍ ചക്രവര്‍ത്തിയുടെ അനുവാദം തേടിയ അവസാനത്തെ മാര്‍പാപ്പ. എന്നാല്‍ ഇന്ന് ഒരു വ്യക്തി മാര്‍പാപ്പയായ് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്നതോടെ മറ്റാരുടെയും അനുവാദം ആവശ്യമില്ലാതാകുന്നു കാരണം കത്തോലിക്കാസഭയിൽ മാര്‍പാപ്പയുടെ മുകളില്‍ മാനുഷികമായ മറ്റൊരു പദവിയില്ല.

പത്താം ലാറ്ററന്‍ എക്യുമെനിക്കല്‍ സിനഡാണ് (1139) മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണമായ അധികാരം കര്‍ദ്ദിനാള്‍മാര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് 1169-ല്‍ അലക്സാണ്ടര്‍ മൂന്നാമന്റെ നേതൃത്വത്തില്‍ കൂടിയ ലാറ്ററന്‍ കൌണ്‍സിലില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുവാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വോട്ട് വേണമെന്ന് നിയമം കൊണ്ടുവന്നു (Licet de vitanda).

എന്നാല്‍ ഈ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്നു മാത്രം വ്യക്തമാക്കിയില്ല. അതുകൊണ്ട് തന്നെ സഭയിൽ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തു. ചിലര്‍ ഇതിനു ‘പരസ്പര ധാരണ’യാണ് പരിഹാരമാര്‍ഗ്ഗമായി കണ്ടെത്തിയത്. അതിനാൽ പരസ്പര ധാരണയിലൂടെ ഈ പദവിയില്‍ എത്തിയവരും മാര്‍പാപ്പമാരുടെ നിരയിലുണ്ട്. കര്‍ദ്ദിനാള്‍സംഘം ഏകപക്ഷീയമായി നിയമിച്ച രണ്ട് കര്‍ദ്ദിനാള്‍മാരാണ്‌ 1265-ല്‍ ക്ലമന്റ് നാലാമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്.

വര്‍ഷങ്ങളോളം നീണ്ടുപോയ മാര്‍പാപ്പമാരുടെ തെരഞ്ഞെടുപ്പുകളും സഭയുടെ ചരിത്രത്തിലുണ്ട്. ക്ലമന്റ് നാലാമന്‍ മാര്‍പാപ്പയുടെ മരണശേഷം ഇറ്റലിയിലെ വിത്തെര്‍ബോയിൽ, 1271 -ല്‍ കര്‍ദ്ദിനാള്‍സംഘം പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായ് കൂടിയ സമ്മേളനം രണ്ടു വര്‍ഷവും ഒന്‍പതു മാസവുമാണ് നീണ്ട് പോയത്.

ഇത് ഭരണാധികാരികളുടെയും വിശ്വാസികളുടെയും അപ്രീതിക്കും കാരണമായി. അവസാനം വാഴ്ത്തപെട്ട ഗ്രിഗറി പത്താമനെ മാര്‍പാപ്പയായ് തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം ഒരു വൈദികന്‍ പോലുമായിരുന്നില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു സമയത്ത് അവിടെ സന്നിഹിതനുമായിരുന്നില്ല.

എന്നാല്‍ തന്റെ ഭരണകാലത്ത് ഗ്രിഗറി പത്താമന്‍മാര്‍പാപ്പ തന്നെയാണ് മാര്‍പാപ്പയുടെ തെരെഞ്ഞെടുപ്പിലുണ്ടാകുന്ന കാലതാമസത്തിന് പരിഹാരം കണ്ടെത്തിയത്. രണ്ടാം ലിയോണ്‍ സൂനഹദോസിലെ (1274) അഞ്ചാം സെക്ഷനില്‍ ‘UBI PERICULUM’ എന്ന കോണ്‍സ്റ്റിട്ട്യുഷനിലൂടെ അദ്ദേഹം മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ കോണ്‍സ്റ്റിട്ട്യുഷനിലാണ് ‘കോണ്‍ക്ലെവ്’ എന്ന പദത്തിന്റെ ഉപയോഗം ആദ്യമായി കാണുന്നത്. ഇതിലെ ചില പ്രധാന പരിഷ്കാരങ്ങള്‍ ഇവയാണ്:

മാര്‍പാപ്പയുടെ മരണശേഷം പത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്‌ കോണ്‍ക്ലെവ് കൂടേണ്ടത്. (എല്ലാ പ്രതിനിധികളും എത്തിച്ചേരുന്നത്തിനാണ് പത്ത് ദിവസം നിഷ്കര്‍ഷിക്കുന്നത്) മാര്‍പാപ്പ മരിച്ച സ്ഥലത്തോ അതിനടുത്തുള്ള നഗരത്തിലെ അനുയോജ്യമായ സ്ഥലത്തോ കോണ്‍ക്ലെവ് നടത്തണം.

