പൗരോഹിത്യസ്വീകരണ ദിനം വൈദികരുടെ ജീവിതത്തിൽ അനന്യമായ ഒരു ദിനമാണെന്നും, ഇത് വിശുദ്ധീകരണത്തിന്റെ വലിയ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നതാണെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാളും, പൗരോഹിത്യ വിശുദ്ധീകരണ ദിനവും സംയുക്തമായി ആഘോഷിക്കുന്ന ജൂൺ മാസം ഇരുപത്തിയേഴാം തീയതി രാവിലെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ചു ലിയോ പതിനാലാമൻ പാപ്പാ, കാർമ്മികത്വം വഹിച്ച പട്ടംകൊടുക്കൽ ശുശ്രൂഷയിൽ സന്ദേശം നൽകിയത്.
കർത്താവിന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയുടെ മുഴുവൻ രഹസ്യാത്മകതയും ഉൾക്കൊണ്ടുകൊണ്ട് മാത്രമാണ് യേശുവിന്റെ തിരുഹൃദയത്തെ പറ്റി സംസാരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും മാർപാപ്പാ പറഞ്ഞു.
തുടർന്ന്, വായിച്ചുകേട്ട വചനഭാഗങ്ങളുടെ പശ്ചാത്തലവും, അർത്ഥവും പാപ്പാ വിവരിച്ചു. തന്റെ ആടുകളെ പ്രത്യേകമായി ശുശ്രൂഷിക്കുന്ന ഇടയനെന്ന നിലയിൽ ദൈവത്തെ വർണ്ണിക്കുന്ന എസക്കിയേൽ പ്രവാചകന്റെ വചനങ്ങൾ എടുത്തു പറഞ്ഞ പാപ്പാ, നഷ്ടപ്പെട്ടവരെ അന്വേഷിക്കുകയും, മുറിവേറ്റവരെ സുഖപ്പെടുത്തുകയും, ദുർബലരെയും രോഗികളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ ദൈവീക ഭാവത്തിൽ നമ്മെത്തന്നെ രൂപീകരിക്കുവാൻ എല്ലാ വൈദികരെയും ക്ഷണിച്ചു.
കർത്താവിന്റെ സ്നേഹം സാർവത്രികമാണെന്നും അവിടെ ഒരു തരത്തിലുള്ള വിഭജനങ്ങൾക്കും വിദ്വേഷങ്ങൾക്കും സ്ഥാനമില്ലെന്നും പ്രവാചകന്റെ വാക്കുകളിൽ പാപ്പാ ഉദ്ബോധിപ്പിച്ചു.
വിശുദ്ധ പൗലോസ് ശ്ലീഹ റോമയിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ നിന്നുള്ള രണ്ടാം വായനയിലെ ചിന്തകൾ പങ്കുവച്ചുകൊണ്ട്, ദൈനംദിന പരിവർത്തന യാത്രയിൽ നമ്മിൽ വസിക്കുന്ന ആത്മാവിന്റെ പ്രചോദനങ്ങൾക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കേണ്ടതിന്റെ ആവശ്യകത പാപ്പാ ഓർമ്മപ്പെടുത്തി.
കർത്താവ് നമ്മെ കൈവിടുകയില്ല എന്ന അവബോധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ പ്രത്യാശയെന്നും ഇതിനു നമ്മെ സഹായിക്കുന്നതാണ് കൂദാശകളുടെ പരികർമ്മങ്ങളെന്നും പാപ്പാ പറഞ്ഞു. വളരെ പ്രത്യേകമായി വിശുദ്ധ കുർബാന, കുമ്പസാരം, പ്രാർത്ഥന, വചന ധ്യാനം, ദാനധർമ്മങ്ങൾ എന്നിവയുടെ പ്രാധാന്യവും പാപ്പാ അനുസ്മരിച്ചു.
വായിച്ചുകേട്ട സുവിശേഷ ഭാഗത്തിന്റെ അടിസ്ഥാനത്തിൽ, യേശുവിന്റെ അജപാലനപരമായ കരുതൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു പാപ്പാ എടുത്തുകാണിച്ചു. ആരും നഷ്ടപ്പെടരുത്, എല്ലാവരും, നമ്മിലൂടെ ക്രിസ്തുവിനെ അറിയുകയും അങ്ങനെ നിത്യജീവൻ സ്വന്തമാക്കുകയും ചെയ്യുന്നതിന് അജപാലന ദൗത്യത്തെ കുറിച്ചുള്ള അവബോധം എല്ലാവരിലും എപ്പോഴും ഉണ്ടാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ഒരു പുതിയ മാനവികത സൃഷ്ടിക്കുവാൻ യേശുവിന്റെ സ്നേഹത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി.
ക്രിസ്തുവിന്റെ ശരീരത്തിന്റെ ഐക്യത്തിനായുള്ള വിശുദ്ധീകരണത്തിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷയാണ് പൗരോഹിത്യ ശുശ്രൂഷ എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനത്തെ ഉദ്ധരിച്ചു സംസാരിച്ച പാപ്പാ, പുരോഹിതർക്കും, മെത്രാന്മാർക്കും, ദൈവജനത്തിനും ഇടയിൽ കൂടുതൽ ഐക്യം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
നാമെല്ലാവരും ഒരേ കൃപയാലും കരുണയാലും വീണ്ടെടുക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തു എന്ന തിരിച്ചറിവിൽ മാത്രമാണ് ഈ ഐക്യം സാധ്യമാവുകയുള്ളു എന്ന് പറഞ്ഞ പാപ്പാ, “നിങ്ങൾക്ക് ഞാൻ ഒരു മെത്രാനാണ്, നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയാണ്” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും ഉദ്ധരിച്ചു.
ഒരു ഏകീകൃത സഭയ്ക്കുവേണ്ടിയുള്ള പാപ്പായുടെ ആഗ്രഹവും വൈദികരോട് സന്ദേശത്തിൽ വെളിപ്പെടുത്തി. ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്ന് സമൃദ്ധമായി ഒഴുകുന്ന സ്നേഹത്താൽ അനുരഞ്ജനത്തിലും ഐക്യത്തിലും പരിവർത്തനത്തിലും ഒരുമിച്ചു നടക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
തുടർന്ന് നവവൈദികരായി അഭിഷേകം ചെയ്യപ്പെടുന്നവരോട്, ദൈവത്തെയും നിങ്ങളുടെ സഹോദരീസഹോദരന്മാരെയും സ്നേഹിക്കുക, കൂദാശകളുടെ ആഘോഷത്തിലും പ്രാർഥനയിലും പ്രത്യേകിച്ച് ആരാധനയിലും ശുശ്രൂഷയിലും ഉദാരമതികളും തീക്ഷ്ണതയുള്ളവരുമായിരിക്കുക.
നിങ്ങളുടെ അജഗണത്തോട് അടുത്തുനിൽക്കുക, എല്ലാവർക്കുമായി നിങ്ങളുടെ സമയവും ഊർജ്ജവും നൽകുക, നിങ്ങൾക്കുവേണ്ടി ഒന്നും ശേഖരിച്ചു വയ്ക്കാതിരിക്കുക , വ്യത്യാസങ്ങളൊന്നും ഉണ്ടാക്കരുത് എന്നിങ്ങനെ വിവിധങ്ങളായ ഉപദേശങ്ങളും പിതൃവാത്സല്യത്തോടെ നൽകി. പൗരോഹിത്യത്തിന്റെ മാതൃക നൽകുന്ന മുതിർന്നവരുടെ ജീവിതത്തെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.