മാതാവിന്റെ വണക്കമാസം | മെയ്: 10 | പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത!
ദൈവസുതന്റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. “ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ” അവള് ഈ വചനം മൂലം അസ്വസ്ഥചിത്തയായി…
ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള് ചിന്തിച്ചു. എന്നാല്‍ ദൈവദൂതന് അവളോടു പറഞ്ഞു. “മറിയമേ! നീ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചിരിക്കുന്നു. ഇതാ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഈശോ എന്നു നീ പേരു വിളിക്കണം. അവന് മഹാനായിരിക്കും. അത്യുന്നതന്റെ പുത്രനെന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കുന്നതാണ്. യാക്കോബിന്റെ ഭവനത്തില്‍ അവന് നിത്യഭരണം നടത്തും. അവന്റെ ഭരണത്തിനു അവസാനമുണ്ടാകുകയില്ല”.
മറിയം ദൂതനോടു ചോദിച്ചു.
ഞാന്‍ കന്യക ആയിരിക്കുന്നുവല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിക്കും?
ദൂതന് പ്രതിവചിച്ചു. പരിശുദ്ധാത്മാവ് എഴുന്നള്ളി വരും അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. അതിനാല്‍ ശിശു പരിശുദ്ധനായിരിക്കും. ദൈവപുത്രന് എന്നു വിളിക്കപ്പെടും. കൂടാതെ നിന്റെ ചാര്‍ച്ചക്കാരിയായ ഏലീശ്ബായും അവളുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു.
വന്ധ്യ എന്നു വിളിക്കുന്ന അവള്‍ക്ക് ഇത് ആറാം മാസമാകുന്നു. ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല. മറിയം പറഞ്ഞു: ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി. നിന്റെ വചനം
പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂതന് അവളുടെ അടുക്കല്‍ നിന്നും പോയി. പ. കന്യക “നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” ഏന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യ പൂര്‍ണ്ണമായ പ്രവൃത്തി. അതുവഴി മേരി എല്ലാ മനുഷ്യരെയും ദൈവമക്കളുടെ പരിപൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് അവരോധിച്ചു. കന്യകാ മറിയം മനുഷ്യാവതാര രഹസ്യത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി സമ്മതം നല്കി.
പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ച് രക്ഷണീയ കര്‍മം മനുഷ്യാവതാരം വഴി ദൈവവുമായി മര്ത്യവംശത്തെ ഐക്യപ്പെടുത്തുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന്
മനുഷ്യ സ്വഭാവം നല്കാന് പരിശുദ്ധ കന്യക സമ്മതം നല്കിയപ്പോള് മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മം എളുപ്പകരമായി. നിത്യത്വത്തില്‍ ഒരു ശാരീരിക മാതാവിനെ കൂടാതെ പിതാവായ ദൈവത്തില്‍ നിന്നും ജനിച്ച സുതനായ ദൈവം കാലത്തിന്റെ പൂര്‍ണതയില്‍ പരിശുദ്ധ കന്യകയില്‍ നിന്നും ഒരു ശാരീരിക പിതാവിനെ കൂടാതെ ജനിക്കുന്നു. പരിശുദ്ധ കന്യകയെ ഞങ്ങളുടെ പരിത്രാണത്തിന്റെ വില ദൈവം അങ്ങയെ ഭരമേല്‍പ്പിച്ചിരിക്കുന്നു.
“നാഥേ, നീ സമ്മതിക്കുമെങ്കില്‍ ഞങ്ങള്‍ രക്ഷ പ്രാപിക്കും.” എന്ന് വി. ബര്‍ണ്ണാദ് പ്രസ്താവിച്ചിരിക്കുന്നു. പരിശുദ്ധ കന്യകയെപ്പോലെ നാമും ദൈവതിരുമനസ്സിനു വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായിത്തീരുന്നു…
അപ്പോഴാണ് നമ്മുടെ വ്യക്തിസ്വതന്ത്ര്യം സുരക്ഷിതമാകുന്നത്.
പ്രാർത്ഥന…
ദൈവമാതാവായ പരിശുദ്ധ കന്യകയെ, അവിടുന്ന് ദൈവദൂതന്റെ സന്ദേശത്തിന് നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്കി മനുഷ്യ വര്‍ഗ്ഗത്തിന്റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയെ അവിടുന്നു സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചു കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കാനുള്ള അനുഗ്രഹം നല്കേണമേ.
ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവമഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ…ജന്മ പാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു… ഞങ്ങളുടെമേലും ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്നവരുടെ മേലും അലിവായിരുന്ന് ഞങ്ങള്‍ക്ക് എല്ലാവർക്കും വേണ്ടി നിന്റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ…
ഇന്നത്തെനിയോഗം…
പരിശുദ്ധ അമ്മേ മാതാവേ..
ഇന്നേ ദിവസം പ്രത്യേകമായി പലവിധ രോഗങ്ങളിൽ കഴിയുന്നവരെ നിന്റെ വിമലഹൃദയത്തിനു സമർപ്പിക്കുന്നു… കൊറോണ മൂലം വേണ്ട വിധത്തിൽ ആശുപത്രിയിൽ ഒന്ന് പോകാനോ തുടർചികിത്സകൾ നടത്താനോ സാധിക്കാത്ത അനേകർ…
എന്തിനേറെ ഒരു നേരത്തെ മരുന്നിനുപോലും മാർഗമില്ലാതെ വലയുന്നവർ…
അമ്മേ കനിവുണ്ടാക്കണമേ..
ഈ മക്കളുടെ മേൽ നിന്റെ തിരുകുമാരന്റെ തിരുചോരയാൽ സൗഖ്യം പ്രാപിക്കാൻ ഈ രോഗികൾക്കു ഭാഗ്യം ലഭിക്കുവാൻ അമ്മ നിത്യം പ്രാർത്ഥിക്കണമേ…
രോഗങ്ങളാൽ വലയുന്നവർക്ക് വേണ്ട വിധത്തിൽ ചികത്സ സാദ്യമാക്കുവാനും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാനും അമ്മ തിരുകുമാരനോട് അപേക്ഷിക്കണമേ… ആമ്മേൻ.
ദൈവപുത്രന്റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ… ആമ്മേന്‍.
ദൈവമാതാവിന്റെ ലുത്തിനിയ…
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന് തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ…)
ദൈവകുമാരന്റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷിതാവിന്റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര് കുസുമമേ,
ദാവീദിന്റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്റെ വാതിലേ,
ഉഷകാലത്തിന്റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം: സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
കര്‍ത്താവേ, മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്ക്കുന്ന ഈ കുടുംബത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം: പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ, ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ, ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ.
ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ആമ്മേന്‍.
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍. സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ…
പാപികളുടെ സങ്കേതമേ – തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ -വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.
പാപികളുടെ സങ്കേതമേ – രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ -മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ -അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.
പ്രാര്‍ത്ഥിക്കാം: സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
സുകൃതജപം: ദൈവപുത്രന്റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ.