പാലാ :ഒറീസയിൽ വ്യത്യസ്ത സംഭവങ്ങളിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും വിശ്വാസികൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. രാജ്യവ്യാപകമായി ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്.
അക്രമവും കൊള്ളയടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ അഭിമുഖീകരിക്കേണ്ടി വരുന്നു. 90 വയസ്സുള്ള ഒരു വന്ദ്യവൈദികൻ ഉൾപ്പെടെ ഉള്ളവരെയാണ് ആക്രമിച്ചത്.ഒരു ജനാധിപത്യ രാജ്യത്തിൽ ഇത്തരം സംഭവങ്ങൾ ന്യായീകരിക്കപ്പെടാവുന്നതല്ല.
കന്യാസ്ത്രീകൾക്കും കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനികൾക്കും നേരിടേണ്ടിവന്നത് ക്രൂരമായ അക്രമവും മാനസിക പീഡനവും ആണ്. അവരുടെ മനുഷ്യാവകാശങ്ങൾ എല്ലാം നിഷേധിക്കപ്പെട്ടു. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഈ അക്രമങ്ങൾ അരങ്ങേറിയത്.
തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പോവുകയായിരുന്നു കുട്ടികളും ഒപ്പം ഉണ്ടായിരുന്ന കന്യാസ്ത്രീയും ആണ് ബറാമ്പൂരിൽ ആക്രമിക്കപ്പെട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷനറിമാരും തദ്ദേശീയ ക്രൈസ്തവരും നിരന്തരം ആക്രമിക്കപ്പെടുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണ്. ഇത്തരം നീതി നിഷേധങ്ങൾക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടത് അനിവാര്യമാണ്.
ഇത്തരം മതഭ്രാന്തുകൾക്കെതിരെയുള്ള പോരാട്ടം വിവിധ തലങ്ങളിൽ നടക്കേണ്ടതാണ്. ഗവൺമെന്റുകളുടെയും നിയമ വ്യവസ്ഥ പരിപാലിക്കേണ്ടവരുടെയും പിന്തുണ ഉണ്ടെങ്കില് മാത്രമേ ഇത് സാധിക്കുകയുള്ളൂ.
ക്രൈസ്തവർക്കെതിരെയുള്ള എല്ലാ കടന്നുകയറ്റങ്ങളെയും അപലപിക്കുവാനും കുറ്റവാളികൾക്കെതിരെ നടപടികൾ എടുക്കുവാനും അവരെ മാതൃകാപരമായി ശിക്ഷിക്കുവാനും നിയമ നീതിന്യായ സംവിധാനങ്ങൾ തയ്യാറായെങ്കിൽ മാത്രമേ ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കുകയുള്ളൂ.
ഗവൺമെന്റുകളും മറ്റ് ഉത്തരവാദിത്തപ്പെട്ട ആളുകളും ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടണം എന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി അധികൃതരോട് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധി രി അധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഡോക്ടർ ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത ട്രഷറർ ജോയ് മാത്യു കണി പറമ്പിൽ, ആൻസമ്മ സാബു, സി എം ജോർജ്, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, രാജേഷ് പാറയിൽ, ജോൺസൺ വീട്ടിയാങ്കൽ തുടങ്ങിയവർ സംസാരിച്ചു.