കോണ്‍ക്ലെവ് നടത്തുന്ന സ്ഥലത്ത് എല്ലാവരും ഒരുമിച്ച് താമസിക്കണം. പുറത്തുനിന്നു ആര്‍ക്കും പ്രവേശനമില്ല, പുറത്തോട്ടു പോകാനും സാധ്യമല്ല. രഹസ്യ സംഭാഷണം പാടില്ല. പ്രത്യേക ജനാലയിലൂടെ കോണ്‍ക്ലെവ് സ്ഥലത്തേക്ക് ഭക്ഷണം എത്തിക്കണം.

ആദ്യ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ദ്ദിനാളൻമാർ മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അടുത്ത അഞ്ച് ദിവസങ്ങളിലെ ഭക്ഷണത്തിൽ കുറവ് വരുത്തും. ഈ അഞ്ച് ദിവസങ്ങള്‍ക്കുള്ളിലും കര്‍ദ്ദിനാള്‍മാർ മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ വെറും റൊട്ടിയും വീഞ്ഞും വെള്ളവും മാത്രമായിരിക്കും ആഹാരം.

അസുഖമാല്ലാതെ മറ്റേതെങ്കിലും കാരണങ്ങൾ മൂലം കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലെവിൽ പങ്കെടുക്കാതിരിക്കുകയോ തുടങ്ങിക്കഴിഞ്ഞു കോണ്‍ക്ലെവ് ബഹിഷ്കരിക്കുകയോ ചെയ്താലും കോണ്‍ക്ലേവ് തടസ്സം കൂടാതെ തുടരും. ഈ നിയമങ്ങള്‍ അനുസരിക്കാത്തവരെ സഭയില്‍ നിന്നും പുറത്താക്കും (ipso facto – excommunication).

കര്‍ശനമായ ഈ നിയമങ്ങള്‍ സഭയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് വഴിതെളിച്ചെങ്കിലും അതിനുശേഷം 1276-ല്‍ അരേസ്സോയില്‍ കൂടിയ കോണ്‍ക്ലെവില്‍ കേവലം ഒരു ദിവസം കൊണ്ട് ഇന്നസന്‍റ് അഞ്ചാമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തു എന്നത് ഈ നിയമത്തെ സാധൂകരിക്കുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ ഈ വര്‍ഷം തന്നെ ഇന്നസന്‍റ് അഞ്ചാമന്‍ മാര്‍പാപ്പയും കാലം ചെയ്തു.

അദ്ദേഹത്തിനുശേഷം ഏഴ് ദിവസത്തെ കോണ്‍ക്ലെവ് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട അഡ്രിയാന്‍ അഞ്ചാമന്‍ മാര്‍പാപ്പ, ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ കൊണ്ടുവന്ന നിയമങ്ങള്‍ റദ്ദാക്കിയത് സഭയില്‍ വീണ്ടും പ്രതികൂലസാഹചര്യത്തിനു വഴി തെളിച്ചു. എന്നാല്‍ ഈ വര്‍ഷം തന്നെ, പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍പേ അദ്ദേഹം വിത്തെര്‍ബോയില്‍ കാലം ചെയ്തു.

തന്മൂലം 1276 മുതല്‍ 1294 വരെയുള്ള കാലഘട്ടങ്ങളിലെ മാര്‍പാപ്പമാരുടെ തെരഞ്ഞെടുക്കുവാന്‍ കൂടിയ കൊണ്ക്ലെവുകള്‍ ആറു മുതല്‍ ഒന്‍പതു മാസം വരെയോളം ദീര്‍ഘിക്കുവാന്‍ ഇടയായി. 1294-ല്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടത് 2 വര്‍ഷവും 9 മാസവും പത്രോസിന്റെ സിംഹാസനം ഒഴിവായി കിടന്നതിനു ശേഷമാണ്.

സെലസ്റ്റിന്‍ അഞ്ചാമൻ മാര്‍പാപ്പ തന്റെ ചുരുങ്ങിയ സേവന കാലഘട്ടത്തില്‍ (അഞ്ച് മാസവും എട്ട് ദിവസവും-1294 ഡിസംബര്‍ 13ന് സ്ഥാനത്യാഗം), ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ കൊണ്ടുവന്ന നിയമങ്ങള്‍ പുനസ്ഥാപിച്ചു എന്നത് പ്രസക്തമാണ്. 1295 -ല്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട ബോനിഫാച്ചോ ഏട്ടാമന്‍ മാര്‍പാപ്പ, തന്റെ മുന്‍ഗാമിയുടെ തീരുമാനം ഉറപ്പിക്കുന്ന വിധം ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ ‘UBI PERICULUM’ എന്ന കോണ്‍സ്റ്റിട്ട്യുഷനിലൂടെ കൊണ്ടുവന്ന കാതലായ മാറ്റങ്ങള്‍ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തി.

1417 -ല്‍ കൊന്‍സ്ടന്‍സ് സൂനഹദൊസ് കോണ്‍ക്ലെവ് നിയമങ്ങളെ പുനക്രമീകരിച്ചു. എന്നാല്‍ ജൂലിയസ് രണ്ടാമന്‍ (1512), പോള്‍ മൂന്നാമന്‍ (1542), പയസ്സ് നാലാമന്‍ (1561), പയസ്സ് ഒന്‍പതാമന്‍ (1870) എന്നിവര്‍, എക്യുമെനിക്കല്‍ സൂനഹദൊസിന്റെ സമയത്ത് തങ്ങള്‍ മരിക്കുകയാണെങ്കിലും പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് സൂനഹദൊസ് അല്ലെന്നും കര്‍ദ്ദിനാള്‍സംഘമാണെന്നും പ്രത്യേകം വ്യക്തമാക്കി.

കോണ്‍ക്ലെവില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍മാരുടെ പൊതു പ്രഖ്യാപനത്തിലൂടെ (വോട്ടു രേഖപ്പെടുത്താതെ) പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടവരും മാര്‍പാപ്പമാരുടെ നിരയിലുണ്ട്. എകപക്ഷീയമായ ഈ പ്രഖ്യാപനത്തെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമായാണ് കര്‍ദ്ദിനാള്‍മാര്‍ കണ്ടിരുന്നത്‌.

1621-ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപെട്ട ഗ്രിഗറി പതിനഞ്ചാമനാണ്‌ ഇപ്രകാരം ഈ പദവിയിലെത്തിയ അവസാനത്തെ വ്യക്തി. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹം തെരഞ്ഞെടുപ്പു നിയമങ്ങളില്‍ മാറ്റം വരുത്തി. കൊണ്ക്ലെവില്‍ രഹസ്യമായി വോട്ടു ചെയ്യണമെന്നും അത് എഴുതി രേഖപ്പെടുത്തണമെന്നുമുള്ള നിയമം കൊണ്ടുവന്നത് ഗ്രിഗറി പതിനഞ്ചാമനാണ്‌.

1798 -ല്‍ പയസ്സ് ആറാമന്‍ മാര്‍പാപ്പയുടെ ‘Quum nos superiore anno’ എന്ന ഡിക്രിയിലൂടെ കൊണ്ക്ലെവിലെ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ കര്‍ദ്ദിനാള്‍സംഘത്തിനു അധികാരം നല്‍കി. നീണ്ട ഇടവേളക്ക് ശേഷം രാഷ്ട്രിയ ഇടപെടലുകള്‍ കോണ്‍ക്ലെവില്‍ തലയുയര്‍ത്തിയത് 1903-ല്‍ കാലം ചെയ്ത ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ കൂടിയ കോണ്‍ക്ലെവിലാണ്. മാര്‍പാപ്പയാകുമെന്നു ഏവരും കരുതിയിരുന്ന കര്‍ദ്ദിനാള്‍ റോന്പുളയെ കോണ്‍ക്ലെവിന്റെ അവസാന ഘട്ടത്തില്‍ ഓസ്ട്രിയ-ഹന്‍ഗറി ചക്രവര്‍ത്തിയുടെ ഇടപെടലുവഴി വീറ്റൊ(veto- jus exclusivae) ചെയ്തു.

കര്‍ദ്ദിനാള്‍ റോന്പുളക്ക് ഫ്രാന്‍സുമായുള്ള ബന്ധമാണ് ഇതിനു കാരണമായത്‌. ഫ്രാന്‍സും ഓസ്ട്രിയയും സ്ഥിരവൈരികളായിരുന്നു. അതിനുശേഷം നടന്ന വോട്ടിങ്ങില്‍ പീയോ പത്താമന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനം ഏറ്റെടുത്ത ഉടനെ തന്നെ അദ്ദേഹം വീറ്റൊ നിയമം റദ്ദാക്കി.

1914-ല്‍ നടന്ന കോണ്‍ക്ലെവില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തൊടെ തെരഞ്ഞെടുക്കപെട്ട ബനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പ തനിക്കുവേണ്ടി തന്നെ വോട്ട് ചെയ്തോ എന്നറിയുവാന്‍ രണ്ടാമതും അദ്ദേഹത്തിന്‍റെ വോട്ട് പരിശോധിച്ചു എന്നത് കോണ്‍ക്ലെവ് ചരിത്രത്തിലെ ഒരു അപൂര്‍വം സംഭവമായി ഇന്നും നിലകൊള്ളുന്നു.

അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി 1922-ല്‍ തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നാം പയസ്സ് മാര്‍പാപ്പ, കോണ്‍ക്ലെവ് കൂടുന്നതിനു മാര്‍പാപ്പയുടെ മരണം കഴിഞ്ഞ് പത്തു മുതല്‍ പതിനഞ്ചു വരെ ദിവസങ്ങള്‍ കാക്കണമെന്ന് നിയമം കൊണ്ടുവന്നു(വിദൂരത്തുള്ള കര്‍ദ്ദിനാള്‍മാര്‍ എത്തിച്ചേരുന്നത്തിനാണ് ഇപ്രകാരം നിയമം കൊണ്ട് വന്നത്).

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ ഭരണകാലഘട്ടത്താണ് ഏറ്റവും കൂടുതല്‍ കര്‍ദ്ദിനാള്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. തല്‍ഫലമായി സിസ്തോ അഞ്ചാമന്‍ മാര്‍പാപ്പ 1588-ല്‍ പ്രഖ്യാപിച്ച ’70’ എന്ന ചരിത്രസംഖ്യയില്‍ മാറ്റം വന്നു.

ജോണ്‍ ഇരുപത്തിമൂന്നാമനു ശേഷം തെരഞ്ഞെടുക്കപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പ, 1970-ല്‍ ‘Ingravescentem Aetatem’ എന്ന മൊത്തു പ്രോപ്രിയോയിലൂടെ എണ്‍പത് വയസ്സ് വരെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കേ കോണ്‍ക്ലെവില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ അനുവാദമുള്ളു എന്ന നിയമം കൊണ്ട് വന്നു.

പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങുന്ന(sede vacante) സമയമാണ് കര്‍ദ്ദിനാള്‍മാരുടെ പ്രായം തീരുമാനിക്കുന്നതിന്റെ മാനദണ്ഡം.ഉദാഹരണത്തിന് ഒരു കര്‍ദ്ദിനാള്‍ sede vacante തുടങ്ങി കഴിഞ്ഞു എണ്‍പത് വയസ്സ് തികയുകയാണെങ്കില്‍ കോണ്‍ക്ലെവില്‍ വോട്ട് രേഖപ്പെടുത്താം.

യുദ്ധകാലഘട്ടത്തെ മാര്‍പാപ്പാമാര്‍ എന്നും ഭയത്തോടെയും മുന്‍കരുതലോട് കൂടെയുമാണ് കണ്ടിരുന്നത്‌. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍, നാസികള്‍ തന്നെ തടവിലാക്കി കൊണ്ടുപോകുകയാണെങ്കില്‍ താന്‍ പിന്നെ മാര്‍പാപ്പ ആയിരിക്കില്ലെന്നും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കണമെന്നും കര്‍ദ്ദിനാള്‍സംഘത്തോട് പന്ത്രണ്ടാം പയസ്സ് മാര്‍പാപ്പ ആവശ്യപ്പെട്ടതു ഇതിനു ഒരു ഉദാഹരണമാണ്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, തന്റെ മുന്‍ഗാമികളായ മാര്‍പാപ്പാമാര്‍ (പയസ്സ് X, പയസ്സ് XI, പയസ്സ് XII, ജോണ്‍ XXIII, പോള്‍ VI) സഭയില്‍ പത്രോസിന്റെ പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പുറപ്പെടുവിപ്പിച്ച ഡിക്രികളെ മാനിച്ചുകൊണ്ടും അവയിലെ ഭൂരിപക്ഷം നിയമങ്ങളെ ഉറപ്പിച്ചുകൊണ്ടും ‘UNIVERSI DOMINICI GREGIS’ എന്ന അപ്പസ്തോലിക കോണ്‍സ്ടിട്ടുഷന്‍ 1996-ല്‍ പുറപ്പെടുവിപ്പിച്ചു. ഇതിലെ പ്രധാനപ്പെട്ട ഒരു കാര്യം, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സഭയില്‍ കോണ്‍ക്ലെവില്‍ നിലനിന്നിരുന്ന മൂന്നു തെരഞ്ഞെടുപ്പു രീതികളെ സൂക്ഷ്മമായി പഠിച്ചു എന്നതാണ്:

quasi ex inspiratione: കോണ്‍ക്ലെവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാര്‍ പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ഥിച്ചശേഷം ഒരു പേര് പ്രഖ്യാപിക്കുന്നു, അതിനെ മറ്റുള്ളവര്‍ സ്വീകരിക്കുന്നു. per comprimissum: കര്‍ദ്ദിനാള്‍സംഘം അവരുടെ ഇടയില്‍ നിന്ന് തന്നെ ഏകപക്ഷീയമായി പ്രതിനിധികളെ തെരഞ്ഞെടുത്ത് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിനായി അവരെ നിയോഗിക്കുന്നു.

തങ്ങളുടെ വ്യക്തിപരമായ വോട്ട് കര്‍ദ്ദിനാള്‍മാര്‍ രേഖപ്പെടുത്തുന്നു. ഒരു വ്യക്തി തെരഞ്ഞെടുക്കപ്പെടുന്നത് വരെ ഇത് തുടരുന്നു. ഈ പഠനത്തിന്റെ വെളിച്ചത്തില്‍ മൂന്നാമത്തേതിനെ ഏറ്റവും സുതാര്യമായി അദ്ദേഹം കണ്ടെത്തി അതിനെ സ്വീകരിച്ചു. ഇതിനെ സ്വീകരിക്കുവാനുള്ള പ്രധാനപ്പെട്ട 2 കാരണങ്ങള്‍:

ഇതിലടങ്ങിയിരിക്കുന്ന തുറവി, വ്യക്തത, നേര്‍വഴി, ലാളിത്യം എന്നിവയാണ്.

എല്ലാ കോൺക്ലേവുകളും സിസ്റ്റിൻ ചാപ്പലിലായിരുന്നില്ല നടന്നത്. 1492-ൽ ആദ്യമായി കോൺക്ലേവ് സിസ്റ്റൈൻ ചാപ്പലിൽ നടന്നു. 1878 മുതൽ എല്ലാ കോൺക്ലേവുകളും ഇവിടെ നടന്നു വരുന്നുണ്ടെങ്കിലും, അതിന് മുൻപ് മറ്റു സ്ഥലങ്ങളിലായിരുന്നു നടന്നിരുന്നത്. റോമിന് പുറത്തു 15 കോൺക്ലേവുകൾ സമ്മേളിച്ചിട്ടുണ്ട്. ഫ്രാൻസിലും (1314–16), ജർമ്മനിയിലും (1415–17) കോൺക്ലേവുകൾ നടന്നിട്ടുണ്ട്.

കര്‍ദ്ദിനാള്‍മാരുടെ ഫലപ്രദവും പര്യാപ്തവുമായ പങ്കാളിത്തം.

മാര്‍പാപ്പയുടെ മരണശേഷം 15 ദിവസം എല്ലാവരും എത്താന്‍ കാക്കണമെന്നും എന്നാല്‍ 20 ദിവസം കഴിഞ്ഞാല്‍ കോണ്‍ക്ലെവുമായി മുന്നോട്ടു പോകണമെന്നും അത് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ വച്ച് തന്നെ നടത്തണമെന്നുമുള്ള നിയമം കൊണ്ട് വന്നതും ഈ കോണ്‍സ്ടിട്ടുഷനിലാണ്.

