വൈദികർ എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയുള്ള സമരത്തിന് നേതൃത്വം നല്കുന്നു? ജനപക്ഷം നിന്ന് രാപകൽ സമരംചെയ്യുന്ന വൈദികരുടെ അപൂർവകാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പലരുടെയും മനസ്സുകളിൽ ചോദ്യമുയരുന്നുണ്ടാവും.. ഈ അച്ചന്മാർക്ക് ഇത് എന്തിൻ്റെ കേടാ? ഇവർക്ക് പള്ളിയിൽ പ്രാർത്ഥിച്ചും മേടയിൽ വായിച്ചും പഠിച്ചും പള്ളിക്കാര്യങ്ങൾ നോക്കിയും സ്വസ്ഥമായി കഴിഞ്ഞാൽ പോരേ?
നിലവാരമുള്ള ബോധ്യങ്ങൾ
-ജനത്തിനുവേണ്ടി ദൈവത്താൽ വിളിക്കപ്പെട്ടവർ എന്ന ബോധ്യമാണ് വൈദികരെ നയിക്കുന്നത്!
-ഈശോയുടെ തിരുവസ്ത്രത്തിൻ്റെ മഹത്ത്വം തിരിച്ചറിഞ്ഞിട്ടുള്ളവർക്ക് ജനത്തിൻ്റെ പ്രശ്നങ്ങളെ അവഗണിക്കാനാവില്ല.
-ക്രിസ്തുവിൻ്റെ പ്രവാചകദൗത്യം സ്വാംശീകരിച്ചവരാണിവർ. ഭരണ സംവിധാനങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട പാവപ്പെട്ടവർക്കു ലഭിക്കേണ്ട നീതിക്കും ന്യായത്തിനുംവേണ്ടി അലമുറയിടുകയാണ് ഇവർ.
-അൾത്താരയിൽ തങ്ങൾ അർപ്പിക്കുന്ന ക്രിസ്തുവിൻ്റെ ബലിയുടെ സാമൂഹിക മാനങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നവരാണ് ഇവർ.
-വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് ഇവർ… തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദികരിൽ 23 പേർ ഡോക്ടറേറ്റ് ബിരുദമുള്ളവരും മറ്റനേകർ വിവിധങ്ങളായ വിഷയങ്ങളിൽ ബിരുദങ്ങളുള്ളവരുമാണ്.
-ഇവരിൽ ബഹുഭൂരിപക്ഷം പേരും മത്സ്യത്തൊഴിലാളികളുടെ മക്കളാണ്.
കടലിൽ മീൻ പിടിക്കാൻ പോയിട്ടുള്ളവരുൾപ്പെടെ ഇതിലുണ്ട്…
-കടലിനെയും തീരത്തെയും കേട്ടും കണ്ടും അനുഭവിച്ചും വളർന്നവരാണ് ഇവർ. കടലിനെയും തീരത്തെയും കുറിച്ച് ഇവർക്ക് അറിവില്ല എന്ന തെറ്റിദ്ധാരണയും വേണ്ട.
-തീരദേശവിഷയത്തെക്കുറിച്ച് അനുഭവപരമായും ആധികാരികമായും മനസ്സിലാക്കിയിട്ടാണ് അവർ ഈ സമരം ഏറ്റെടുത്തതും, മത്സ്യത്തൊഴിലാളികൾ ഇനിയും വഞ്ചിതരാകാൻ അനുവദിക്കില്ല എന്ന നിലപാടിലേക്ക് എത്തിയതും…
ഓർക്കുക
-മത്സ്യത്തൊഴിലാളികളുടെ സവിശേഷസാധ്യത തിരിച്ചറിഞ്ഞ്, പ്രളയസമയത്ത് രക്ഷകരാകാൻ അവരെ പ്രേരിപ്പിച്ചതും രക്ഷാപ്രവർത്തനത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തതും മുഖ്യമായും വൈദികരായിരുന്നു…
-മത്സ്യത്തൊഴിലാളികളുടെ പ്രിയങ്കരരായ നേതാക്കന്മാരും ഇവർതന്നെയാണ്. രാഷ്ട്രീയക്കാരിൽനിന്നു വ്യത്യസ്തമായി, തങ്ങളോടൊപ്പം നിസ്വാർത്ഥതയോടെ ജീവിക്കുകയും പ്രവർത്തിക്കുന്നവരുമായതുകൊണ്ടാണ് ണ് പാവപ്പെട്ട ഈ ജനം ഇവരെ തങ്ങളുടെ അനിഷേധ്യനേതാക്കളായി കരുതുന്നത്. ഇവർക്ക് നൊന്താൽ അവർക്കും, അവർക്ക് നൊന്താൽ ഇവർക്കും നോവും.
-ഇവർ ഗ്രാമദേവാലയങ്ങളിലെ വൈദികരാണ്. ആ പള്ളികളും ഗ്രാമങ്ങളും കണ്മുൻപിൽ കടൽ കൊണ്ടുപോകുന്നത്, നോക്കി നിൽക്കാൻ വയ്യാത്ത അവസ്ഥയും ജനത്തിൻ്റെ ദൈന്യതയുമാണ് അവരെ ഈ സഹന സമരരംഗത്ത് എത്തിച്ചത്.
മനസ്സിലാക്കുക…
നിങ്ങൾക്ക് തോന്നുണ്ടോ, സ്വന്തം കുടുംബവും ജീവിതവും വേണ്ടെന്നുവച്ച്, മത്സ്യത്തൊഴിലാളികളോടൊപ്പം മുഴുവൻ സമയവും ജീവിക്കുന്ന ഈ വൈദികർ, മരിച്ചാലല്ലാതെ ഈ അതിജീവന സമരത്തിൽ നിന്നും പിന്നോട്ട് പോകുമെന്ന്?
മറിച്ചാണ് ആരെങ്കിലും ചിന്തിക്കുന്നതെങ്കിൽ, കത്തോലിക്കാ പുരോഹിതരെ, അതും തീരദേശത്തെ വൈദികരെ, അവർക്കു തീരെ മനസ്സിലായിട്ടില്ല എന്നാണർത്ഥം! കാരണം, ”എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്കെല്ലാം ചെയ്യാൻ കഴിയും” എന്ന തിരുവചനമനുസരിച്ച്, ക്രിസ്തുവിനെ മാത്രം നേതാവായി സ്വീകരിച്ച ഇവർക്ക് ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല തന്നെ!
മലയാള മനോരമ ഓൺലൈനിൽ വിഴിഞ്ഞം സമര നായകരിലൊരാളായ ഫാദർ. യൂജിൻ പെരേരയുടെ സുദീർഘമായ ഒരു അഭിമുഖം ഉണ്ട്. അതിൽ ഏറ്റവും പ്രസക്തമായ രണ്ടു ചോദ്യങ്ങൾക്ക് അദ്ദേഹം നൽകുന്ന ഉത്തരം വായിക്കുക.
ഈ പദ്ധതിയുടെ ഇതുവരെയുള്ള സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
വലിയതുറയെന്ന ഒരു ഗ്രാമത്തിൽനിന്നുതന്നെ ഒട്ടേറെ വീടുകൾ നഷ്ടപ്പെട്ടു. കൊച്ചുതോപ്പ് എന്ന പ്രദേശം തന്നെ കുറച്ചു കഴിയുമ്പോൾ ഉണ്ടാകില്ല. വലിയതോപ്പെന്ന ഒരു ചെറിയ പ്രദേശവും കടുത്ത ദുരിതത്തിലാണ്. ശംഖുമുഖത്ത് തീരം മാത്രമല്ല, അതുവഴി വിമാനത്താവളത്തിലേക്കുളള റോഡും പൊളിഞ്ഞു പോയി. കണ്ണാന്തുറയിൽ കളിസ്ഥലങ്ങൾ വരെ ഉണ്ടായിരുന്നു. വെട്ടുകാട്, കൊച്ചുവേളി, വേളി എന്നിടങ്ങളെല്ലാം തീരശോഷണത്തിന്റെ രൂക്ഷത അനുഭവിക്കുകയാണ്. വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ രൂക്ഷത അനുഭവിക്കുകയാണ്.
വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ മതിലുവരെ കടൽ എത്തിയിരിക്കുന്നു. വിഴിഞ്ഞത്ത് തിരയിളക്കം പതിവുള്ളതല്ല. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇതു വ്യാപകമായെന്നു മാത്രമല്ല 5 മത്സ്യത്തൊഴിലാളികൾ മരിക്കുകയും ചെയ്തു. തിരയിളക്കം കാരണം തുറമുഖത്ത് വള്ളങ്ങൾ കൂട്ടിമുട്ടി അപകടങ്ങൾ പതിവാണ്. കപ്പൽച്ചാൽ സംബന്ധിച്ച് തുടക്കം മുതൽ ഞങ്ങൾ പറഞ്ഞതാണ്. കപ്പൽച്ചാൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എവിടെയായാലും മത്സ്യബന്ധനത്തിനു പോകാൻ കഴിയാതെ വരുമെന്നു മാത്രമല്ല അതു സ്പെഷൽ സോണായി പ്രഖ്യാപിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് അവിടെ പ്രവേശിക്കാൻ പോലും കഴിയാതെയും വരും.
തുറമുഖവുമായി ബന്ധപ്പെട്ട റെയിൽവേ ലൈനിനായി വീടുകളിൽ മുന്നറിയിപ്പില്ലാതെ കയറി കുറ്റിയടിക്കുന്നതും പതിവായി. ഇതൊക്കെ ആളുകൾക്ക് വലിയ ആശങ്കയാണുണ്ടാക്കുന്നത്. തീരശോഷണം മൂലം വീടു നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ എണ്ണം കൂടുകയാണ് അവരുടെ അവസ്ഥ അങ്ങേയറ്റം ശോചനീയമാണ്. വയോജനങ്ങൾ മാത്രമല്ല കുട്ടികളും അവിടെയുണ്ട്.
സ്വകാര്യതയെന്നത് അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് അന്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസം ഇരുളടഞ്ഞതാണ്, ഇപ്പോൾത്തന്നെ ഇതാണ് അവസ്ഥയെങ്കിൽ കുറച്ചു കഴിഞ്ഞു തീരശോഷണം ശക്തമാകുമ്പോൾ അനാഥരായി എന്നെന്നേക്കുമായി വീടുകൾ ഉപേക്ഷിച്ചു പോകേണ്ടിവരുമെന്ന് ആളുകൾ ഭയക്കുന്നു.
മത്സ്യ സമ്പത്ത്, തൊഴിലാളികൾ, ആവാസ വ്യവസ്ഥ എന്നിവയ്ക്ക് എന്തു സംഭവിക്കുമെന്നു പഠനം നടത്താൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പദ്ധതി നിർമാണം ആരംഭിക്കുന്നതുവരെ അതു ചെയ്തില്ല. കഴിഞ്ഞ ദിവസം മറൈൻ ഡൈവേഴ്സിറ്റി ബോർഡിന്റെ മുൻ ചെയർമാൻ പറഞ്ഞത് കടലിലെ മത്സ്യ ആവാസ വ്യവസ്ഥകൾ തകർന്നു കഴിഞ്ഞുവെന്നാണ്.
വലിയ ഡ്രജിങ് ആണു നടക്കുന്നത്. അതിന്റെ ഫലമായി മത്സ്യങ്ങൾക്കു പ്രജനനത്തിനുള്ള സൗകര്യം നഷ്ടമാകുകയാണ്. ഇത് ഭാവിയിൽ മത്സ്യ സമ്പത്തു നശിക്കാൻ കാരണമാകും. നിർമാണത്തിന്റെ മൂന്നിലൊന്നു മാത്രമായപ്പോഴുള്ള സ്ഥിതിയാണിത്. ഭാവിയിൽ കപ്പലുകൾ കൂടി വരുന്നതോടെ അവയിൽ നിന്നുള്ള മാലിന്യം കാരണം തിരുവനന്തപുരത്തെ സമ്പുഷ്ടമായ കടൽത്തീരം പൂർണമായി ഇല്ലാതാവും.
–ലത്തീൻ അതിരൂപത ഈ സമരം ഏറ്റെടുക്കാനിടയായ സാഹചര്യം എന്താണ്?
തീരത്തെ പ്രശ്നങ്ങളെപ്പറ്റി മത്സ്യത്തൊഴിലാളികൾ രൂപതാ അധ്യക്ഷനോടുൾപ്പെടെ പലപ്പോഴും പരാതി പറയാറുണ്ട്. എന്നാൽ മന്ത്രിസഭാ ഉപസമിതിയുമായി ചർച്ചകൾ നടത്തുന്നതിനാലും കോവിഡ് കാലമായതിനാലും അവരെ സമാധാനിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. ഇപ്പോൾ പ്രശ്നം കൂടുതൽ രൂക്ഷമായതോടെ ആളുകൾ വളരെയേറെ ക്ഷോഭത്തിലായി.
സഭ ഇക്കാര്യത്തിൽ ഇടപെട്ടില്ലെങ്കിൽ വേറെ വഴി നോക്കുമെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പു നൽകി. അങ്ങനെ വന്നാൽ ഒരു നിയന്ത്രണവും ഇല്ലാതാകുന്ന സ്ഥിതി വരും അതിനാലാണ് ഇക്കാര്യത്തിൽ രൂപത ഇടപെട്ടതും ജൂലൈ 24 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംആരംഭിച്ചതും. വളരെ അച്ചടക്കത്തോടെയാണു സമരം നടന്നത്. അപ്പോഴൊന്നും സർക്കാർ തിരിഞ്ഞു നോക്കിയില്ല. ഇതിൽ ക്ഷുഭിതരായിട്ടാണ് ആളുകൾ സ്വന്തം നിലയിൽ പ്രചാരണം തുടങ്ങിയത്. പത്താം തീയതി യാനങ്ങളുമായി മത്സ്യത്തൊഴിലാളികൾ രംഗത്തു വന്നു. അവരെ തടസ്സപ്പെടുത്താൻ പൊലീസ് നടത്തിയ ശ്രമം ആളുകൾക്കിടയിൽ വലിയ പ്രതികരണമുണ്ടാക്കി.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിലാണ് ‘വിഴിഞ്ഞം ചലോ’ എന്ന മുദ്രാവാക്യവുമായി മുല്ലൂരിലെ തുറമുഖ കവാടത്തിൽ സമരം ആരംഭിച്ചത്. വളരെ സമാധാനപരമായിട്ടാണു സമരം നടക്കുന്നത്. ഞങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് തൊഴിലാളികളും അമ്മമാരും യുവജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകും.