ഫാ. ജോഷി മയ്യാറ്റിൽ
‘പന്ത്രണ്ട്’ എന്ന സിനിമയിൽ ഇമ്മാനുവേൽ കൈയിലേന്തുന്ന സംഗീതോപകരണം അതിശക്തമായ ഒരു ബിംബമാണ്. സിനിമ കണ്ടുകൊണ്ടിരിക്കെത്തന്നെ പ്രേക്ഷകൻ അത് തിരിച്ചറിയും. പിന്നീട് സിനിമ കഴിഞ്ഞാലും ആ സംഗീതോപകരണം പ്രേക്ഷകൻ്റെ മനസ്സിനെ പിടിവിടാതെ പിന്തുടരും. സത്യം പറഞ്ഞാൽ, രണ്ടാമതും പന്ത്രണ്ട് കണ്ടപ്പോഴാണ് അതിശക്തമായ ഈ പ്രതീകത്തിൻ്റെ ചില സൂക്ഷ്മാംശങ്ങളിലേക്ക് എൻ്റെ മനസ്സിന് പ്രവേശനം സിദ്ധിച്ചത്.
ഒരു സാംസ്കാരിക പ്രതീകം
ആ സംഗീതോപകരണത്തിൻ്റെ പേര് ഊദ് (oud) എന്നാണത്രേ. തുർക്കിയാണ് അതിൻ്റെ പ്രഭവസ്ഥാനം. അതു മീട്ടാനായി ഉപയോഗിക്കുന്ന ചെറിയ മരക്കഷണത്തിൽ നിന്നാണ് ഊദ് എന്ന പേര് അതിനുണ്ടായത്. കായേൻ്റെ പുത്രൻ ലാമെക്ക് ഇതു നിർമിച്ചെന്നും തൻ്റെ പുത്രൻ്റെ മരണശേഷം നിരന്തരം ഇത് വായിച്ചു എന്നുമാണ് ഐതിഹ്യം. മിഡിൽ ഈസ്റ്റിൽ എറ്റവും പഴക്കമുള്ള ഒരു സംഗീതോപകരണങ്ങളിൽ ഒന്നാണിത്. മെസപ്പൊട്ടേമിയൻ – ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ ഉല്ലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ ഈ സംഗീതോപകരണം കാണാം. യേശുവിൻ്റെ സെമിറ്റിക് പശ്ചാത്തലത്തിലേക്കുള്ള ചൂണ്ടുവിരലാണ് ‘പന്ത്രണ്ടി’ലെ ഊദ്.
കൈരളിയുടെ ഊദ്
‘പന്ത്രണ്ടി’ലെ പാട്ടുകളിൽ പലയിടത്തും ഇത് വാദനംചെയ്തിട്ടുണ്ട്. ബോണി തിരുവനന്തപുരമാണ് അതു ചെയ്തിട്ടുള്ളത്. പശ്ചാത്തല സംഗീതത്തിൽ ഇത് മീട്ടിയത്
ഡെർവിനും അൽഫോൺസ് ജോസഫുമാണ്. സിനിമയ്ക്കുവേണ്ടി മൂന്ന് ഊദുകൾ തുർക്കിയിൽ നിന്ന് വാങ്ങി എന്ന് സംഗീതസംവിധായകൻ വെളിപ്പെടുത്തി. ഒന്ന് ദേവിനു പരിശീലിക്കാൻ… ഒന്ന് റിക്കോർഡിങ്ങിന്… മറ്റൊന്ന് കരുതലിനായി. ഇമ്മാനുവലായി അഭിനയിച്ച ദേവ് മോഹന്‍ സംഗീത സംവിധായകൻ ശ്രീ. അൽഫോൺസ് ജോസഫ് ഊദ് ഉപയോഗിക്കാൻ പ്രത്യേകപരിശീലനം നല്കുകയുമുണ്ടായി.
ഏതായാലും പന്ത്രണ്ടി’ൻ്റെ സംവിധായകൻ ശ്രീ. ലിയോ തദ്ദേവൂസ് സിനിമയിൽ ഉടനീളം ഈ സംഗീതോപകരണത്തെ സമൃദ്ധമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഭവനത്തിലും തെരുവിലും വാഹനത്തിലും ആശുപത്രിയിലും കടലിലും ഭക്ഷണമേശയിലുമെല്ലാം ഊദിൻ്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ഉറപ്പുവരുത്തുന്നതിൽ അദ്ദേഹം നിഷ്കർഷ പുലർത്തി.
പത്രോസിനെ ഭരമേല്പിച്ച സംഗീതം
ഇമ്മാനുവേൽ അന്ത്യത്താഴവേളയിൽ മേശയിൽ നിന്നെഴുന്നേറ്റ് യൂദായുടെ പിന്നാലേ മനുഷ്യരക്ഷയ്ക്കായുള്ള ദൈവഹിതം നിറവേറ്റാൻ പോകുംമുമ്പ് ഊദ് ഭരമേല്പിക്കുന്നത് പത്രോസിനെയാണ്! ഏറെ അർത്ഥഗർഭമായ ഒരു ചിത്രീകരണമാണ് ഇത്.
ഈ സിനിമയിലുടനീളം അന്ത്രോയ്ക്കാണ് പ്രാമുഖ്യം എന്നത് പ്രേക്ഷകർ ഒന്നടങ്കം സമ്മതിക്കുന്ന കാര്യമാണല്ലോ. ഒന്നാമൻ (‘പ്രോട്ടോസ്’) എന്ന് സുവിശേഷങ്ങൾതന്നെ വ്യക്തമാക്കുന്നതും (മത്താ 10,2; 16,18.19; ലൂക്കാ 22,31.32; 24,34) സമൂഹത്തിൻ്റെ പൊതുബോധത്തിൽ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതുമായ പത്രോസിൻ്റെ പ്രഥമസ്ഥാനം തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് പലരും ആശ്ചര്യപ്പെടുന്നുണ്ടാകും. അദ്ദേഹം ഇത്തരം ഒരു നിലപാട് സ്വീകരിച്ചത് യോഹന്നാൻ്റെ സുവിശേഷത്തിൽ (1,41) യേശുവിനെ ആദ്യം പരിചയപ്പെടുന്നതും പിന്നീട് സഹോദരൻ പത്രോസിനു പരിചയപ്പെടുത്തുന്നതും അന്ത്രയോസാണ് എന്നതിനാലാകണം.
പക്ഷേ, ഈ വിഷയത്തിൽ ലിയോ തദേവൂസ് എന്ന സിനിമാ സംവിധായകൻ്റെ ജീനിയസ് വെളിവാകുന്ന രംഗമാണ് മേൽ സൂചിപ്പിച്ച ഭാഗം. പത്രോസിൻ്റെ നേതൃദൗത്യത്തിൻ്റെ സൂചനകൾ മുഴുവൻ ഒരു നിമിഷത്തിലേക്ക് ആവാഹിക്കുന്ന ഒരു മാന്ത്രികവിദ്യയാണ് സംവിധായകൻ ഇവിടെ നടത്തിയിരിക്കുന്നത്. “ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്താ 16,18.19) എന്ന ക്രിസ്തുവചനം പൂർണമായും ധ്വനിപ്പിക്കാൻ സംവിധായകൻ തിരഞ്ഞെടുത്തത് ആ ഊദു കൈമാറ്റത്തെയാണ്!
സ്നേഹത്തിൻ്റെ ഊദുഗീതം
ശുദ്ധസ്നേഹത്തിൻ്റെ മൂർത്തീരൂപമാണ് ക്രിസ്തു. കലവറയില്ലാത്ത സ്നേഹമാണ് സുവിശേഷത്തിൻ്റെ കാമ്പും കഴമ്പും. “ദൈവം സ്നേഹമാകുന്നു” എന്ന ബൈബിൾ വെളിപാടും “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” എന്ന സ്നേഹകല്പനയും അടയാളപ്പെടുത്താൻ കെല്പുള്ള ശക്തമായ ഒരു പ്രതീകമാണ് ഊദ്. സുവിശേഷം ഒരു സ്നേഹസംഗീതമാണ്! ക്രൈസ്തവ ജീവിതമെന്നാൽ, സ്നേഹത്തിൻ്റെ ആഘോഷവുമാണ്!
“ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍”
(മത്താ 28,19) എന്ന യേശുവിൻ്റെ മിഷൻകല്പനയുടെ ആന്തരികാർത്ഥവും ഊദ് പ്രതീകവത്കരിക്കുന്നുണ്ട്. ക്രിസ്തുവിൽ സുവിദിതമായ ദൈവസ്നേഹത്തിൻ്റെ ഹൃദ്യമായ സംപ്രേഷണത്തിൻ്റെ പേരാണ് മിഷൻ. അതിനു വേണ്ടിയാണ്, അതിനു വേണ്ടി മാത്രമാണ് സഭയുള്ളത്. സ്നേഹത്തിൻ്റെ ആഘോഷവും ആസ്വാദനവും പ്രഘോഷണവുമാണ് സഭാജീവിതം.
ബഹുവിധ കാരണങ്ങളാൽ ആത്മാവിൻ്റെ സംഗീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്തിന് സ്വർഗത്തിൻ്റെ സ്നേഹസംഗീതമായ ക്രിസ്തു അനിവാര്യനായിത്തീർന്നിരിക്കുന്നെന്നും ക്രിസ്തുവിൽനിന്ന് സ്നേഹം പഠിച്ചവർ അത് ഹൃദ്യമായി സംവേദനംചെയ്യണമെന്നുമുള്ള സന്ദേശമാണ് ലിയോയുടെ ഊദിൻ്റെ തന്ത്രികൾ പ്രേക്ഷകരിലേക്കു സന്നിവേശിപ്പിക്കുന്നത്.