“പ്രിയ യുവജനങ്ങളെ , വിശുദ്ധ ഗബ്രിയേലിന്റെ തിളക്കമുള്ള ഉദാഹരണം മുന്നിൽക്കണ്ട് ഈശോയുടെ വിശ്വസ്തശിഷ്യരായിത്തീരാൻ ധൈര്യം കാണിക്കൂ…” കുട്ടികളുടെയും യുവജനങ്ങളുടെ മധ്യസ്ഥനായ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ ( St. Gabriel of our Lady of Sorrows) -നെ പറ്റിയാണ് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ യുവജനങ്ങളോട് പറഞ്ഞത്.
യുവത്വം ആഘോഷിച്ച്, ആസ്വദിച്ച് നടന്ന ഫ്രാൻസിസ് പോസ്സെന്റിക്ക് ഒരു വിശുദ്ധനാകാൻ കഴിഞ്ഞെങ്കിൽ മനസ്സുവെച്ചാൽ ആർക്കും ഈശോയെ പിഞ്ചെല്ലാനും വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാനും കഴിയും എന്നാണ് പാപ്പ ഉദ്ദേശിച്ചത്. ഫ്രാൻസിസ് പോസ്സെന്റി 1838 -ൽ ഒരു സുപ്രീം കോടതി ജഡ്ജിയായിരുന്ന സാന്റെ പോസ്സെന്റിയുടെയും ആഗ്നസിന്റെയും പതിമൂന്നു മക്കളിൽ പതിനൊന്നാമനായി അസ്സീസ്സിയിൽ ജനിച്ചു. 04 വയസ്സിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട ഫ്രാൻസിസ് അവന്റെ ചേച്ചി മരിയ ലൂയിസയുടെ സംരക്ഷണയിൽ വളർന്നു.
പഠനത്തിൽ സമർത്ഥനായ ഫ്രാൻസിസ് ജെസ്യൂട്ട് കോളേജിൽ പഠിക്കുമ്പോൾ, വേട്ടയാടാനും കുതിരപ്പുറത്തു സവാരി ചെയ്യാനും ഇഷ്ടപ്പെടുന്ന, നന്നായി വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുന്ന, മികച്ച രീതിയിൽ നൃത്തം ചെയ്യുന്ന, എല്ലാവരും കൂട്ടുകൂടാനിഷ്ടപ്പെടുന്ന യുവാവായിരുന്നു. തൽഫലമായി പെൺകുട്ടികൾ പലരും അവന്റെ ഹൃദയം കീഴടക്കാൻ ആഗ്രഹിച്ചു. യുവത്വത്തിന്റെ പ്രസരിപ്പിൽ മുഴുകി ജീവിക്കവേ, രണ്ടു തവണ ഗുരുതരമായ രോഗം ഫ്രാൻസിസിനു പിടിപെട്ടു. പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തി ഉണ്ടായിരുന്ന അവൻ, അസുഖം ഭേദമാവുകയാണെങ്കിൽ വൈദികനായിക്കോളാമെന്നു ഓരോ പ്രാവശ്യവും പരിശുദ്ധ അമ്മക്ക് വാക്കുകൊടുത്തു. പക്ഷെ സുഖമായപ്പോൾ ആ വാഗ്ദാനം മറക്കുകയും പഴയ രീതിയിൽ ജീവിതം തുടരുകയും ചെയ്തു.
1855 -ൽ പടർന്നുപിടിച്ച കോളറ ഫ്രാൻസിസിന്റെ ചേച്ചി മരിയ ലൂയിസയുടെ ജീവൻ കവർന്നു. ഈലോകജീവിതം നശ്വരമാണെന്ന തിരിച്ചറിവ് അവനുണ്ടായി. തൻറെ ദൈവവിളിയെക്കുറിച്ചു കൂടുതൽ വ്യക്തത നൽകാൻ അവൾ പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു. വൈദികനാകാൻ പിതാവിന്റെ സമ്മതം ചോദിച്ചെങ്കിലും ആ അഭ്യർത്ഥന നിരസിക്കാൻ താമസമുണ്ടായില്ല. അതിനിടയിൽ കോളറ പകർച്ചവ്യാധി ഒഴിഞ്ഞുപോയതിന്റെ നന്ദിസൂചകമായി നൂറ്റാണ്ടുകൾ പഴക്കമുള്ള, വിശുദ്ധ ലൂക്ക വരച്ചതെന്നു കരുതപ്പെടുന്ന, ബൈസാന്റിൻ കാലത്തെ പരിശുദ്ധ അമ്മയുടെ ഒരു ചിത്രം എഴുന്നെള്ളിച്ചുള്ള ഘോഷയാത്ര നടത്താൻ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തതനുസരിച്ച് നടന്ന പ്രദക്ഷിണത്തിനിടയിൽ ഫ്രാൻസീസിന് അവന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു കാര്യമുണ്ടായി.
മാതാവിന്റെ ചിത്രം തന്നെ കടന്നുപോകുമ്പോൾ മുട്ടുകുത്തിയ ഫ്രാൻസിസ് അവന്റെ ഹൃദയത്തിന്റെ അഗാധതയിൽ പരിശുദ്ധ അമ്മ ഇങ്ങനെ പറയുന്നത് വ്യക്തമായി കേട്ടു, “ഫ്രാൻസിസ്, നീയെന്താണ് ഇപ്പോഴും ലോകത്തിൽ തന്നെ ആയിരിക്കുന്നത്? നിനക്കുവേണ്ടിയുള്ളതല്ല അത്. നിന്റെ ദൈവവിളി പിൻചെല്ലു. “ഫ്രാൻസിസ് പാഷനിസ്റ് സഭയിൽ ചേരുവാൻ അവന്റെ പിതാവിനോട് വീണ്ടും സമ്മതം ചോദിച്ചു. അവന്റെ ആ ഇഷ്ടത്തിന് എതിരായിരുന്ന പിതാവ് അവനെ പിന്തിരിപ്പിക്കാൻ അവന്റെ കുറെ ബന്ധുക്കളോടും ആവശ്യപ്പെട്ടു. ഫ്രാൻസിസിന്റെ കത്തിന് മറുപടിയായി, അവനെ സ്വീകരിക്കാൻ തങ്ങൾക്കു സമ്മതമാണെന്നു പറഞ്ഞ് പാഷനിസ്റ്റ് സഭയിൽ നിന്നുവന്ന എഴുത്ത് അവന്റെ പിതാവ് ഒളിച്ചുവെച്ചു.
കുറെ നാൾ കാത്തിരുന്നതിനു ശേഷം ഫ്രാൻസിസ് അപേക്ഷ സമർപ്പിക്കാനായി നേരിട്ട് അങ്ങോട്ട് പോയി. വഴിമധ്യേ അവന്റെ ബന്ധുക്കൾ ഒരുപാട് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും അവന്റെ ദൃഢനിശ്ചയത്തിനു മുമ്പിൽ മുട്ടുമടക്കി. ഫ്രാൻസിസിനെ കണ്ട നോവിസ് മാസ്റ്റർ അവനെ സന്തോഷത്തോടെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു, ” നിന്നെ കാണാമെന്ന എല്ലാ പ്രതീക്ഷയും ഞങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു , ഫ്രാൻസിസ് “പാഷനിസ്റ്റുകളുടെ ത്യാഗപൂർണ്ണമായ ജീവിതത്തെ ദ്യോതിപ്പിക്കുന്ന കുരിശും മുള്ളുകൊണ്ടുള്ള ഒരു മുടിയും” എളിമപ്പെടുക, ക്രിസ്തുവിനെ പ്രതി എല്ലാവർക്കും വിധേയനായിരിക്കുക” എന്ന ഉപദേശവും ഒരു ചടങ്ങിൽ വെച്ച് ഫ്രാൻസിസ് സ്വീകരിച്ചു.
വ്യാകുലമാതാവിന്റെ ഗബ്രിയേൽ (Confrater Gabriel of Our Lady of Sorrows) എന്ന പേരാണ് ഫ്രാൻസിസ് സ്വീകരിച്ചത്. തുണസഹോദരൻ എന്നാണു ‘confrater’ -ന്റെ അർത്ഥം. അസാധാരണകാര്യങ്ങളൊന്നും സഹോദരൻ ഗബ്രിയേലിന്റെ ജീവിതത്തിൽ പറയാനുണ്ടായില്ല. നല്ല ഭക്തിയുള്ള, എല്ലാ നിയമവും കർശനമായി പാലിക്കുന്ന, ചെയ്യുന്നതിലെല്ലാം പൂർണ്ണമനസ്സ് വെക്കുന്ന ഒരാളായിരുന്നു അവൻ. അവന്റെ നോട്ടുബുക്കിൽ അവനിങ്ങനെ എഴുതി, “ഓരോ ദിവസവും എന്റെ ഇഷ്ടങ്ങൾ ചെറിയ കഷണങ്ങളായി ഒടിക്കാൻ ഞാൻ പരിശ്രമിക്കും. എന്റെയല്ല , ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു”.അവന്റെ അഗാധമായ എളിമയും ചെറിയ ചെറിയ സന്തോഷങ്ങൾ വേണ്ടെന്നു വെക്കാനുള്ള പരിശ്രമവും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നിരുന്നാലും അവനെപ്പോഴും സന്തോഷവാനായിരുന്നു. “അവസാനിക്കാത്ത ആനന്ദമാണ് എന്റെ ജീവിതത്തിൽ” എന്നവൻ തൻറെ പിതാവിനെഴുതി. പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തി ആയിരുന്നു ഗബിയേലിന്. ഓരോ കൊല്ലവും അത് കൂടിക്കൂടി വന്നു. അവളിൽ അവൻ കണ്ടെത്തിയതെല്ലാം നോട്ടുബുക്കിൽ കുറിച്ചു വെച്ചു. അവന്റെ സഹോദരൻ മൈക്കിളിന് അവനെഴുതി, ” മറിയത്തെ സ്നേഹിക്കൂ, അവൾ സ്നേഹയോഗ്യയാണ്, വിശ്വസ്തയാണ്, മാറ്റമില്ലാത്തവളാണ്. സ്നേഹത്തിൽ അവളെ മറികടക്കാൻ ഒരിക്കലും കഴിയില്ല. നീ അപകടത്തിലാണെങ്കിൽ നിന്നെ രക്ഷിക്കാൻ അവൾ തിടുക്കത്തിൽ വരും.
നീ വിഷമിച്ചിരിക്കുമ്പോൾ അവൾ നിന്നെ ആശ്വസിപ്പിക്കും. നീ രോഗിയാണെങ്കിൽ അവൾ ശാന്തിവാഹിനിയാണ്. നിന്റെ ആവശ്യങ്ങളിൽ നിന്നെ സഹായിക്കും. നിത്യതയിലേക്കുള്ള യാത്രയിൽ നിനക്ക് കൂട്ടായി പോലും അവൾ അടുത്തുണ്ടാകും.”നൊവിഷ്യേറ്റ് പൂർത്തിയാക്കിയിരുന്ന ഗബ്രിയേൽ മികച്ച രീതിയിൽ തൻറെ പഠനം തുടരുന്നതിനിടയിൽ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അസുഖം വിശുദ്ധനെ തെല്ലും വിഷമിപ്പിച്ചില്ലെന്നു മാത്രമല്ല ആത്മീയമായി ഒരുങ്ങുന്നതിനു വേണ്ടി സാവധാനം സഹിച്ചുകൊണ്ടുള്ള ഒരു മരണത്തിനു വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിച്ചു. എപ്പോഴും പ്രസന്നമായ മുഖം നിലനിർത്തിയ ഗബ്രിയേൽ തൻറെ കടമകൾ ചെയ്യുന്നതിൽ മുടക്കമൊന്നും വരുത്തിയില്ല.
മൈനർ സഭയിൽ അംഗമായികഴിഞ്ഞപ്പോഴേക്ക് ആരോഗ്യം വളരെ മോശമായി. എപ്പോഴും ചിരിക്കുന്ന മുഖം ആയിരുന്നതുകൊണ്ട് അവിടെയുള്ള സഹോദരർ അവന്റെ സഹനത്തിന്റെ ആധിക്യം അറിഞ്ഞില്ല . അവന്റെ അടുത്ത് വന്നിരിക്കാൻ എല്ലവരും ഇഷ്ടപ്പെട്ടിരുന്നു. മരണക്കിടക്കയിൽ പോലും. ദൈവവുമായുള്ള അവന്റെ ആന്തരികഐക്യം കഠിനമായ വേദനക്കിടയിലുള്ള മുറിയാത്ത പ്രാർത്ഥനക്കും പാപികൾക്ക് വേണ്ടി അവനെത്തന്നെ ഒരു ബലിയായി അർപ്പിക്കുന്നതിലേക്കും വഴിമാറി. താൻ അഹങ്കരിക്കുമോ എന്ന ഭയത്താൽ , തൻറെ ആത്മീയമായ എഴുത്തുകൾ കത്തിച്ചുകളയാൻ മരണക്കിടക്കയിൽ വെച്ച് ഗബ്രിയേൽ പറഞ്ഞു. കർത്താവിന്റെ പുരോഹിതനാകുന്നതിന് മുൻപേ ഗബ്രിയേൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
27 ഫെബ്രുവരി 1862 -ൽ സഭാസമൂഹത്തിന്റെ സാന്നിധ്യത്തിൽ വ്യാകുലമാതാവിന്റെ ചിത്രം തന്നോട് ചേർത്തുപിടിച്ചുകൊണ്ട്, ശാന്തമായി ചിരിച്ചുകൊണ്ട് വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ അന്ത്യയാത്ര പറഞ്ഞു. അവിടെ ചുറ്റും കൂടിയിരുന്നവർ മരണവേളയിൽ അവൻ കിടക്കയിൽ ഇരിക്കുന്നതിനും മുഖം പ്രകാശമാനമാകുന്നതിനും അവനു മാത്രം കാണാവുന്ന ആരോ മുറിയിൽ പ്രവേശിക്കുമ്പോൾ അവൻ അങ്ങോട്ട് ആയുന്നതിനുമൊക്കെ സാക്ഷികളായി. പരിശുദ്ധ അമ്മ തൻറെ പ്രിയമകനെ കൊണ്ടുപോവാൻ എത്തിയതാണെന്നവർക്കറിയാമായിരുന്നു.
1908 ൽ വാഴ്ത്തപ്പെട്ടവനായ St. Gabriel of Our Lady of Sorrows 1920 -ൽ വിശുദ്ധനായി അൾത്താരവണക്കത്തിലേക്കുയർത്തപ്പെട്ടു. വിശുദ്ധ ജെമ്മ ഗല്ഗാനി അസുഖക്കിടക്കയിലായിരിക്കുമ്പോൾ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേലിന്റെ ദർശനം ഉണ്ടായതിനെ പറ്റി പരയുന്നുണ്ട്. തിരുഹൃദയനൊവേന ചൊല്ലാനും വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിനോട് പ്രാർത്ഥിക്കാനുമൊക്കെ പറയുന്ന വിശുദ്ധൻ അവൾക്ക് രോഗസൗഖ്യം ലഭിക്കാൻ കാരണക്കാരനാകുന്നുണ്ട്. യുവജനങ്ങളുടെ മധ്യസ്ഥനാണെങ്കിലും നോവിസുകളുടെയും സെമിനാരിയൻസിന്റെയും പ്രത്യേക മധ്യസ്ഥനാണ്. ലോകത്തിന്റെ സന്തോഷങ്ങളിൽ ആസ്വദിച്ചു നടന്നിരുന്ന ഫ്രാൻസിസ് പെട്ടെന്നാണ് അഗാധമായ ദൈവസ്നേഹത്തിൽ പിടിക്കപ്പെട്ട് വിശുദ്ധനായിത്തീർന്നത് എന്നത് നമുക്കെല്ലാം പ്രത്യാശ പകരുന്നതാണ്. നമ്മുടെ തീരുമാനത്തിനായി സ്വർഗ്ഗം കാതോർക്കുന്നു. Happy Feast of St. Gabriel of Our Lady of Sorrows
By, ജിൽസ ജോയ്