കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെത്രാനെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന്റെ നടപടി അത്യന്തം പ്രതിഷേധാർഹവും മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആരോപിച്ചു.
രാഷ്ട്രീയ പ്രവർത്തനം ആർക്കുമെതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല. സഭയുടെ ഉടമസ്ഥാവകാശം പി.സി. ജോർജിന് ആരും ഏൽപ്പിച്ചു കൊടുത്തിട്ടില്ല.
സ്വന്തം ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കുമായി അവസരവാദപരമായി സഭയെ താറടിച്ചു കാണിക്കുന്ന ശൈലി പി.സി. ജോർജ് അവസാനിപ്പിക്കണം. പി.സി. ജോർജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് തന്നെ കളങ്കവും അപമാനവുമാണ്.
വാസ്തവവിരുദ്ധമായ ഇത്തരം പ്രസ്താവനകൾ പിൻവലിച്ച് മാപ്പു പറയാൻ പി.സി. ജോർജ് തയാറാകണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി മുന്നറിയിപ്പ് നൽകി.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ടെസി ബിജു പാഴിയാങ്കൽ, ഡെയ്സി ജോർജുകുട്ടി ചീരംകുന്നേൽ, സിനി ജിബു നീറനാക്കുന്നേൽ, തോമസ് ചെമ്മരപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.




