News

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച: ക്രൈസ്തവ പ്രശ്നങ്ങൾ ഉന്നയിച്ച് മെത്രാൻസമിതി

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുന്നയിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ.). പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ഡോ. ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് വെള്ളിയാഴ്ച ഡൽഹിയിൽ മോദിയെ കണ്ടത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇവർക്കൊപ്പമുണ്ടായിരുന്നു. മൂന്നാംതവണയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ സംഘം അനുമോദിച്ചു. മുക്കാൽമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുംനേരേയുള്ള അതിക്രമം വർധിച്ചുവരുന്നതിൽ പ്രധാനമന്ത്രിയെ ആശങ്കയറിയിച്ചതായി ഡോ. ആൻഡ്രൂസ് താഴത്ത് പറഞ്ഞു. നിർബന്ധിത മതപരിവർത്തന നിരോധനനിയമം ദുരുപയോഗിച്ച് പുരോഹിതരെ കേസിൽ കുടുക്കുന്നു, ക്രൈസ്തവ സന്നദ്ധസംഘടനകൾക്ക് വിദേശസംഭാവന സ്വീകരിക്കാനാവശ്യമായ രജിസ്‌ട്രേഷൻ പുതുക്കുന്നില്ല എന്നീ വിഷയങ്ങളും ചൂണ്ടിക്കാട്ടി.

ദേശീയ ന്യൂനപക്ഷ കമ്മിഷൻ, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷൻ എന്നിവയിലേക്ക് സമുദായപ്രതിനിധികളെ ഉൾപ്പെടുത്തണം, ദളിത് ക്രൈസ്തവർക്കും സംവരണാനുകൂല്യങ്ങൾ ഉറപ്പാക്കണം, മന്ത്രാലയങ്ങളിലും വകുപ്പുകളിലും യോഗ്യതയുള്ള ക്രൈസ്തവരെ നിയമിക്കുന്നത് പരിഗണിക്കണം എന്നിവയും ആവശ്യപ്പെട്ടു.

മണിപ്പൂർ വിഷയത്തിൽ സമാധാനമുറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന മറുപടി ലഭിച്ചതായും ഡോ. ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സി.ബി.സി.ഐ. വൈസ് പ്രസിഡന്റ് ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറൽ അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യു കോയിക്കൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.