“മോളേ, നാളെ ‘കൊഴുക്കട്ട ശനി’ അല്ലേ , കൊഴുക്കട്ട ഉണ്ടാക്കി കഴിക്കണം കെട്ടോ ”
ഫോണിൻെറ അങ്ങേ തലയ്ക്കൽ ‘സാറാച്ചി’യെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന വല്യമ്മച്ചിയുടെ ശബ്ദം!
ഓ, ഹോസ്റ്റലിൽ എനിക്കെന്തോന്നു ‘കൊഴുക്കട്ട ശനി’ !
അകത്ത് മധുരം ഒളിപ്പിച്ചുവെച്ച വെളുത്ത് പഞ്ഞിക്കെട്ടുപോലെ നേർത്ത, ഏലക്കായും ശർക്കരക്കൂട്ടും മണക്കുന്ന ചൂടൻ കൊഴുക്കട്ടയോർത്തപ്പോൾ നാട്ടില്‍ വരാന്‍ പറ്റാത്തതോർത്തു ഞാന്‍ നെടുവീർപ്പിട്ടു…
മീനച്ചൂടില്‍ പൊരിഞ്ഞ് ഇവിടെ ചെന്നൈയിൽ ഹോസ്റ്റലില്‍ ഇരുന്നു മുന്‍വര്‍ഷങ്ങളിലെ ഈസ്റ്റർ ഓര്‍മ്മകള്‍ അയവിറക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ…..
എന്നാലും എന്തായിരിക്കും ഈ ‘കൊഴുക്കട്ട ശനി’? ഓശാന ഞായറിന് തലേദിവസം വീട്ടിലുണ്ടാക്കുന്ന എന്റെ എക്കാലത്തെയും ഇഷ്ടവിഭവമായ കൊഴുക്കട്ട മൂക്കുമുട്ടെ കഴിച്ചിരുന്നുവെങ്കിലും, എന്താണ് അതിന്റെ പിന്നിലെ ഐതീഹ്യം എന്ന് ചിന്തിക്കാനോ, അന്വേഷിക്കാനോ ഞാന്‍ മിനക്കെട്ടിരുന്നില്ല എന്നതാണ് വാസ്തവം. എന്തായാലും ആദ്യം സംശയനിവാരണം, എന്നിട്ടാകാം ബാക്കി ചിന്തകൾ…
“അതേയ് സാറാച്ചീ, സത്യത്തില്‍ എന്താണ് ഈ ‘കൊഴുക്കട്ട ശനീ’ ന്നു വെച്ചാല്‍?” എനിക്ക് ആകാംക്ഷ അടക്കാനായില്ല…
“അത് നിനക്ക് അറിയാന്‍ മേലേ? ഞാന്‍ പറഞ്ഞു തരാല്ലോ! പേത്തറുത്ത ഞായറാഴ്ച വൈകുന്നേരം മുതല്‍ സുറിയാനി ക്രിസ്ത്യാനികൾ വലിയ നോമ്പിലേക്കു പ്രവേശിക്കുന്നു എന്ന് മോള്‍ക്ക് അറിയാമല്ലോ. കർത്താവ് നാൽപതു നാൾ ഉപവസിച്ചതിന്റെ ഒാർമ്മയ്ക്കായും, അവസാന പത്തു ദിവസമായ വിശുദ്ധവാരത്തിനു മുന്നൊരുക്കമായും ഓശാനയുടെ തലേ ശനിയാഴ്ച—
നാൽപത്തിയൊന്നാം നാൾ വിശേഷമായി ആചരിക്കുന്നു. അന്നേദിവസം നസ്രാണി ഭവനങ്ങളിൽ പ്രധാന വിഭവമായി കൊഴുക്കട്ട ഉണ്ടാക്കുന്നതുകൊണ്ട് ആ ദിവസത്തെ വിളിക്കുന്ന പേരാണ് ‘കൊഴുക്കട്ട ശനിയാഴ്ച’. മനസ്സിലായോ?” വല്യമ്മച്ചി പറഞ്ഞു.
“അതെനിക്ക് അറിയാം സാറാച്ചീ. പക്ഷെ അതെന്തിനാണ് അങ്ങനെ ആചരിക്കുന്നത് എന്നാണ് എനിക്ക് അറിയേണ്ടത്. അത് പറഞ്ഞു തരൂ..”
ഫോണിന്റെ അങ്ങേത്തലക്കല്‍ സ്വതസിദ്ധമായ ശൈലിയില്‍ കഥപറയാന്‍ തയ്യാറെടുക്കുന്ന സാറാച്ചിയെ സങ്കല്‍പ്പിച്ചുകൊണ്ട് ‘കൊഴുക്കട്ട ശനിയാഴ്ച’യുടെ ഐതീഹ്യം കേള്‍ക്കാന്‍ ഞാന്‍ കാതുകൂര്‍പ്പിച്ചു…
“അതായത് കുഞ്ഞേ, പെസഹായ്ക്ക് ആറു ദിവസം മുൻപ് ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്റെ ഭവനത്തിലെത്തുമ്പോൾ ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് ഈശോയ്ക്ക് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് ഈശോ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്…
ആ വിരുന്നിന്റെ അനുസ്മരണമായാണ് നമ്മള് നമ്മുടെ പരമ്പരാഗത രീതിയില്‍ അരിപ്പൊടികൊണ്ട് കൊഴുക്കട്ടയുണ്ടാക്കി ‘കൊഴുക്കട്ട ശനിയാഴ്ച’യായി ആചരിക്കുന്നത്. ഇതിന് ‘ലാസറിന്റെ ശനിയാഴ്ച’ എന്നും പറയും.
കൊഴുക്കട്ട ഉണ്ടാക്കുമ്പോൾ മർത്തയും മറിയവും ഉണ്ടാക്കിയതുപോലെ ഒരുമയോടും ശ്രദ്ധയോടും പ്രാര്‍ത്ഥനയോടും കൂടി ഉണ്ടാക്കണം എന്നതാണ് ഏറ്റവും പ്രധാനം” – വല്യമ്മച്ചി പറഞ്ഞു നിറുത്തി.
അപ്പോൾ എന്റെ മുറിയുടെ മൂലയിലിരിക്കുന്ന, വല്യമ്മച്ചി കഴിഞ്ഞ ക്രിസ്തുമസിന് സമ്മാനിച്ച, എൻെറ എല്ലാ ചെറുകിട പാചകപയറ്റുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പാവം ‘ഇൻഡക്ഷൻ കുക്കർ’ നിസ്സംഗതയോടെ എന്നെ നോക്കി മന്ദഹസിക്കുന്നതു പോലെ തോന്നി…
“എന്നാല്‍ എന്റെ പൊന്നു സാറാച്ചീ, ഈ കൊഴുക്കട്ട എങ്ങനാ ഉണ്ടാക്കുന്നേ എന്നൂടെ പറഞ്ഞുതാ, ഞാനൊരുകൈ നോക്കട്ടെ… നോക്കിക്കോ ഇത്തവണ ഞാന്‍ കലക്കും. ” എനിക്കു തിടുക്കമായി…
“ ആഹ് ഇതാ ഇപ്പൊ നന്നായേ, നിനക്കു കൊഴുക്കട്ട ഉണ്ടാക്കാനും അറിയില്ലേ? അതൊരു വലിയ പണിയൊന്നുമല്ല. ഞാൻ പറയാം, നീ എഴുതിക്കോ…..
അച്ചപ്പം, കുഴലപ്പം, കള്ളപ്പം, പാലപ്പം, ചീപ്പപ്പം, വെള്ളപ്പം, വട്ടയപ്പം, ഇണ്ടേറിയപ്പം, എട്ടട, പിടി, പീച്ചിപ്പൊടി, പാച്ചോറ്, അവലോസ് എന്നിങ്ങനെ നീളുന്ന ‘സാറാച്ചി സ്പെഷ്യല്‍’ വിഭവങ്ങളുടെ പട്ടികയിൽ എക്കാലത്തെയും ഹൃദയഹാരിയായ കൊഴുക്കട്ടയുടെ പാചകവിധി പറയാന്‍ തയ്യാറെടുക്കുന്ന സാറാമ്മച്ചിയെ ഞാന്‍ മനസ്സില്‍ കാണുകയായിരുന്നു….
“ആദ്യം ഉള്ളില്‍ നിറയ്ക്കാനുള്ള ശര്‍ക്കര—തേങ്ങ മിശ്രിതം തയ്യാറാക്കണം. അതിന്, കട്ടിയുള്ള ഒരു സോസ് പാൻ ചൂടായ ശേഷം അതിലേക്കു ശര്‍ക്കര അല്പം വെള്ളമൊഴിച്ച്, പാനി ഉണ്ടാക്കണം. ഇതിലേക്ക് അല്പം ഏലക്ക പൊടിച്ചതും ജീരകവും ചേർത്ത് ചിരവി വച്ചിരിക്കുന്ന തേങ്ങ ഇതിൽ ഇട്ടു ഇളക്കുക. പാനി മുഴുവൻ വറ്റുന്ന വരെ ചെറിയ തീ നിലനിര്‍ത്തണം. ശേഷം അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ വെക്കാം.
ഇനി അരിമാവ് തയ്യാറാക്കണം. ആദ്യമേ തന്നെ, ആവശ്യത്തിനു ഉപ്പ് ചേർത്ത വെള്ളം തിളക്കാന്‍ വെക്കുക. അരിപ്പൊടി ഈ വെള്ളം ഒഴിച്ചു കുതിര്‍ക്കുക. ചെറിയ തരികൾ നന്നായി ഉടച്ചു കുഴക്കണം കേട്ടോ. ഇങ്ങനെ കുഴച്ചെടുത്ത അരിമാവ് വലിയ നാരങ്ങ വലിപ്പത്തിൽ ഉരുട്ടി എടുക്കണം. എന്നിട്ട് കൈപ്പത്തിയിൽ അല്പം വെള്ളം നനച്ച് (എണ്ണയും ആവാം — കയ്യില്‍ ഒട്ടിപിടിക്കതിരിക്കനാണിങ്ങനെ ചെയ്യുന്നത്) പരത്തുക. ഇതിലേക്ക് ശർക്കര—തേങ്ങ കൂട്ട് 2-3 സ്പൂൺ ഇട്ട്, എല്ലാ വശങ്ങളും പൊതിഞ്ഞ് കൈകൊണ്ട് വീണ്ടും ഉരുട്ടി എടുക്കുക.
ഇവ ഇഡ്ഡലി തട്ടിൽ നിരത്തി ആവിയിൽ പുഴുങ്ങിയെടുക്കണം. ഒരു മണത്തിന്, വേണേല്‍ രണ്ടു വാനില വറ്റ കൂടി കീറി ആവി കേറ്റാനുള്ള വെള്ളത്തിലേക്ക് ഇടാം കേട്ടോ. സൂപ്പര്‍ കൊഴുക്കട്ട റെഡി !!!”ചാനലിലെ കുക്കറി ഷോയുടെ സ്റ്റൈലില്‍ വല്യമ്മച്ചി അവതരിപ്പിച്ചത് ആരാധനയോടും അത്ഭുതത്തോടും കൂടെ കേട്ടുനില്‍ക്കാനേ തോന്നിയുള്ളൂ…
നോമ്പുകാലത്ത് രുചി മറന്ന അടുക്കളപ്പുറങ്ങൾ നാളെയീ പാരമ്പര്യരുചിയെ വരവേൽക്കുകയാണ്….
എല്ലാവർക്കും കൊഴുക്കട്ട ശനിയുടെ ആശംസകള്‍ നേരുന്നു….
By, അനു ഫിലിപ്പ്