മറ്റു പാപ്പാമാരും ഈ ചാപ്പലില്‍ കോണ്‍ക്ലെവ് കൂടാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും സഭയുടെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ റോമിലും മറ്റു സ്ഥലങ്ങളിലും കോണ്‍ക്ലെവ് നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കം. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഇറ്റലിയിലെ വിത്തെര്‍ബോയില്‍, 1271 -ല്‍ കര്‍ദ്ദിനാള്‍സംഘം നടത്തിയ സമ്മേളനം.

ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ 2007-ല്‍ തന്റെ മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ‘UNIVERSI DOMINICI GREGIS’ എന്ന അപ്പസ്തോലിക കോണ്‍സ്ടിട്ടുഷനിലെ എഴുപത്തിയഞ്ചാം നമ്പറില്‍ ‘De aliquibus mutationibus in normis de electione Romani Pontificis’ എന്ന മോത്തു പ്രൊപ്രിയയിലൂടെ ചെറിയ ഒരു മാറ്റം കൊണ്ട് വന്നു. കോണ്‍ക്ലെവില്‍ 34 തവണ രഹസ്യ ബാലറ്റ് എണ്ണിയിട്ടും മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കര്‍ദ്ദിനാള്‍മാര്‍ക്ക് മറ്റു തെരഞ്ഞെടുപ്പു മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കാനുള്ള അധികാരം ഇതുവഴി നല്കപെട്ടു.

ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, അദ്ദേഹം വീണ്ടും ‘UNIVERSI DOMINICI GREGIS’ എന്ന അപ്പസ്തോലിക കോണ്‍സ്ടിട്ടുഷനില്‍ ഒരു മാറ്റം കൂടി കൊണ്ടുവന്നിരിന്നു. അതനുസരിച്ച് sede vacante ആയതിനുശേഷം കോണ്‍ക്ലെവ് കൂടാന്‍ പതിനഞ്ചു ദിവസം മുതല്‍ ഇരുപത് ദിവസം വരെ കാക്കണം എന്ന മുന്‍ നിയമത്തിനു മാറ്റം വരുത്തിയില്ലെങ്കിലും ഇതിനു മുന്‍പേ തന്നെ കോണ്‍ക്ലെവ് കൂടുവാനുള്ള തീരുമാനം എടുക്കുവാന്‍ കര്‍ദ്ദിനാള്‍മാര്‍ക്ക് അധികാരം അദ്ദേഹം നല്‌കി എന്നത് ശ്രദ്ധേയമാണ്.

കോണ്‍ക്ലെവില്‍ പങ്കെടുക്കേണ്ട കര്‍ദ്ദിനാള്‍മാര്‍ എല്ലാവരും വത്തിക്കാനില്‍ എത്തിക്കഴിഞ്ഞാല്‍ ഇതനുസരിച്ച് കോണ്‍ക്ലെവിന്റെ തീയതി നിശ്ചയിക്കാവുന്നതാണ്. ഇത് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ അവസാന ദിവസങ്ങളില്‍ ലോകം ആകാംഷയോടെ കാത്തിരുന്ന ഒരു മാറ്റവുമാണ്.

കത്തോലിക്കാസഭയിലെ 267-ാമത്തെ മാര്‍പാപ്പയെ തെരഞ്ഞെടുക്കാൻ 2025 മേയ് 7-നു വൈകുന്നേരം ആരംഭിക്കുന്ന കോൺക്ലേവിൽ 133 കർദ്ദിനാളൻമാരാണ് പങ്കേടുക്കുന്നത്.

“Via Pulchritudinis” (Way of Beauty)— എന്ന് ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പ വിശേഷിപ്പിച്ച, മൈക്കലാഞ്ചലോയുടെ “ലാസ്റ്റ് ജഡ്ജ്മെന്റ്” എന്ന ലോകപ്രശസ്തമായ പെയിന്റിങ്ങ് ഉൾകൊളളുന്ന സിസ്റ്റൈൻ ചാപ്പലിൽ 26-ാമത്തെ കോൺക്ലേവു സമ്മേളിക്കുമ്പോൾ ലോകം മുഴുവൻ പുതിയ മാർപ്പാപ്പയ്ക്കായി, ആഗോളകത്തോലിക്കാസഭയുടെ തലവനായി, റോം രൂപതയുടെ പുതിയ മെത്രാനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.