കേരള സുറിയാനിസഭയുടെ പുരോഗതിയ്ക്കായി അക്ഷീണം പ്രയത്നിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ദിവംഗതനായിട്ട് 2025 ജൂണ്‍ 20 ന് 110 വര്‍ഷം തികയുകയാണ്. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.
കേരളത്തിന്റെ നവോഥാനത്തിനു പങ്കുവഹിച്ച കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ദീപിക ദിനപത്രത്തിന്റെ ആദ്യകാല രൂപമായ “നസ്രാണി ദീപികയുടെയും തുടക്കക്കാരൻ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ; മലയാള മനോരമയുടെ പിറവിയിലും മാണിക്കത്തനാരുടെ സഹകരണമുണ്ടായിരുന്നു. സത്യനാദ കാഹളം, കേരള മിത്രം എന്നീ പത്രങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായി.
കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം. വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചയാളായിരുന്നു മാണിക്കത്തനാര്‍. അദ്ദേഹത്തിന്‍റെ ജീവിതം വൈദികവൃത്തിയില്‍ മാത്രമായി ഒതുങ്ങിനിന്നില്ല.
സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി. ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ചെയ്തുഎന്നതും മാണിക്കത്തനാരുടെ സംഭവനകളിൽപെടുന്നു.
ബഹുഭാഷാപണ്ഡിതനും ഭാഷാസ്‌നേഹിയുമായിരുന്ന അദ്ദേഹം 18 ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്നാണ് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്.
തെക്കേ ഇന്ത്യയില്‍ മാണിക്കത്തനാരെ പോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണം. തികഞ്ഞ സമുദായ സ്നേഹിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ ജീവിതം നമ്മെ പ്രചോദിപ്പിക്കട്ടെ.