വത്തിക്കാന്‍ സിറ്റി: യുക്രൈനില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കെതിരെ റഷ്യ നടത്തിയ പ്രാകൃതമായ ആക്രമണത്തെ അപലപിച്ചും ഭീകര യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ചത്തെ ത്രികാല പ്രാര്‍ത്ഥനക്ക് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. യുദ്ധം അവസാനിപ്പിക്കുവാന്‍ വേണ്ടിയുള്ള സാധാരണക്കാരുടെ ചിന്തയോടൊപ്പം വേദന നിറഞ്ഞ ഹൃദയത്തോടെ താനും ചേരുന്നുവെന്നും പാപ്പ പറഞ്ഞു.
ദൈവനാമത്തിൽ, ദുരിതമനുഭവിക്കുന്നവരുടെ നിലവിളി കേൾക്കണമെന്നും കൂട്ടക്കൊല നിർത്തണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 9 -ന് മരിയുപോളിലെ മെറ്റേര്‍ണിറ്റി ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 3 പേര് കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ വലിയ കുഴിയെടുത്ത് കുഴിച്ച് മൂടിക്കൊണ്ടിരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിന്നു. ഈ സാഹചര്യത്തിലാണ് യുദ്ധം മതിയാക്കണമെന്ന തന്റെ ആവശ്യം ആവര്‍ത്തിച്ചു കൊണ്ട് പാപ്പ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കന്യകാമാതാവിന്റെ നാമധേയത്തിലുള്ള നാലു ലക്ഷത്തോളം ആളുകള്‍ അധിവസിക്കുന്ന മരിയുപോള്‍ നഗരം ഒരു രക്തസാക്ഷി നഗരമായി മാറിക്കഴിഞ്ഞുവെന്നും, ഒരു സെമിത്തേരിയായി ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. “ദൈവം സമാധാനത്തിന്റെ ദൈവം മാത്രമാണ്, അവൻ യുദ്ധത്തിന്റെ ദൈവമല്ല, അക്രമത്തെ പിന്തുണയ്ക്കുന്നവർ അവിടുത്തെ നാമത്തെ അശുദ്ധമാക്കുന്നു. കഷ്ടപ്പെടുന്നവർക്കുവേണ്ടി നമുക്ക് നിശബ്ദമായി പ്രാർത്ഥിക്കാം, സമാധാനത്തിനുവേണ്ടിയുള്ള ഉറച്ച മനസ്സിലേക്ക് ദൈവം അവരുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
യുണൈറ്റഡ് റെഫ്യൂജി ഏജന്‍സിയുടെ കണക്കനുസരിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച വരെ ഏതാണ്ട് 25 ലക്ഷത്തോളം ആളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരും അയല്‍രാജ്യമായ പോളണ്ടിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഇക്കഴിഞ്ഞ വിഭൂതി തിരുനാള്‍ ദിവസം യുക്രൈന് വേണ്ടിയുള്ള പ്രാര്‍ത്ഥനദിനമായി ആചരിക്കണമെന്ന് പാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ആഹ്വാനം ചെയ്തിരിന്നു. സമാധാന ശ്രമത്തിനും സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും രണ്ട് കര്‍ദ്ദിനാളുമാരെ പാപ്പ യുക്രൈനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യ യുദ്ധ പ്രതിസന്ധിയ്ക്കിടെ പരിശുദ്ധ സിംഹാസനം മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്. യുദ്ധം അവസാനിപ്പിക്കണമെന്ന് ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധത വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആവർത്തിച്ചു. മോസ്കോയും കീവും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള തന്റെ ലഭ്യത സ്ഥിരീകരിച്ചുകൊണ്ട് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാൻ പരിശുദ്ധ സിംഹാസനം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ദൈവനാമത്തിൽ യുദ്ധം നിർത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥനയ്ക്ക് തൊട്ടുപിന്നാലെ കർദ്ദിനാൾ പരോളിൻ ഇറ്റാലിയൻ സ്റ്റേറ്റ് ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച കർദ്ദിനാൾ പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്ന് പറഞ്ഞു. സംഭവിക്കുന്ന എല്ലാത്തിനും അറുതി വരുത്താൻ ഒരു വഴി കണ്ടെത്തുക എന്നതാണ് പ്രധാന കാര്യമെന്നും സഭ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേര്‍ത്തു.