News Reader's Blog

ബാര്‍ ഡീല്‍ ഏറ്റവും വലിയ ഡീല്‍

സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഡീല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ‘ബാര്‍ ഡീല്‍’ ആണെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. മറ്റ് ഡീലുകളുടെ മറവില്‍ ബാര്‍ ഡീല്‍ സംരക്ഷിക്കപ്പെട്ടു.

അബ്കാരി-അധികാരി ഡീലാണ് ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതും സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കിയതും. രാഷ്ട്രീയ പാര്‍ട്ടികളോ, മുന്നണികളോ ബാര്‍ ഡീലിനെതിരെ പ്രതികരിക്കാത്തത് ‘ഡീല്‍’ കെണിയില്‍പ്പെട്ടതുകൊണ്ടാണ്.

2016 മുതല്‍ 2026 വരെയുള്ള ‘വിമുക്തി മിഷന്റെ ഔട്ട്കം ആണ് ആയിരത്തിലധികം ബാറുകളും 5171 കള്ളുഷാപ്പുകളും നാനൂറോളം ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും. ഡീല്‍ ഉണ്ടെങ്കില്‍ ചട്ടങ്ങളെ യഥേഷ്ടം മറികടക്കാമെന്ന് തെളിയിച്ച സര്‍ക്കാരാണിത്.

മദ്യത്തിന്റെയും, മാരക ലഹരികളുടെയും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളും പതിനായിരക്കണക്കായ ബന്ധുമിത്രാദികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം ശക്തമായി വിനിയോഗിക്കുമെന്നാണ് പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം മദ്യശാലകളും മയക്കുമരുന്ന് മാഫിയയും തഴച്ചുവളര്‍ന്ന കാലഘട്ടം വേറെയില്ല. വിമുക്തി മിഷന്റെ പേരില്‍ പൊടിച്ച കോടിക്കണക്കിന് രൂപയുടെ കണക്കുകളും പ്രവര്‍ത്തനങ്ങളുംകൂടി ഈ സര്‍ക്കാര്‍ പുറത്തുവിടണം, അപ്പോള്‍ മനസ്സിലാകും വിമുക്തി മിഷന്റെ ഗുണഭോക്താവ് ആരാണെന്ന്.