വത്തിക്കാൻ സിറ്റി: തിന്മയ്ക്ക് കീഴടങ്ങാതിരിക്കാനും മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകാതിരിക്കാനും ജാഗ്രതയോടെ വർത്തിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.കഴിഞ്ഞ ദിവസം ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.നന്മ തിന്മകളുടെ അടിസ്ഥാനത്തിൽ ആരെയും വേർതിരിക്കരുതെന്നും സകലരെയും ഉൾക്കൊള്ളണമെന്നും മാർപാപ്പ പറഞ്ഞു.യേശുവിന്റെ നാമത്തിൽ, പിശാചുക്കളെ പുറത്താക്കുന്ന ഒരുവനെ ക്രിസ്തുശിഷ്യർ തടയുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. തങ്ങളുടെ സംഘത്തിൽ ഉൾപ്പെടാതെ യേശുവിന്റെ നാമത്തിൽ പ്രവർത്തിക്കുന്നവരെ തടയാൻ ശ്രമിച്ച ശിഷ്യരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ യേശു നൽകിയ മുന്നറിയിപ്പ് പാപ്പ പങ്കുവെക്കുകയും ചെയ്തു.
യേശുവിന്റെ മേൽ തങ്ങൾക്ക് സവിശേഷമായ അവകാശങ്ങളുണ്ടെന്നും ദൈവരാജ്യത്തിനായി പ്രവർത്തിക്കാൻ തങ്ങൾക്കു മാത്രമേ അവകാശമുള്ളുവെന്നും അവർ കരുതി. തങ്ങൾ യേശുവിന്റെ സ്വന്തമാണെന്ന ചിന്തയാൽ, അവർ മറ്റുള്ളവരെ ശത്രുതയോടെ അപരിചിതരായി പരിഗണിച്ചു. ഇത് ഒരു പ്രലോഭനമാണ്. ഇതിൽ അകപ്പെടാതിരിക്കാൻ നാം ഓരോരുത്തരും ജാഗ്രത പുലർത്തണം. ‘നന്മ, തിന്മകളുടെ അടിസ്ഥാനത്തിൽ ആരെയും വിഭജിക്കരുത്. സ്വന്തം ഹൃദയങ്ങളെ നിരീക്ഷിച്ചുകൊണ്ട് തിന്മയ്ക്ക് കീഴടങ്ങാതിരിക്കാനും മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകാതിരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും മാർപാപ്പ ഓർമിപ്പിച്ചു.