മാതാവിന്റെ വണക്കമാസം | മെയ്: 09 പരിശുദ്ധ കന്യകയുടെ വിവാഹം!
പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്നേഹാദരങ്ങളോടു കൂടിയാണ് അവള് പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍ വസിക്കുക അഭിലഷണീയമല്ലായിരുന്നതിനാല്‍ മേരി യൗവ്വനയുക്തയായപ്പോള്‍ അവളെ വിവാഹം കഴിച്ചയയ്ക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിച്ചു.
ബാഹ്യമായ സൌന്ദര്യം കൊണ്ടും ആദ്ധ്യാത്മികമായ സമ്പത്ത് കൊണ്ടും സമ്പന്നയായ മേരിക്ക് അനുരൂപനായ ഒരു വരനെ ലഭിക്കേണ്ടത് അവരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിന്നു. യഹൂദനിയമമനുസരിച്ച് സ്വഗോത്രത്തിലുള്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹമാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഗോത്രത്തിന്റെ് ആചാരങ്ങള്‍ പരിരക്ഷിക്കുന്നതിനായിരിക്കാം ഇപ്രകാരം നിര്‍ദ്ദേശിച്ചിരുന്നത്.
മേരി ദാവീദ് ഗോത്രജയായിരുന്നതിനാല്‍ പ്രസ്തുത ഗോത്രത്തിലുള്ള യുവാക്കന്മാരെ മാത്രമായിരിക്കാം വിവാഹത്തിനുള്ള ഉദ്ദേശമറിയിച്ചത്. എന്നാല്‍ വരുവാനിരിക്കുന്ന ലോകപരിത്രാതാവിന്റെ് മാതാവിന് അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുക ദേവാലയ അധികൃതര്‍ക്കു ദുഷ്കരമായിരിക്കണം. തന്നിമിത്തം ദൈവ പ്രചോദനത്താല്‍ അവര്‍ അത്ഭുതകരമായി ഒരാളെ തെരഞ്ഞെടുക്കുവാനാണ് തീരുമാനിച്ചത്.
യഹൂദ പാരമ്പര്യമനുസരിച്ച് ഒരു സ്ത്രീ വിവാഹിതയാകാതിരിക്കുന്നത് അപമാനമായിട്ടാണ് കരുതുക. അതുകൊണ്ട് പരിശുദ്ധ കന്യകയും യഹൂദാചാരപ്രകാരം വിവാഹിതയായി എന്നനുമാനിക്കുന്നതില്‍ തെറ്റില്ല. കൂടാതെ പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ദൈവസുതന്റെ മാതാവായാലും, അവളുടെ അഭിമാനം സംരക്ഷിക്കുന്നതിനും വിവാഹം ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് പ. കന്യകയും വി.യൗസേപ്പും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹാനന്തരം വി. യൗസേപ്പും
പ. കന്യകയും യഹൂദാചാര വിധികള്‍ക്കനുസരണമായി വിവാഹ ധര്‍മ്മാനുഷ്ഠാനമൊഴിച്ച് ഒരു മാതൃകാ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും പ്രതീകമാണ് നസ്രത്തിലെ തിരുക്കുടുംബം.
രണ്ടു ക്രിസ്ത്യാനികള്‍ വിവാഹിതരാവുന്നത് വിശുദ്ധി പ്രാപിക്കുവാനായിട്ടാണല്ലോ. പ.കന്യകയുടെയും വി,യൗസേപ്പിന്റെയും മാതൃക അനുകരിച്ച് കൊണ്ട് വേണം നമ്മുടെ കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കാന്‍….
പ്രാർത്ഥന…
പ. കന്യകയെ അവിടുന്ന് വി. യൗസേപ്പുമായിട്ടു വിവാഹിതയായിക്കൊണ്ട് കുടുംബ ജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ കുടുംബങ്ങള്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ പ്രതീകങ്ങളായി തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ. വിവാഹ ജീവിതം വിശുദ്ധിയ്ക്കുള്ള ഒരു ആഹ്വാനമാണെന്നു മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരുടെ വൈവാഹിക ജീവിതത്തെ പവിത്രീകരിക്കട്ടെ.
കുടുംബങ്ങളില്‍ സമാധാനവും സേവന സന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭൗമികമായ ജീവിതം സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നാസ്വാദാനമാക്കി തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു പ്രാപിച്ചു തരണമേ. അങ്ങുതന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു…ജന്മ പാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ മറിയമേ!
പാപികളുടെ സങ്കേതമേ!
ഇതാ നിന്റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു… ഞങ്ങളുടെമേലും ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്നവരുടെ മേലും അലിവായിരുന്ന് ഞങ്ങള്‍ക്ക് എല്ലാവർക്കും വേണ്ടി നിന്റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ…
ഇന്നത്തെനിയോഗം…
പരിശുദ്ധ അമ്മേ മാതാവേ
ഇന്നേ ദിവസം പ്രത്യേകമായി പ്രവാസലോകത്തു നിന്നും ഞങ്ങളുടെ നാട്ടിലേക്കു തിരിച്ചു വന്നിരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളെ നിന്റെ വിമലഹൃദയത്തിനു സമർപിക്കുന്നു..
ഉറ്റവരെയും ഉടയവരെയും ഒരു നോക്കു കാണാനായി കൊതിച്ചിരുന്നപ്പോൾ കൊറോണഭീതിയിൽ ഐസൊലേഷനിൽ ആയിരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങൾക്കു അമ്മേ നീ കരുത്തു പകരണമേ.. നാട്ടിൽ തിരിച്ചെത്തിയിട്ടും ഒറ്റയ്ക്കയി പോയവർക്ക് വേണ്ടി അമ്മേ നീ തിരുകുമാരനോട് അപേക്ഷിക്കണമേ…
അവരുടെ കുടുംബങ്ങളേയും നിന്റെ തിരുകുമാരന്റെ സമാധാനം നൽകി ആശ്വസിപ്പിക്കുവാൻ നീ അപേക്ഷിക്കണമേ…
അറിവിന്റെ ദര്‍പ്പണമായ ദൈവമേ, ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമേ… വളരെ പ്രതേകമായി, ഈ നിമിഷം ഐസിയുവിലും വെൻറിലേറ്ററിലും കഴിയുന്ന എല്ലാ രോഗികളിൽ ദൈവകരുണയൊഴുകാൻ, പരിശുദ്ധ അമ്മേ, നീ പ്രാർത്ഥിക്കണമേ… ആമ്മേന്‍.
ദൈവമാതാവിന്റെ ലുത്തിനിയ…
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന് തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ…)
ദൈവകുമാരന്റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷിതാവിന്റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര് കുസുമമേ,
ദാവീദിന്റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്റെ വാതിലേ,
ഉഷകാലത്തിന്റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം: സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
കര്‍ത്താവേ, മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്ക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം: പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ, ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ, ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ.
ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ആമ്മേന്‍.
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍. സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ…
പാപികളുടെ സങ്കേതമേ – തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ -വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.
പാപികളുടെ സങ്കേതമേ – രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ -മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ -അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.
പ്രാര്‍ത്ഥിക്കാം: സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
സുകൃതജപം: അറിവിന്റെ ദര്‍പ്പണമായ ദൈവമേ, ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമേ.