കീവ്: യുദ്ധഭീകരതയുടെ ദിനങ്ങളിലും അജഗണങ്ങളെ ചേർത്തുപിടിച്ച് സമർപ്പിതർ- റഷ്യൻ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ബോംബ് ഷെർട്ടറാക്കി മാറ്റിയ കീവ് നഗരത്തിലെ മെട്രോ സ്റ്റേഷനിൽ കഴിയുന്നവർക്കായി ബാസിലിയൻ (വിശുദ്ധ ബേസിലിന്റെ നാമധേയത്തിലുള്ള സന്യാസസമൂഹം) വൈദീകർ ദിവ്യബലി അർപ്പിച്ചപ്പോൾ.
ആശങ്കയിലും ആകുലതയിലുമായ ആ ജനസമൂഹത്തെ ആത്മീയമായി ശക്തിപ്പെടുത്തന്നതിൽ ബദ്ധശ്രദ്ധരാണ് ഇവർ. ദിവ്യബലി അർപ്പണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കുമായി അനുദിനം ഇവിടെയെത്തുന്ന വൈദീകർ കുമ്പസാരത്തിനായും സമയം ചെലവിടുന്നുണ്ട്.
യുക്രൈനും റഷ്യയും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുന്നതിനിടയിലും വിശുദ്ധ കുര്‍ബാനയ്ക്കു മുടക്കം വരുത്താതെ യുക്രൈനിലെ വൈദികരുടെ ആത്മീയ പോരാട്ടം തുടരുന്നു. ബോംബ് ഷെല്‍ട്ടറുകളില്‍ വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമശ്രദ്ധ നേടിയിരിന്നു.
ഇതിനിടെ യുക്രൈന് തലസ്ഥാന നഗരമായ കീവില്‍ ബോംബ് ഷെല്‍ട്ടറാക്കി മാറ്റിയിരിക്കുന്ന മെട്രോ സ്റ്റേഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ബാസിലിയന്‍ വൈദികരുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ജീവന് രക്ഷിക്കുവാനായി നിരവധി പേര് അഭയം പ്രാപിച്ചിരിക്കുന്ന കീവിലെ മെട്രോസ്റ്റേഷനാണ് ബാസിലിയന്‍ (വിശുദ്ധ ബേസിലിന്റെ പേരിലുള്ള കോണ്ഗ്രിഗേഷന്) വൈദികരായ ഫാ. ജോസഫാത്ത് കൊവാലിയൂക്കും, ടോമാ കുഷ്കായും വിശുദ്ധ കുര്ബാനക്കും, കുമ്പസാരത്തിനും, ദിവ്യകാരുണ്യ ആരാധനക്കുമുള്ള വേദിയാക്കി മാറ്റിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്.
ഇതാദ്യമായാണ് കീവിലെ മെട്രോ സ്റ്റേഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. ദിവ്യകാരുണ്യാരാധന ഗ്രീക്ക് കത്തോലിക്ക സഭാ പാരമ്പര്യമനുസരിച്ചും, വിശുദ്ധ കുര്‍ബാന പൗരസ്ത്യ ആരാധനാക്രമമനുസരിച്ചുമാണ് അനുഷ്ഠിക്കുന്നത്.
ഫാ. ജോസഫാത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, ഫാ. ടോമായാണ് വിശ്വാസികള്‍ക്കു അനുരഞ്ജന കൂദാശ നല്‍കുന്നത്. ബാസിലിയന്‍ സിസ്റ്റേഴ്സിന്റെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. തങ്ങളുടെ ഈ ഉദ്യമത്തോടു ജനങ്ങള്‍ വളരെ അനുകൂലമായിട്ടാണ് പ്രതികരിക്കുന്നതെന്നും, വളരെ സന്തോഷത്തോടെയാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതെന്നും ഫാ. ജോസഫാത്ത് ഗ്രീക്ക് കത്തോലിക്ക സഭയുടെ വെബ്സൈറ്റില്‍ കുറിച്ചു. വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ടവരാണ് ആരാധനയില്‍ പങ്കെടുക്കുന്നതെങ്കിലും ഏകദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ അവര്‍ക്കിടയില്‍ ഐക്യം തങ്ങള്‍ക്ക് അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
യുദ്ധത്തിനിടയില്‍ ലിവിവില്‍ നിന്നുള്ള ബാസിലിയന്‍ കന്യാസ്ത്രീകളായ സിസ്റ്റര്‍ യെലേനയും, ഷിട്ടോമിറും സഹായിക്കുവാനായി തങ്ങളുടെ ദേവാലയത്തിലെത്തിയെന്നും, അവര്‍ക്കൊപ്പം തങ്ങളുടെ വൈദികര്‍ മെട്രോ സ്റ്റേഷനുകളില്‍ പോയി ജനങ്ങള്‍ക്ക് വേണ്ട ആത്മീയ പിന്തുണ നല്‍കുകയും, അവരുമായി സംസാരിച്ച് അവര്‍ക്ക് ആശ്വാസം നല്‍കിയെന്നും ഫാ. ജോസഫാത്ത് പറഞ്ഞു.
ഇനിമുതല്‍ എല്ലാദിവസവും അജപാലക സന്ദര്‍ശനങ്ങള്‍ നടത്തുവാനും, ആഴ്ചയില്‍ രണ്ടുപ്രാവശ്യവും ദിവ്യകാരുണ്യാരാധന നടത്തുവാനുമാണ് തങ്ങളുടെ പദ്ധതിയെന്നും ഫാ. ജോസഫാത്ത് വ്യക്തമാക്കി. യുദ്ധഭീതിയിലും സഭാനേതൃത്വവും വിശ്വാസികളും ആത്മീയ ജീവിതത്തില്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ലായെന്ന് വ്യക്തമാക്കുന്ന സാക്ഷ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.