“റിങ്ങുകൾ ചാമ്പ്യൻമാരെ ഉണ്ടാക്കിയിട്ടില്ല. അവനവന്റെ ഉള്ളിൽ ആഴത്തിലുള്ള ആഗ്രഹം, സ്വപ്നം, ഭാവനാപരമായ ഉള്ക്കാഴ്ച അവയാണ് ചാമ്പ്യന്മാരെ നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് കഴിവും ഇച്ഛാശക്തിയും ഉണ്ടായിരിക്കണമെന്നിരിക്കലും അവരുടെ ഇച്ഛാശക്തി കഴിവിനേക്കാൾ ശക്തമായിരിക്കണം.” പറഞ്ഞത് മറ്റാരുമല്ല, വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് തന്റെ കിരീടം നീക്കം ചെയ്യുകയും കായികരംഗത്ത് നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കുകയും ചെയ്തശേഷവും റിങ്ങിൽ തിരിച്ചുവന്ന് ഒരുപാട് വിജയങ്ങൾ നേടിയെടുത്ത, ലോകത്തേക്കൊണ്ട് ഇതിഹാസം എന്ന് വിളിപ്പിച്ച മുഹമ്മദ് അലി.
കഴിഞ്ഞ ഒരാഴ്ചയിൽ എന്താണ് ചാമ്പ്യന്മാർ എന്നതിന് പല ഉദാഹരണങ്ങളും ഉണ്ട്. വേൾഡ് കപ്പ് കഴിഞ്ഞ ഉടനെ എനിക്ക് പരിശീലനം നടത്തണം എന്നു പറഞ്ഞു റിയൽ മാൻഡ്രിഡിന്റെ പരിശീലനസ്ഥലം ചോദിച്ചു വാങ്ങി അവിടെ പരിശീലനം നടത്തുന്ന റൊണാൾഡോയെ നമ്മൾ കണ്ടു. ഫൈനലിൽ തോറ്റ് മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ തിരിച്ചുവരും എന്നുപറഞ്ഞു വേൾഡ്കപ്പിന്റെയടുത്തുള്ള തന്റെ ഫോട്ടോ ട്വീറ്റ് ചെയ്യുന്ന എംബാപ്പയെ നമ്മൾ കണ്ടു. ചാമ്പ്യൻമാരാണ്, അവർ ഏറ്റവും തീക്ഷ്ണമായി മത്സരിക്കുന്നത് അവനവനോടാണ്, പലപ്പോഴും നമ്മൾ കാണുന്ന മാതിരി ഗ്രൗണ്ടിൽ മാത്രമല്ല.
എന്തുകൊണ്ട് മെസ്സി എന്നതിനും കാരണം അയാൾ ഒരു ചാമ്പ്യനാണ് എന്നതാണ്. അയാൾ പല രീതിയിൽ അത് തെളിയിച്ചിട്ടുണ്. പലപ്പോഴും വീണുപോയിട്ടുണ്ട് പക്ഷെ അവിടെനിന്നെല്ലാം തിരിച്ചു വന്നിട്ടുമുണ്ട്. പക്ഷെ ഒന്നും അത്ര എളുപ്പമായിരുന്നില്ല, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാര്യ ഫൈനൽ വിജയത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചത്..”ലോക ചാമ്പ്യന്മാർ !!! എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. നിങ്ങളെ ഓർത്ത് ഞങ്ങൾക്ക് വലിയ അഭിമാനം തോന്നുന്നു … ഒരിക്കലും തളരരുതെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി, അവസാനം വരെ നിങ്ങൾക്ക് പോരാടേണ്ടി വന്നു, അവസാനം ലോക ചാമ്പ്യൻ.. നിങ്ങൾ ഇത്രയധികം വർഷം എന്താണ് അനുഭവിച്ചതെന്ന് ഞങ്ങൾക്കറിയാം, നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിച്ചതെന്നും!!! ഇനി നമുക്ക് അർജന്റീനയിലേക്ക് പോകാം”
അതെ അയാൾ തിരിച്ചുള്ള യാത്രയിൽ ആണ് അർജന്റീനയിലേക്ക്. ജീവിതം ഒരു വൃത്തം ആണെന്ന് പലപ്പോഴും പറയാറില്ലെ. ഒരിടത്ത് നിന്ന് ആരംഭിച്ചു, തുടർന്ന്, വീണ്ടും അതിലേക്ക് മടങ്ങിപ്പോകുന്ന ഒരു വൃത്താകൃതിയിലുള്ള യാത്ര. അതിനെ മറ്റൊരു രീതിയിലും കാണാം, കാരണം ഒരേ ബിന്ദുവിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ ദൂരമാണ് പലപ്പോഴും വൃത്തം. മൂന്ന് വയസ്സിൽ തുടങ്ങി ഇന്ന് 35 വയസ്സിൽ എത്തിനിൽക്കുമ്പോൾ അയാൾ ഒരുപാട് ദൂരം താണ്ടിയിരിക്കുന്നു…പക്ഷെ, അയാൾ തുടങ്ങിയ ഇടത്തുതന്നെ തന്റെ വിജയം ആഘോഷിക്കാൻ തിരിച്ചെത്തിയിരിക്കുന്നു.
ഫാക്ടറി ജീവനക്കാരനായ അച്ഛനും, പാർട്ട് ടൈം ക്ളീനറായ അമ്മയുടെയും മകനായി തികച്ചും സാധാരണ രീതിയിൽ ഉള്ള തുടക്കം… പന്തു തട്ടി തുടങ്ങിയത് അയാളുടെ സഹോദരങ്ങൾക്കൊപ്പമായിരുന്നു, മറ്റേതുകുട്ടിയേയും പോലെ. പക്ഷെ അയാളുടെ ജീവിത്തിലെ ആദ്യത്തെ മാറ്റം അവിടെയാണ്. അയാളുടെ മുത്തശ്ശി ആ ചെറിയ കുട്ടി പന്തു കളിക്കുമ്പോൾ തന്റെ മറ്റു രണ്ടു പേരമക്കൾക്കും ഇല്ലാത്ത ഒരു പ്രത്യേകത അയാളിൽ കാണുന്നു… അവന്റെ ആദ്യത്തെ ജോഡി ബൂട്ടുകൾ മുതൽ ആദ്യത്തെ ക്ലബിലെ കളിക്ക് വരെ അതെത്തുന്നു… ആ ചെറു പ്രായത്തിൽ അവനെ പറഞ്ഞു വിശ്വസിപ്പിക്കുന്നു, നീ ലോകത്തെ ഏറ്റവും നല്ല ഫുട്ബാൾ കളിക്കാരനാണ് എന്ന്..
ആദ്യ മത്സരത്തിൽ തന്നെ പന്ത് കാലിൽ കിട്ടിയാൽ പിന്നെ അതവിടെ ഒട്ടി നിൽക്കുന്ന ആ ചെറിയ കുട്ടി ശ്രദ്ധിക്കപ്പെടുന്നു… മെല്ലെ അവന്റെ കഴിവുകളും… അതുകണ്ടുകൊണ്ട് അവിടത്തെ വലിയ ക്ലബായ Newell അവരുടെ കുട്ടികളുടെ ടീമിൽ അവനെ എടുക്കുന്നു.ആറു കൊല്ലം കൊണ്ട് അവിടെ അടിച്ചുകൂട്ടിയത് അഞ്ഞൂറോളം ഗോളുകൾ. അവന്റെ ബലത്തിൽ ജയിച്ചുകൊണ്ടിരുന്ന അവരുടെ ആ ടീമിന് The Machine of “87” എന്ന പേര് കിട്ടുന്നു. ഒരു ലേഖനത്തിൽ വായിച്ചിട്ടുണ്ട് ആ ടീമംഗങ്ങളുടെ അതേ പേരിൽ ഉള്ള whatsapp ഗ്രൂപ്പ് ഇപ്പോഴും ഉണ്ടെന്ന്, അതിൽ സജീവമായി ഇന്നും അയാൾ ഉണ്ടെന്നും…
പക്ഷെ രണ്ടു കാര്യങ്ങൾ കൂടി അപ്പോൾ സംഭവിക്കുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സിൽ മുത്തശ്ശി മരിക്കുന്നു. കുട്ടിയായ അവനെ ഏറ്റവും ഉലച്ച സംഗതി. പിന്നീട് നൂറുകണക്കിന് ഗോളുകൾ അയാൾ സമർപ്പിക്കുന്നത് അവർക്കാണ്, വിശ്വസിക്കുന്നത് ഇപ്പോഴും തൻ്റെയൊപ്പം തന്നെ സംരക്ഷിച്ചു കൂടെയുണ്ടെന്നാണ്.. ഏകദേശം അപ്പോൾ തന്നെ പ്രായത്തിനനുസരിച്ചു അവന്റെ ശരീരം വളരുന്നില്ല എന്ന് ഒരു ഡോക്ടർ അപ്പോൾ മനസിലാക്കുന്നു…അസുഖം growth hormone deficiency. ഒരുപാട് ബുള്ളിയിങ് ഈ കാലത്ത് തന്റെ ശരീരം കാരണം അയാൾക്ക് ലഭിക്കുന്നുണ്ട്. തന്നിലേക്ക് ഉൾവലിയാൻ, തന്റെ സങ്കടം ഫുട്ബാളുമായി പറഞ്ഞു തീർക്കാൻ അതയാളെ ശീലിപ്പിക്കുന്നു.
തങ്ങളുടെ ചെറിയ വരുമാനത്തിൽ ഒതുങ്ങാത്ത ചികിത്സക്കുള്ള പണം തേടിയുള്ള അയാളുടെ മാതാപിതാക്കളുടെ ഓട്ടമാണ് അയാളെ ബാഴ്സിലോണയിൽ എത്തിക്കുന്നത്…പിന്നീട് ഒരുപാട് കാലം സ്വയം രണ്ടുകാലിലും ഇഞ്ചക്ഷൻ എടുത്തുകൊണ്ട് അയാൾ മുന്നോട്ടു പോകുന്നു…അധികം ആരോടും സംസാരിക്കാതെ കളിയിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട്…അന്നും ചില കൂട്ടുകാർ അയാളുടെ ചുറ്റിലും അയാളെ സംരക്ഷിച്ചു അവിടെ ഉണ്ടായിരുന്നു..വലിയവരുടെ ടീമിൽ എത്തിയപ്പോൾ റൊണാൾഡീഞ്ഞോ ഒരനിയനെപ്പോലെ കൂടെ കൂട്ടുന്നു…ഇന്നും അമ്പത് വയസുവരെ മെസിക്ക് കളിക്കാൻ കഴിയും എന്നൊക്കെ ലോകത്തോട് പറഞ്ഞുകൊണ്ട് അയാൾ കൂടെയുണ്ട്…മെല്ലെ മെല്ലെ ലോകം ആയാളെ ആരാധിക്കാൻ തുടങ്ങുന്നു…
പിന്നീട് നടന്നതെല്ലാം ചരിത്രം…
പക്ഷെ അപ്പോഴും പലതും എളുപ്പമായിരുന്നില്ല… കാരണം ഫുട്ബാൾ ജീവശ്വാസം പോലെ കണ്ട ജനതക്ക്, മറഡോണയെ ആരാധിച്ച ജനതക്ക്, അയാൾ ഒരു പകരക്കാരനാവുകയായിരുന്നു. തങ്ങൾക്ക് വേണ്ടി വിജയിക്കാൻ, തങ്ങളുടെ പ്രതീക്ഷകൾ വെക്കാനുള്ള ഒരു ഇടമാവാൻ…അതുകൊണ്ടുതന്നെ പ്രതീക്ഷളുടെ തുണുകളിൽ നിർമ്മിച്ച ആ ബന്ധം എപ്പോഴും കലഹളങ്ങൾ നിറഞ്ഞതായിരുന്നു..അവർ അയാൾക്ക് കാലിടറിയപ്പോൾ കളിയാക്കി, കുറ്റപ്പെടുത്തി, ഒറ്റപ്പെടുത്തി…അയാളെ അതിനിടയിലും സ്നേഹിച്ചു.
പക്ഷെ തന്റെ നാടിനെ സ്നേഹിച്ച, ഒരു PE ടീച്ചർ ആവണം ആ പൈസകൊണ്ട് വീട്ടുകാരെ സംരക്ഷിക്കണം എന്ന സ്വപ്നവുമായി നടന്നിരുന്ന ഒരു സാധാരണക്കാരനായ അയാൾക്ക്, ഇന്നും സമയം കിട്ടിയാൽ താൻ ജനിച്ചുവളർന്ന ഇടത്തേക്ക് പോകാൻ ഇഷ്ടപ്പെടുന്ന അയാൾക്ക്, അവരുടെ വികാരം മനസ്സിലാവുമായിരുന്നു. അവർ തരുന്ന ഭാരം അയാളെ പലപ്പോഴും മാനസികമായി തകർത്തിരുന്നുവെങ്കിലും.. അതുകൊണ്ടുതന്നെയാണ് പലവട്ടം എല്ലാം ഇട്ടെറിഞ്ഞു പോകാൻ തീരുമാനിച്ചശേഷവും അയാൾ തിരിച്ചു വന്നത്. അതറിയാവുന്നത് കൊണ്ടാണ് കൂടെ എന്തിനും വേണ്ടി നിൽക്കാൻ ഞങ്ങളും ഉണ്ട് നിങ്ങൾ വിജയിക്കണം എന്ന് പറഞ്ഞുണ്ട് ഇന്നത്തെ ടീമും അയാൾക്ക് വേണ്ടി ഇറങ്ങിയത്…
അങ്ങനെ ഇന്നയാൾ ആ രാജ്യത്തിൻറെ എല്ലാമാണ്. അത്ഭുതങ്ങൾ ചെയ്യാൻ അവനേ കഴിയു എന്ന് വിശ്വസിച്ച ആ നാട്ടുകാരുടെ മിശിഹായാണ്. സാമ്പത്തികമായും മറ്റും തകർന്നു കിടക്കുന്ന അവരുടെ ജീവിതത്തിൽ കുറച്ചു നേരത്തേക്കെങ്കിലും സന്തോഷം കൊണ്ടുവന്ന മന്ത്രികനാണ്. നമ്മൾ ലോകകപ്പെടുക്കും എന്ന് സ്വന്തം ടീമിനെ വിശ്വസിപ്പിച്ചു മുന്നിൽ നിന്നും നയിച്ച ക്യാപ്റ്റനാണ്.
പക്ഷെ ഇന്നും വിമശങ്ങൾക്ക് ഒരു കുറവുമില്ല.സ്വാഭാവികം. കാരണം സ്വന്തം മൂല്യത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്ന എളുപ്പമുള്ള ഒരു സംഗതിയാണല്ലൊ വിമർശനം. ട്രോഫി പിടിച്ചു കിടന്നുറങ്ങുന്നതിലെ അല്പത്തരമാണ് പുതിയ കണ്ടു പിടിത്തം. വിമർശിക്കുന്നവർക്ക് എന്തും പറയാം പക്ഷെ ലോക ഫുട്ബാളിൽ എല്ലാം നേടിയ ഒരാൾക്ക്, അടുത്ത ഒരു പത്തു തലമുറ എങ്ങനെ ചിലവാക്കിയാലും കുറച്ചെങ്കിലും ബാക്കികാണാൻ മാത്രം സമ്പത്തുണ്ടാക്കിയ ഒരാൾക്ക്, ഇന്നും സാധാരണക്കാരനെപ്പോലെ അവനവനെ കൊണ്ടുനടക്കുന്ന ഒരാൾക്ക്, അല്പത്തരം കാണിക്കേണ്ട ആവശ്യമില്ല…
അതിൽ അല്പത്തരം കാണുന്നവരുടെ ശരിക്കുമുള്ള പ്രശ്നം പലപ്പോഴും മറ്റൊന്നാണ്…അയാൾ ആഘോഷിക്കുകയാണ് അയാൾക്ക് വേണ്ടി, അത് കണ്ടു സന്തോഷിക്കുമെന്നയാൾക്ക് ഉറപ്പുള്ള കോടിക്കണക്കിന് വരുന്ന അയാളെ സ്നേഹിക്കുന്നവർക്ക് വേണ്ടി…അതുകൊണ്ടുതന്നെയാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വിജയം ആഘോഷിക്കണം എന്ന നിർദ്ദേശം മറികടന്നുകൊണ്ട് ആയാളും സംഘവും അവരെ കാത്തുനിൽക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ഇടയിലേക്ക് പോയത്… സാധാരണക്കാരനായി തുടങ്ങി, അമാനുഷികനായി ചുറ്റിലും ഉള്ളവർ വിശ്വസിച്ച, സാധാരണ മനുഷ്യനാണ്… അയാൾ ആഘോഷിക്കും…ചുറ്റിലും ഉള്ളവരും…വർഷങ്ങളുടെ കാത്തിരിപ്പാണ് രണ്ടു കൂട്ടർക്കും…
അതേ…ഒരേ ബിന്ദുവിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ ദൂരമാണ് വൃത്തം. മൂന്ന് വയസ്സിൽ തുടങ്ങി ഇന്ന് 35 വയസ്സിൽ എത്തിനിൽക്കുമ്പോൾ, തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്തുമ്പോൾ, അയാൾ ഒരുപാട് ദൂരം താണ്ടിയിരിക്കുന്നു…തങ്ങളുടെ രണ്ടാമത്തെ കപ്പിൽ നിന്നും മൂന്നാമത്തെ കപ്പിലെത്താൻ അയാളുടെ ടീമും, നാടും, ആരാധകരും….. അവർ ആഘോഷിക്കട്ടെ… വിമർശിക്കുന്നവർ അത് വിമർശിച്ചും ആഘോഷിക്കട്ടെ…അങ്ങനെ ചെയ്യുന്നതിൽ അവർക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതിനും നല്ലതെന്തുണ്ട് ഈ വിജയം കൂടുതൽ സന്തോഷകരമാക്കാൻ………..
1993 -ലാണ് തന്റെ ഉള്ളിൽ നിന്നുള്ള പ്രചോദനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി മൈക്കിൾ ജോർദാൻ പ്രൊഫഷണൽ ബാസ്കറ്റ്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 1995-ൽ ഗെയിമിലേക്ക് അദ്ദേഹം മടങ്ങി വരുന്നത് ഒരുപക്ഷെ ലോകം കണ്ട ഏറ്റവും ചെറിയ ഒരു പ്രസ്സ് സ്റ്റേറ്റ്മെന്റ് പത്രങ്ങൾക്ക് നൽകിയാണ്. അതിൽ അദ്ദേഹം കുറിച്ചത് ഇത്രമാത്രം, ‘I am Back”. പിന്നീട് ലോകം കണ്ടത് ചിക്കാഗോ ബുൾസിനെ മൂന്ന് NBA ചാമ്പ്യൻഷിപ്പുകളിലേക്ക് നയിക്കുന്ന ജോർദാനെയാണ്.
1985-ൽ ആണ് സ്റ്റീവ് ജോബ്സ് അദ്ദേഹം സഹസ്ഥാപിച്ച കമ്പനിയായ ആപ്പിളിൽ നിന്ന് പുറത്താക്കപ്പെടുന്നത്. 1997-ൽ അതേ കമ്പനിയിൽ അദ്ദേഹം മടങ്ങിയെത്തുന്നു. പിന്നീട് നമ്മൾ കണ്ടതാണ് അദ്ദേഹത്തിന്റെ വിഷൻ ഐപോഡ്, ഐഫോൺ, ഐപാഡ് തുടങ്ങിയ നൂതന ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആപ്പിളിനെ ലോകത്തെ ഏറ്റവും വാല്യൂ ഉള്ള കമ്പനിയാക്കിമാറ്റുന്നതാണ്.
ചർച്ചിലിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു, എന്നാൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ തിരിച്ചുവരവ് രണ്ടാം ലോകമഹായുദ്ധകാലത്തായിരുന്നു. ബ്രിട്ടീഷ് പൊതുജനങ്ങൾക്ക് അനുകൂലമായിരുന്നില്ലെങ്കിലും സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും, 1940-ൽ അദ്ദേഹം പ്രധാനമന്ത്രിയാകുകയും യുദ്ധത്തിലൂടെ രാജ്യത്തെ നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
മനുഷ്യന്റെ തിരിച്ചുവരുവകൾ അങ്ങനെയാണ്. അവ മനോഹരങ്ങളാണ്. അത് ചെയ്യുന്നവർ ഒറ്റക്കല്ല. ചുറ്റിലും പലരും അവരെ സഹായിക്കുന്നുണ്ട്. പക്ഷെ മുന്നിൽ നിൽക്കുന്നത് മിക്കപ്പോഴും ഒരാൾ ആയതുകൊണ്ട് പല തിരിച്ചുവരവുകളും ഒരാളുടെ പേരിൽ അറിയിൽപ്പെടുന്നു… അത് കഥയായും, കവിതയായും ലോകം ഏറ്റെടുക്കുന്നു…. കാരണം വീണ്ടും വീണ്ടും മറ്റുള്ള മനുഷ്യരെ പ്രചോദിപ്പിക്കാൻ അത് സഹായിക്കുന്നു…
അതുപോലെ ഒരു തിരിച്ചുവരവും അതിന്റെ ഏറ്റവും മനോഹരമായ പ്രകടനത്തിന്റെ കലാശത്തിനുമാണ് നമ്മൾ ഇന്നലെ സാക്ഷിയായത്. 2016-ൽ തന്നിൽ നിന്നും അമാനുഷികമായ പലതും പ്രതീക്ഷിക്കുകയും എന്നാൽ അതിനുള്ള ചുറ്റുപാടുകൾ ഒരുക്കിത്തരാതെ നിരന്തരം വിമർശനങ്ങൾകൊണ്ട് മൂടുകയും ചെയ്തപ്പോളാണ് തകർന്ന മനസ്സുമായി ലയണൽ മെസ്സി എന്ന പ്രതിഭ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ തീരുമാനിക്കുന്നത്. തന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചിട്ടും അയാൾക്ക് കിട്ടിയ സമ്മാനം അങ്ങനെയായിരുന്നു.
പക്ഷെ ആ തീരുമാനത്തിൽ തകർന്ന അയാളുടെ നാട്ടുകാർ അയാളോട് തീരുമാനം മാറ്റാൻ അഭ്യർത്ഥിച്ചുകൊണ്ടിരുന്നു..”നിങ്ങൾക്ക് ആയിരം ഫൈനലുകൾ കൂടി തോൽക്കാം, ഞങ്ങൾ ഇപ്പോഴും നിങ്ങളുടെ പക്ഷത്തുണ്ടാകും. നിങ്ങളില്ലാതെ ഞങ്ങൾ ഒന്നുമല്ല, ദയവായി പോകരുത്…”അന്നത്തെ വാക്കുകളിൽ പലതിലും പൊതുവായുള്ള അഭ്യർത്ഥന ഇതായിരുന്നു. 2018-ൽ തിരിച്ചു വന്നപ്പോഴും അയാൾ അന്നത്തെ കൊച്ചിനോട് തർക്കിച്ചത് മാറ്റങ്ങൾക്ക് വേണ്ടിയായിരുന്നു. അന്നത്തെ കൊച്ചിനെ വേൾഡ് കപ്പ് കഴിഞ്ഞു അർജന്റീന പുറത്താക്കി. പൈസയുടെ കുറവും, മറ്റു പ്രശ്നങ്ങളും കാരണം നട്ടം തിരിഞ്ഞിരുന്ന അർജന്റീനയുടെ ഫുട്ബാൾ ഫെഡറേഷൻ അപ്പോഴാണ് അത്രയൊന്നും ആരും ശ്രദ്ധിക്കാത്ത ലയണൽ സ്കലോണിയെന്ന മനുഷ്യന് ആ ടീമിനെ ഏൽപ്പിക്കുന്നത്.
പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ ആണ് സ്കിലോണിക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഒന്ന് മെസ്സി എന്ന ലോകം കണ്ട ഏറ്റവും വലിയ പ്രതിഭയെ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുക. അയാളുടെ മുന്നേ വന്ന എല്ലവരും പരാജയപ്പെട്ട ഒരു മേഖലയായിരുന്നു അത്. കാരണം അവർ ശ്രമിച്ചത് ബാർസിലോണയിൽ കളിക്കുന്ന മെസ്സിക്ക് അവിടത്തെ സാഹചര്യങ്ങൾ ഒരുക്കാതെ, അർജന്റീനയുടെ ജേഴ്സി കൊടുത്തുകൊണ്ട് ഒറ്റക്ക് പോരാടാൻ വിടുകയായിരുന്നു. സ്കലോണിയുടെ മുന്നിൽ രണ്ടാമത്തെ വെല്ലുവിളി തന്നെ തന്റെ ജനങ്ങൾക്ക് പോലും വേണ്ട എന്നതിൽ മനസ്സു വിഷമിച്ചു 2018-ലെ വേൾഡ് കപ്പിന് ശേഷം തന്റെ ആയുധങ്ങൾ ഉപേക്ഷിച്ചു പോകാൻ നിൽക്കുന്ന മെസ്സിയെന്ന പോരാളിയെ, ആ രാജ്യത്തിനും, തനിക്കും, അവിടത്തെ ജനങ്ങൾക്കും വേണ്ടി ഇനിയും പലതും അയാൾക്ക് ചെയ്യാൻ കഴിയും എന്ന് വിശ്വസിപ്പിക്കലായിരുന്നു.
അതോടൊപ്പം മറ്റൊന്നുകൂടി അയാൾക്ക് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. അയാൾ ഒറ്റക്കല്ല എന്നയാളെ ബോധ്യപ്പെടുത്താൻ കൂടെ യുദ്ധം ചെയ്യാനും, കൊല്ലാനും, ചാവാനും തയ്യാറായി അയാളെ കണ്ണടച്ചു വിശ്വസിക്കുന്ന ഒരു കൂട്ടത്തെ അയാളുടെ ചുറ്റിലും അണി നിരത്തുക എന്നത്.അത് എളുപ്പമായിരുന്നു കാരണം മെസ്സിയെന്ന ജീനിയസ്സിനെ ആരാധിക്കുന്ന, അയാളോടുത്തു കളിക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടം അവിടെ ഉണ്ടായിരുന്നു.
സ്കലോനിക്ക് ഉറപ്പായിരുന്നു നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആൾരൂപമായ തന്റെ പോരാളിക്ക് അങ്ങനെയൊരു സൈന്യത്തെ ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് തനിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.
കാരണം അയാൾക്കറിയാമായിരുന്നു അങ്ങനെയൊരു കൂട്ടം പോരാളികളെ കിട്ടിയാൽ മുന്നിൽ നിന്ന് പട നയിക്കാൻ കോടിക്കണക്കിന് വരുന്ന തന്നെ വിശ്വസിക്കുന്നവരുടെ സ്വപ്ങ്ങൾ ചുമക്കുന്ന, അതിനുള്ള ബലവും, ആത്മവിശ്വാസവും, ഊർജ്ജവും ഉള്ള, ആ ശരീരത്തിനും മനസ്സിനും കഴിയുമെന്ന്. സ്കലോണി തന്റെ പോരാളികളെ തിരഞ്ഞെടുത്തു. മെസ്സിയുടെ ബോഡിഗാർഡ് എന്നറിയപ്പെടുന്ന ഇരുപത്തിയെട്ടുകാരൻ റോഡ്രിഗോ ഡി പോൾ, ചെറുപ്പം മുതൽ അയാളുടെയൊപ്പം കളിക്കാൻ സ്വപ്നം കാണുന്ന അൽവാരസ്, മെസ്സിക്കു വേണ്ടി എത്ര വേണമെങ്കിലും ഓടാൻ തെയ്യാറാണെന്ന് പറഞ്ഞു നടക്കുന്ന ലിസാന്ദ്രോ മാർട്ടിനസ്, മെസ്സിക്കു വേണ്ടി മരിക്കാനും തയ്യാർ എന്ന് പറഞ്ഞു ടീമിന്റെ ഗോൾ വലയം കാക്കുന്ന എമിലിയാനോ മാര്ട്ടിനെസ്, കിരീട പോരാട്ടങ്ങളിൽ അർജന്റീനയുടെ മാലാഖയായ മെസ്സിയുടെ വിശ്വസ്തൻ ഡി മരിയ….ചില പേരുകൾ മാത്രമാണ് ഇത്… ചുരുക്കത്തിൽ മെസ്സിക്കൊപ്പം നിന്ന്, എന്നാൽ മെസ്സിക്ക് വേണ്ടി പൊരുതാൻ വെമ്പുന്ന ഒരു കൂട്ടം വിശ്വസ്തർ.
ആ കൂട്ടം പടയാളികൾ ഇന്നലെ തങ്ങളുടെ ചെറിയ മനുഷ്യന് വേണ്ടി, അയാളെ ആരാധിക്കുന്ന ഒരു വലിയ കൂട്ടത്തിനു വേണ്ടി, അവരുടെ നാടിനുവേണ്ടി, മരുഭൂമിയിലെ മണൽത്തരികളേയും, വെട്ടി തിളങ്ങുന്ന കടൽത്തിരകളേയും സാക്ഷി നിർത്തി തങ്ങളുടെ അവസാന യുദ്ധംത്തിനിറങ്ങുമ്പോൾ… നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യത്തിന്റെ തനിമയും പേറി അത്തറിന്റെ സുഗന്ധമുള്ള കാറ്റ് അവർക്ക് ചുറ്റും ഒരു കരുതലായി അവരുടെ വിജയത്തിന് പ്രാർത്ഥനാമന്ത്രം ഉരുക്കഴിക്കുമ്പോൾ, അതൊരു കാലത്തിന്റെ തെയ്യാറെടുപ്പായിരുന്നു….
കാരണം കാലത്തിനറിയാമായിരുന്നു…
മനോഹരമായ ഭൂതകാലവും വർത്തമാനവും ഇഴചേർന്ന് കിടക്കുന്ന ഖത്തറിന്റെ മൈതാനത്തിലെ പുല്നാമ്പുകൾക്ക് തീപ്പിടിക്കുമെന്നും….ആ അഗ്നിയെ സാക്ഷി നിർത്തി യുദ്ധം അവസാനിക്കുമ്പോൾ കാൽപ്പന്തുകളിയുടെ ഒരേ ഒരു ഖലീഫയെ അവിടെ വെച്ച് ലോകം വാഴിക്കുമെന്നും…അവന്റെ സ്ഥാനാരോഹണം ലോകം മുഴുവനും രാവും പകലും ഇല്ലാതെ അവന്റെ സൈന്യവും, അവന്റെ നാടും, അവനെ ഇഷ്ട്ടപ്പെടുന്ന, അവനിൽ മിശിഹായെ കാണുന്ന ഒരു വലിയ ലോകവും ആഘോഷിക്കുമെന്നും…
കാരണം കാലത്തിനറിയാമായിരുന്നു…ധാർമ്മിക പ്രപഞ്ചത്തിന്റെ കമാനം എത്രതന്നെ നീളമുള്ളതായാലും, ശക്തിയുള്ളതായാലും.. പ്രതീക്ഷയുടേയും, നിരന്തരമായ പോരാട്ടത്തിന്റെയും ബലം അതിനു മുകളിൽ നിരന്തരം പതിക്കുമ്പോൾ അത് നീതിയിലേക്ക് തന്നെ വളയുമെന്നും….അവിടെ നീതി സംഭവിച്ചേ മതിയാവു എന്നും…
ഇന്നലെ വിജയിച്ചത് പലരുമാണ്…പക്ഷെ കിരീടം അവനുള്ളതാണ്…കാരണം കോടിക്കണക്കിനു മനുഷ്യരുടെ, വർഷങ്ങളുടെ പ്രതീക്ഷയുടെ ഭാരം ചുമന്നാണ് അവൻ ഇതുവരെ നടന്നത്….തകരാതെ…പലരും വീഴ്ത്താൻ നോക്കിയിട്ടും കാലിടറിയിട്ടുണ്ടെങ്കിലും വീഴാതെ…അതുകൊണ്ടുതന്നെ കഥകളിലും, കവിതകളിലും, അവനുണ്ടാവുക സ്വാഭാവികം മാത്രം….
റൊസാരിയോയിൽനിന്നും ഇനിയും പുതിയ കഥകൾ ഉയരും.പരാന നദിപോലെ അവ ലോകം മുഴുവൻ ഒഴുകിയെത്തും.
നിങ്ങൾ എപ്പോഴെങ്കിലും അർജന്റീനയിലേക്ക് നേരിട്ട് പോകുക, റൊസാരിയോ സന്ദർശിക്കുക. അവിടെ ജനിച്ച ഒരു കുട്ടിയുടെ കഥ അവിടെയിരുന്നു കേൾക്കുക. തന്റെ ഇടം കാലുമായി താൻ ജീവിക്കുന്ന ഭൂമിയുടെ ചെറിയ പതിപ്പായ കാല്പന്തിനെ തന്റെ ആത്മാവുംകൊണ്ട് ബന്ധിച്ച, സ്നേഹിച്ച് അനുസരിപ്പിച്ച ഒരു കുട്ടിയുടെ കഥ. ടാംഗോയും, മിലോംഗയും പോലെ മനോഹരമായി പന്തുകൊണ്ട് നൃത്തം ചവിട്ടുന്ന, എതിരാളികളുടെ പ്രതിരോധത്തിലൂടെ ഡിഫൻഡർമാരെ സസ്പെൻസിൽ നിർത്തി അവൻ നെയ്തെടുക്കുന്നു അസിസ്റ്റുകളുടേയും, ഗോളുകളുടേയും കഥകൾ. നിങ്ങൾ നിരാശപ്പെടില്ല…
ആ തെരുവിൽ ജനിച്ചു ലോകത്തോളം വളർന്ന് ഇതിഹാസമായി മാറിയ ഒരു കുട്ടിയുടെ കഥയാണ്….ഒന്നും എളുപ്പമായിരുന്നില്ല…അതിൽ പല മനുഷ്യരുടെ സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, ചേർത്തു നിർത്തലിന്റെയും കഥകളും ഉണ്ട്…
ഒന്നുറപ്പാണ്, അവ നിങ്ങളെ സ്വപ്നം കാണാൻ പ്രചോദിപ്പിക്കും….
നന്ദി…കാലത്തിന്. ഈ ചെറിയ ജീവിതത്തിൽ ഓർത്തിരിക്കാനും, ഉറക്കെ പറയാനും ഇത്രക്കും മനോഹരാമായ ഒരു കഥ അനാവരണം ചെയ്തു തന്നതിന്
By, Sreejith Sreekumar