മാത്തുക്കുട്ടി & വിൻസ് താരാമംഗലം: മൃതസംസ്കാര ശുശ്രൂഷകൾ നവംബർ 3 വ്യാഴം (നാളെ) വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ ആരംഭിക്കും. പൊതുദർശനം ഉച്ചയ്ക്ക് 2 മണി മുതൽ ഭവനത്തിൽ. തുടർന്ന് 5 മണി മുതൽ പള്ളിയിലും!
ഈശോയിൽ സ്നേഹം നിറഞ്ഞവരെ, വളരെ ആകസ്മികമായി ദൈവസന്നിധിയിലേക്ക് യാത്രയായ താരാമംഗലം മാത്തുക്കുട്ടി, മകൻ വിൻസ് എന്നിവരുടെ മൃതസംസ്കാര കർമ്മങ്ങൾ നാളെ വൈകുന്നേരം നാലുമണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും പാത്തൻപാറ ഇടവക ദൈവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ഉച്ചയ്ക്ക് രണ്ടുമണിമുതൽ ഭവനത്തിൽ പൊതുദർശനത്തിനും പ്രാർത്ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്കാരകർമ്മങ്ങളുടെ ആദ്യഭാഗം ഭവനത്തിൽ പൂർത്തിയായതിനു ശേഷം വൈകുന്നേരം 5 മണി മുതൽ പള്ളിയിലും പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കുന്നതാണ്. പള്ളിയിലെ പൊതു ദർശനം പൂർത്തിയായതിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂ.
Route: ഭവനത്തിലേക്ക് പ്രാർത്ഥിക്കാനായി വരുന്നവർക്ക് ആലക്കോട് പള്ളി കഴിഞ്ഞുള്ള പാലത്തിന് മുൻപ് വലത്തേക്ക് തിരിയുന്ന റോഡിലൂടെ മോറാനി വഴി വന്ന് നെല്ലിക്കുന്നിലുള്ള വസതിയിൽ എത്തിച്ചേരാവുന്നതാണ്. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ഇടവകാസമൂഹത്തിന്റെ പേരിലുള്ള അനുശോചനവും പ്രാർത്ഥനയും പങ്കുവെച്ചുകൊണ്ടും കർത്താവിന്റെ സമാധാനം പ്രാർത്ഥിച്ചുകൊണ്ടും,!
ഫാ. സെബാൻ ഇടയാടിയിൽ
വികാരി,
സെന്റ് ആൻറണീസ് ചർച്ച്, പാത്തൻപാറ.
മാനന്തവാടി രൂപതയുടെ സഹായമെത്രാനായ ബിഷപ് അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (55), അദ്ദേഹത്തിന്റെ മകൻ വിൻസ് (18) എന്നിവർ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. പുറത്തേക്കിറക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ചുറ്റുമതിൽ പൊളിച്ച് കിണറിലേക്ക് പതിച്ചതാണ് അപകടകാരണം. പുറത്തേക്കെടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും പിന്നീട് ആശുപത്രിയിൽ വച്ച് വിൻസും മരണത്തിന് കീഴടങ്ങി.
ഇരുവരുടെയും ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം നാളെ (3 നവംബർ 2022) ഉച്ചയോടെ സ്വഭവനത്തിൽ എത്തുന്നതാണ്. തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. നാലുമണി യോടെ മൃതസംസ്കാരശുശ്രൂഷയുടെ ആദ്യഭാഗം കുടുംബത്തിൽ ആരംഭിക്കും. 05.30-ന് ദേവാലയത്തിൽ കുർബാനയുണ്ടായിരിക്കും. മാത്തുക്കുട്ടിയുടെ ജർമ്മനിയിലുള്ള മകൾ എത്തിച്ചേരാൻ താമസിക്കും എന്നതിനാൽ മൃതസംസ്കാരം രാത്രിയിലാണ് നടത്താൻ സാധിക്കുക. അതിനാൽ മൃതസംസ്കാരശുശ്രൂഷകളുടെയും കുർബാനയുടെയും സമയമൊഴികെ സംസ്കാരം നടക്കുന്നത് വരെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതാണ്.
മാനന്തവാടി രൂപതാ സഹായമെത്രാൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഈ ദിവസങ്ങളിൽ തന്നെ അഭിവന്ദ്യ അലക്സ് പിതാവിന്റെ കുടുംബത്തിൽ സംഭവിച്ച ഈ അപകടത്തിൽ രൂപതയൊന്നാകെ ദുഖം രേഖപ്പെടുത്തി. അലക്സ് പിതാവിനും കുടുംബത്തിനും പരേതർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വയനാട് എം.പി. രാഹുൽ ഗാന്ധിയടക്കം നിരവധി മത, സാംസ്കാരിക, രാഷ്ട്രീയ നേതാക്കന്മാർ ബിഷപ്സ് ഹൗസിൽ വിളിച്ച് അനുശോചനം അറിയിച്ചു.
ഭവനത്തിലേക്ക് എത്തിച്ചേരാനുള്ള വഴി: ആലക്കോട് പള്ളി കഴിഞ്ഞുള്ള പാലത്തിന് മുൻപ് വലത്തേക്ക് തിരിയുന്ന റോഡിലൂടെ മോറാനി വഴി വന്ന് നെല്ലിക്കുന്നിലുള്ള ഭവനത്തിൽ എത്തിച്ചേരാവുന്നതാണ്.
—
Office of the PRO
Eparchy of Mananthavady
Bishops house, Mananthavady- 670645